വൈകല്യങ്ങളെ തോൽപിച്ച് ഇഷ്ടതാരത്തെ കുറിച്ച് പുസ്തകം രചിച്ച കട്ടപ്പനക്കാരി ഡയാന സാബുവിന് നാടിന്റെ അംഗീകാരം. നടൻ ജയറാമിനെക്കുറിച്ച് ഡയാന രചിച്ച പുസ്തകത്തിന്റെ പ്രകാശനം നാട് ഉത്സവമാക്കി. ചടങ്ങിൽ ജയറാമും നേരിട്ടെത്തിയതോടെ ഡയാനയുടെ ഏറെ കാലത്തെ ആഗ്രഹവും സഫലമായി.
ജയറാമിനെകുറിച്ച് ഡയാന രചിച്ച പുസ്തകത്തിന്റെ പേര് അപരൻ മുതൽ അച്ചായൻസ് വരെ. പേരുപോലെ ജയറാമിന്റെ സിനിമാജീവിതത്തിലൂടെ ഒരു യാത്ര. ഡയാനയെന്ന പെൺകുട്ടിയുടെ ജീവിത വിജയത്തിന്റെ സാക്ഷ്യമാണ് ഈ പുസ്തകം. കട്ടപ്പന സ്വദേശി സാബുവിന്റെയും ലിസിയുടെയും മകളായ ഡയാന ശാരീരിക വൈകല്യങ്ങളോടെയാണ് ജനിച്ചത്. നാലാം ക്ലാസിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി നടന്ന് തുടങ്ങി. വൈകല്യങ്ങളെ വകവയ്ക്കാതെ സ്വന്തം കഴിവുകളിൽ വിശ്വാസം അർപ്പിച്ച് ആ യാത്ര തുടർന്നു.
നാടൊന്നടങ്കം ഡയാനയുടെ കൂട്ടിനെത്തി. നിലവിൽ കട്ടപ്പന സെന്റ സെബാസ്റ്റ്യൻ കോളജിലെ പിജി വിദ്യാർഥിനിയാണ് ഡയാന. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട കൊച്ചു കൊച്ചു സന്തോഷങ്ങളെന്ന സിനിമയാണ് ജയറാമിന്റെ ആരാധികയാക്കിയത്. പിന്നെ ജയറാമിനെകുറിച്ച് കൂടുതൽ അറിഞ്ഞു വിവരങ്ങളെല്ലാം ശേഖരിച്ചു. ഒടുവിൽ അവയെല്ലാം അടുക്കി പെറുക്കി പുസ്തകമാക്കി. ഡയാനയുടെ അഗ്രഹ പ്രകാരം ജയറാം തന്നെ കട്ടപ്പനയിലെത്തി പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യൻ സിനിമ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകമാണ് ഡയാനയുടെ അടുത്ത ലക്ഷ്യം. പൂർണ പിന്തുണയുമായി ഈ മിടുക്കിയുടെ കൂട്ടിനുണ്ട്.