ഏതു പാതിരാത്രിയിലും കിലോമീറ്ററുകളോളം ഒറ്റയ്‌ക്ക് ഡ്രൈവ് ചെയ്തു വീട്ടിലെത്തുന്ന ആളായിരുന്നു നടി പ്രിയങ്ക നായർ. കാഴ്ച്ചയിൽ മാത്രമല്ല, ആറ്റിറ്റ്യൂഡിലുമുണ്ട് ഇതേ ബോൾഡ്നെസ്. എന്നാൽ സ്വന്തം മേഖലയിൽ കൂട്ടുകാരിയും സഹപ്രവർത്തകയുമൊക്കെയായിരുന്ന ഒരു നടി ആക്രമിക്കപ്പെട്ടപ്പോൾ ഒരിക്കലും തോന്നാത്ത ഉൾഭയം പ്രിയങ്കയെയും തേടിയെത്തി. ഇക്കാലത്ത് ആരെ വിശ്വസിക്കണം, വിശ്വസിക്കരുത് എന്നൊന്നും അറിയാൻ കഴിയാത്ത അവസ്ഥ. പണ്ടേ സ്വന്തം സേഫ്റ്റി നോക്കുന്ന കാര്യത്തിൽ മുൻപന്തിയിലായിരുന്ന പ്രിയങ്ക ഇപ്പോൾ അതൊന്നുകൂടി ടൈറ്റ് ചെയ്തിട്ടുണ്ട്. വനിത ഓൺലൈനുമായി സംസാരിച്ചുതുടങ്ങിയപ്പോൾ പ്രിയങ്ക ആദ്യം പറഞ്ഞത് ഇതാണ്; ’ദൈവമേ... ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും ഇതുപോലൊരു വേദന കൊടുക്കരുത്.’– ജീവിതത്തിൽ ഒരുപാട് സങ്കടക്കടലുകൾ നീന്തി ആത്മവിശ്വാസത്തോടെ തീരമണഞ്ഞ പെണ്ണിന്റെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്.
പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കിൽ ഇക്കാലത്ത് എന്തുമാവാം...
സ്ത്രീകൾക്കെതിരെ മുൻപും അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത് കൂടിയിട്ടുണ്ട് എന്നുമാത്രം. സമൂഹത്തിൽ വ്യക്തിബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാൻ പറ്റാതെ പോകുന്നതായിരിക്കാം അതിന്റെ ഒരു കാരണം. ഇവിടെ എത്ര വലിയ കുറ്റം ചെയ്താലും പിടിപാടും ആവശ്യത്തിന് കാശുമുണ്ടെങ്കിൽ എളുപ്പത്തിൽ ഊരിപ്പോരാം. ഉദാഹരണങ്ങൾ പറയാനാണെങ്കിൽ ഒരുപാടുണ്ട്. അങ്ങനെയുള്ള വ്യക്തികളൊക്കെ നമുക്ക് മുന്നിലുണ്ട്. ഇത്തരക്കാർക്ക് ഒരു വ്യക്തിയെ വളരെ ഈസിയായിട്ടു കടന്നാക്രമിച്ച് മാനസികമായി തകർക്കാൻ പറ്റും. എന്തു ക്രൂരത ചെയ്യാനും ഇത്തരക്കാർക്ക് മടിയില്ല. ക്രിമിനലുകളുടെ ഉള്ളിൽ ഭയമില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. കടുത്ത ശിക്ഷ കിട്ടുമെന്ന ഉൾഭയം ഇല്ലാത്തതാണ് ഇതിനെല്ലാം കാരണം. മുൻപ് കേരളത്തിന് പുറത്തായിരുന്നു ഇതുപോലുള്ള ആക്രമണങ്ങൾ നടന്നിട്ടുള്ളത്. ഇന്നത് നമ്മുടെ കൺമുന്നിലാണ് നടക്കുന്നത്. ഒരു പെൺകുട്ടിക്ക് സ്വന്തം സഹോദരന്റെയോ അച്ഛന്റെയോ ഒപ്പം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇവിടെ.