സിനിമ ആദ്യം നടീനടന്മാരെ ഉണ്ടാക്കുകയും പിന്നീട് നടീനടന്മാര്‍ സിനിമയ്ക്കു കാരണമാവുകയും ചെയ്യാറുണ്ട്. ഇങ്ങനെയാണ് അതിസാധാരണ രൂപമുള്ള വിനായകന്‍ ചെറു ഗുണ്ടാവേഷങ്ങളിലൂടെ നടനായതും പിന്നീട് സ്വന്തം ജീവിത പരിസരത്തുനിന്ന് ഉണ്ടാക്കിയ സിനിമയില്‍ പ്രധാന വേഷക്കാരനായതും.
കമ്മട്ടിപ്പാടത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ എന്ന താരം അഭിനയിച്ചുവെങ്കിലും കഥ വേറെയാണെന്ന് കണ്ടവര്‍ക്കും സിനിമയുണ്ടാക്കിയവര്‍ക്കും അറിയാമായിരുന്നു. സിനിമയിലെ അഭിനയശേഷിയെ നൂലിഴകീറി വിലയിരുത്താനൊന്നും സാധ്യമല്ല. കാരണം സാങ്കേതികത കൊണ്ട് പല പരിമിതികളെയും മറികടക്കാന്‍ സിനിമയ്ക്കു സാധിക്കും. അഭിനയശേഷിയുള്ളവര്‍ മാത്രം അതിജീവിക്കുന്നത് നാടക അരങ്ങിലാണ്.
എന്നാല്‍ നാടകാഭിനേതാക്കള്‍ സിനിമയില്‍ പരാജയപ്പെടുകയും ചെയ്‌തേക്കാം. കാരണം ചിലപ്പോള്‍ അഭിനയം തീരെ ആവശ്യമില്ലാത്ത മേഖല കൂടിയാണ് സിനിമ. പൊതുജനങ്ങള്‍ക്ക് എളുപ്പം പരിചയപ്പെടുത്താവുന്ന താരബന്ധങ്ങള്‍ മതി പുതുമുഖങ്ങള്‍ക്ക് പ്രേക്ഷകരുടെ കയ്യടി ലഭിക്കാന്‍. എന്നാല്‍ സ്വന്തം അഭിനയശേഷിയുടെയും രൂപ സവിശേഷതയുടെയും ബലത്തില്‍ സിനിമയിലേക്കു പ്രവേശിക്കുന്ന അഭിനേതാക്കള്‍ക്ക് സിനിമ എന്നും വെല്ലുവിളിയാണ്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് താനുള്‍പ്പെടുന്ന സമൂഹത്തിനും തനിക്കും സിനിമയില്‍ സ്ഥാനമുണ്ടെന്നു തെളിയിച്ചതിനുള്ള അവാര്‍ഡ് വിനായകനു വേറെ കൊടുക്കണം.
അവഗണിക്കപ്പെട്ട നഗരകോളനിയില്‍ നിന്ന് ആവേശം കൊണ്ടു മാത്രം ഒരാള്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു കടന്നുവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ വളരെയേറെയാണ്. സിനിമയും അഭിനയവും സംഭവിക്കുന്നതിനു മുമ്പുള്ളവയാണ് ഈ അപമാനവും സങ്കടവും. ഇതൊക്കെ നീന്തിക്കടന്ന് തന്റെ റോള്‍ ഭംഗിയാക്കാന്‍ ആത്മാര്‍പ്പണം നടത്തിയ ഒരു കലാകാരനു കിട്ടുന്ന അംഗീകാരത്തിനു വിലയേറും. വിനായകനു ലഭിച്ച അവാര്‍ഡിന് തിളക്കം കൂടുന്നതും ഇതുകൊണ്ടാണ്.
അതിക്രൂരമായ പെരുമാറ്റത്തിലൂടെ ഭയപ്പെടുത്താന്‍ പര്യാപ്തമാണ് ഈ നടന്റെ മുഖം. അതേ സമയം അയഞ്ഞ ചിരിയോടെ ആളുകളെ ചിരിപ്പിക്കാനും സാധിക്കുമെന്ന് ചില ചിത്രങ്ങളില്‍ വിനായകന്‍ തെളിയിച്ചു. നല്ല സംഗീതബോധവും കാലുകളില്‍ നൃത്തതാളവുമുള്ള വിനായകന് അഭിനയം ആയാസകരമേയല്ല. പേടിപ്പിച്ചും ചിരിപ്പിച്ചും ചിലപ്പോള്‍ സങ്കടപ്പെടുത്തിയും വിനായകനെപ്പോലൊരാള്‍ നമുക്കിടയിലുണ്ട് എന്ന തിരിച്ചറിവാണ് ഈ അഭിനേതാവിനെ സ്വീകരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകം.
കാഴ്ചയുടെ കലയായ സിനിമയില്‍ രൂപം വളരെ പ്രധാനമാണ്. അഭിനേതാക്കളെ ആദ്യം രൂപം നോക്കിയും അതു കഴിഞ്ഞു മാത്രം പ്രകടനം വിലയിരുത്തിയുമാണ് തിരഞ്ഞെടുക്കുക. ജീവിതത്തിലേതു പോലെ തന്നെ സിനിമയിലും ഒരാള്‍ക്ക് രൂപത്തോട് ആദ്യാനുഭാവം തോന്നാതിരിക്കാം. പിന്നീട് അടുത്തറിയുമ്പോള്‍ ഇഷ്ടമേറി രൂപം പൊഴിഞ്ഞുവീഴുകയോ അല്ലെങ്കില്‍ ആദ്യം അതൃപ്തി തോന്നിയ രൂപം ക്രമേണ ഇഷ്ടരൂപമായി മാറുകയോ ചെയ്യും. കഥയും കഥാപാത്രവുമാണ് സിനിമയിലെ അഭിനേതാക്കളുടെ രൂപം നിര്‍ണയിക്കുന്നത്.
സുന്ദരന്മാരുടെയും സുന്ദരികളുടെയും അനുരാഗ കഥകള്‍ മാത്രം പറയുന്ന സിനിമകളില്‍ ശിവകാശി ദേവരൂപങ്ങള്‍ക്കു മാത്രമേ പ്രഥമ പരിഗണന ലഭിക്കുകയുള്ളൂ. ഇത്തരം കഥകളില്‍ ദുഷ്ടകഥാപാത്രങ്ങള്‍ക്കോ വേലക്കാര്‍ക്കോ മാത്രമാണ് സാധാരണ മനുഷ്യരുടെ ഛായയുണ്ടാവുക. തെരുവിന്റെ കഥ പറയുന്ന സിനിമകളില്‍ പോലും ചോക്ലേറ്റ് നായകന്മാരുടെ മുഖത്ത് കരിപൂശുകയോ വസൂരിക്കുത്ത് ചാര്‍ത്തി, വയലാര്‍ പറഞ്ഞ പോലെ, ഉഗ്രമാം വൈരൂപ്യത്തില്‍ മുഴുപ്പു ചാര്‍ത്തുകയുമായിരുന്നു പല സംവിധായകരും. ഇതിന് അപവാദങ്ങളും മലയാളത്തില്‍ പണ്ട ുമുതലേയുണ്ട ്. ആദ്യ സംവിധാന സംരഭമായ പെരുവഴിയമ്പലത്തിലെ കഥാപാത്രത്തിനു യോജിച്ച മുഖം അശോകന്‍ എന്ന ഉണ്ട ക്കണ്ണുകളുമുള്ള പയ്യന്റേതാണെന്ന് പത്മരാജന്‍ കണ്ടെ ത്തി. ലോറിയിലും ചാട്ടയിലും അച്ചന്‍കുഞ്ഞിനെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഭരതന്‍ അതു കൃത്യമായി മനസ്സിലാക്കിയിരുന്നു.
വിനായകന്‍ എന്ന സാധാരണ രൂപം സിനിമയിലേക്കു കയറിയതിനു കാരണം അയാള്‍ക്ക് അനുയോജ്യമായ കഥാപാത്രങ്ങള്‍ പിറവികൊണ്ട താണ്. വിനായകന്റെ കഥാപാത്രം ഉള്‍ക്കൊള്ളുന്ന സിനിമകളില്‍ ചിലതെങ്കിലും അനുവാചകരുടെ ഹൃദയത്തില്‍ ഇടം നേടിയപ്പോള്‍ ഒരു നടന്‍ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേക രൂപവൈശിഷ്ട്യവും അഭിനയസിദ്ധിയുമുള്ള ഒരാള്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുമ്പോള്‍ ആ നടനെയോ നടിയെയോ ഉപയോഗിച്ച് സിനിമകളുണ്ടാക്കാന്‍ മത്സരം വരും. ഇത് സിനിമാ വ്യവസായത്തിലെ സ്വാഭാവികതയാണ്.
1964 ലാണ് മികച്ച നടനുള്ള ഓസ്‌കര്‍ ആദ്യമായി സിഡ്‌നി പോയ്റ്റിയറിലൂടെ ഒരു കറുത്തവര്‍ഗക്കാരനു ലഭിക്കുന്നത്. ലില്ലീസ് ഓഫ് ദ ഫീല്‍ഡ് ആയിരുന്നു ചിത്രം. തുടര്‍ന്ന് വര്‍ണവിവേചനത്തിന്റെയും കറുത്തവരോടുള്ള അവഗണനയുടെയും കഥ പറയുന്ന ഒരു പിടി ചിത്രങ്ങള്‍ പോയ്റ്റിയറിന്റെ സാന്നിധ്യം കൊണ്ടു മാത്രം അമേരിക്കയില്‍ പുറത്തിറങ്ങി. പിന്നീട് അദ്ദേഹം തന്നെ തിരക്കഥയെഴുതി പല ചിത്രങ്ങളും സംവിധാനം ചെയ്യുകയും ചെയ്തു.
ഉപവേഷങ്ങളിലൂടെ സിനിമയുടെ പൂമുഖത്തേക്കു കയറിയ പലരും മലയാളത്തിലുമുണ്ട്. അഭിനേതാവിനുള്ള ദേശീയ അവാര്‍ഡ് നേടിയ സലീം കുമാര്‍ കൊമേഡിയന്‍ മാത്രമായിരുന്നു ഏറെക്കാലം. ഇപ്പോള്‍ അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നു. ഈ വര്‍ഷം കഥയ്ക്കുള്ള പുരസ്‌കാരവും നേടി. മലയാളത്തിലിപ്പോള്‍ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട ിരിക്കുന്ന അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദ് എന്ന നടനാണ്.
സ്റ്റാര്‍ഡം ഒരുഭാഗത്ത് കുന്നുപോലെ നില്‍പ്പുണ്ടെങ്കിലും താഴ്വാരത്തെ പാടങ്ങളില്‍ മനോഹരങ്ങളായ അനേകം ചെറുപുഷ്പങ്ങള്‍ വിരിയുന്നുണ്ട്. ഈ വൈവിധ്യമാര്‍ന്ന സുന്ദരവും തീവ്രവുമായ കാഴ്ചകളിലേക്കു കണ്ണയക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ട ിരിക്കുന്നു. ഗുണകരമാവും ഇതു മലയാള സിനിമയ്ക്ക്. സിനിമാ താരങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ബ്യൂട്ടി പാര്‍ലറുകളിലാണ് എന്ന സാമാന്യ ധാരണ തിരുത്തപ്പെടുകയും ചെയ്യും.