റിയാലിറ്റി ഷോയിലൂടെ പ്രശസ്‍തയായ അസമീസ് ഗായിക നഹിദ് അഫ്രിന് മതവിലക്ക്. നഹീദിന്റെ പാട്ട് ശരിയത്ത് നിയമത്തിന്‍റെ ലംഘനമാണെന്നു കാണിച്ച് 46 മുസ്‌ലിം മതപുരോഹിതര്‍ ഫത്‌വ പുറപ്പെടുവിച്ചു. എന്നാൽ, ഭീഷണികൾക്ക് മുന്നിൽ സംഗീതം അടിയറ വയ്ക്കില്ലന്നു നഹീദ് പ്രതികരിച്ചു. നഹീദിന്റെ ഐഎസ് വിരുദ്ധ നിലപാടും വിലക്കിന് കാരണമായോ എന്ന് പൊലീസ് അന്വേഷിക്കും.
രണ്ടുവർഷം മുൻപ് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് നഹിദ് അഫ്രിൻ എന്ന കൊച്ചുഗായിക ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, സ്റ്റേജ് ഷോകളിലും ആൽബങ്ങളിലും സിനിമയിലുമായി അനവധി ഗാനങ്ങൾ നഹിദ് പാടി. 16 വയസുമാത്രം പ്രായമുള്ള നഹിദ്, ഐഎസിനെതിരെയും ഇസ്ലാം ഭീകരവാദത്തിനെതിരെയും ഗാനങ്ങൾ അവതരിപ്പിച്ചു തുടങ്ങിയതോടെ കൂടുതൽ അറിയപ്പെട്ടു. ഈ മാസം 25ന് സ്വന്തം സംസ്ഥാനമായ അസമിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് കലാകാരിക്കെതിരെ മതപുരോഹിതൻ വിലക്ക് ഏർപ്പെടുത്തിയത്. പൊതുവേദിയില്‍ പരിപാടികൾ അവതരിപ്പിക്കുന്നത് മതത്തിന് എതിരാണെന്നും ശരിയത്ത് നിയമത്തിന്‍റെ ലംഘനമാണെന്നും കാണിച്ച് അസമിലെ 46 മുസ്ലീം മത പുരോഹിതരാണ് ഫത്‌വ ഏര്‍പ്പെടുത്തിയത്. ഒപ്പം അസമിൽ ഇനി പരിപാടി അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു ചില ഭീഷണികളും ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഐഎസിനെതിരെ നിലപാടെടുത്തതാണോ വിലക്കിനും പ്രതിഷേധത്തിനും കാരണമായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഐഎസിനെ പിന്തുണക്കുന്ന നിലപാടായി കണക്കാക്കി മതപുരോഹിതർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, 25ന് നിശ്ചയിച്ച പൊതുപരിപാടിയില്‍ നിന്നും പിന്മാറില്ലെന്നും, ഭീഷണിക്കുമുന്നിൽ തന്നിലെ കലാകാരിയെ അടിയറവെക്കില്ലെന്നും നഹിദ് പറഞ്ഞു. ഭീഷണി ഉയർന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്ക് പൊലീസ് സുരക്ഷ നൽകണമെന്ന് നഹിദ് അഫ്രിന്റെ മാതാവ് ആവശ്യപ്പെട്ടു.