ഞാനായിരുന്നെങ്കില്‍ അവന്റെ കാലുകള്‍ തല്ലിയൊടിച്ചേനെ: കങ്കണ

kangana-ranaut
SHARE

വിമാന യാത്രയ്ക്കിടെ ബോളിവുഡ് നടിക്ക് ഉണ്ടായ ദുരനുഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടി കങ്കണ റാവത്ത്. സംഭവത്തെ കുറിച്ച് സംസാരിക്കുന്നത് ധീരമാണെന്നും നടിയെ ഈ കാര്യത്തില്‍ കുറ്റപ്പെടുത്തുന്നവരോടും ആക്ഷേപിക്കുന്നവരോടും സഹതാപം മാത്രമേയുളളുവെന്നും കങ്കണ പറഞ്ഞു. വിമാനയാത്രയ്ക്കിടെ നടിക്ക് ഉണ്ടായ അനുഭവം കുറച്ചൊന്നുമല്ല എന്നെ അസ്വസ്ഥയാക്കുന്നത്. അവള്‍ നേരിട്ടത് എത്ര മോശമായ അനുഭവമാണെന്ന് എനിക്കറിയില്ല. എന്നാല്‍ അയാള്‍ ചെയ്തത് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് -  കങ്കണ  പറയുന്നു. 

നടിയുടെ പുറകില്‍ ഇരുന്നയാള്‍ തന്നെ സീറ്റിനടിയിലൂടെ കാല്‍ നീട്ടി ശരീരത്തില്‍ സ്പര്‍ശിച്ചതായി സമ്മതിക്കുന്നു. അയാള്‍ കാലുകള്‍ നീട്ടിവച്ച് വിശ്രമിക്കുകയായിരുന്നെന്നാണ് അവകാശപ്പെടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ ചെയ്തത് ഗൗരവമേറിയ തെറ്റ് തന്നെയാണ്. ഞാനായിരുന്നെങ്കില്‍ അയാളുടെ കാലുകള്‍ തല്ലിയൊടിച്ചേനേ എന്നും കങ്കണ പറഞ്ഞു. 

വിമാനയാത്രയ്ക്കിടെ, സഹയാത്രികൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പതിനേഴുകാരിയായ ബോളിവുഡ് നടിയുടെ പരാതിയിൽ മുംബൈ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഡൽഹിയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രക്കിടെയുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. പരാതി നല്‍കിയതിന് പിന്നാലെ രാത്രിയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കണ്ണീരോടെ നടി പോസ്റ്റു ചെയ്ത വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. വിമാനത്തില്‍ പാതി മയക്കത്തിലായിരുന്ന സമയത്താണ് സഹയാത്രികൻ മോശമായി പെരുമാറിയത്. പിൻസീറ്റിലുണ്ടായിരുന്ന മധ്യവയസ്‌കൻ കാല്‍നീട്ടി തന്റെ പിന്‍ഭാഗത്തും, കൈകൾകൊണ്ട്‌ കഴുത്തിലും സ്പർശിച്ചു. പത്തുമിനിറ്റോളം ഇത്‌ സഹിക്കേണ്ടിവന്നു. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് അയാളെ കൈയോടെ പിടിക്കാനായിരുന്നു ശ്രമം. പക്ഷെ വിമാനത്തിനുള്ളില്‍ മങ്ങിയവെളിച്ചം മാത്രമാണുണ്ടായിരുന്നത്. അതിനാൽ, അതിനു സാധിച്ചില്ലെന്നും നടി പറഞ്ഞിരുന്നു. അപമാനിക്കാൻ ശ്രമിക്കുന്നതായി വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞിട്ടും അവരോ, മറ്റു സഹയാത്രികരോ സഹായിക്കാൻ എത്തിയില്ലെന്നും നടി വിറയലോടെ പറഞ്ഞിരുന്നു.

MORE IN ENTERTAINMENT
SHOW MORE