ബോളിവുഡ് സിനിമ പത്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യില്ല. രാജ്യമെങ്ങും ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ സിനിമ ഉടൻ റിലീസ്ചെയ്യില്ലെന്ന് അണിയറപ്രവർത്തകര്‍ വ്യക്തമാക്കി. തീരുമാനത്തെ കർണിസേന ഉൾപ്പെടെ രജ്പുത് വിഭാഗങ്ങൾ സ്വാഗതംചെയ്തു.
ചിത്രീകരണത്തിൻറെ ആരംഭത്തിൽ രാജസ്ഥാനിൽനിന്ന് ഉടലെടുത്തപ്രതിഷേധം, സിനിമയുടെ റിലീസിലേക്ക് അടുക്കുമ്പോഴേക്ക് രാജ്യമെങ്ങും വ്യാപിച്ചതോടെയാണ് അണിയറപ്രവർത്തകർ തീരുമാനംമാറ്റിയത്. നേരത്തെ ഡിസംബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റിവയ്ക്കുന്നതായും, പുതിയതീയതി ഉടൻ പ്രഖ്യാപിക്കുമെന്നും സിനിമ നിർമിക്കുന്ന വയാകോം18 മോഷൻ പിക്ചേഴ്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സിനിമയെകുറിച്ച് ഉയർന്നിട്ടുള്ള ആശങ്കയും പ്രതിഷേധവും കെട്ടടിങ്ങിയശേഷമേ ചിത്രംറീലീസ് ചെയ്യുകയുള്ളുവെന്നും അവർ അറിയിച്ചു. 180കോടിരൂപ മുതൽമുടക്കുള്ള ചിത്രം പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ റിലീസ്ചെയ്യുന്നതിലെ വെല്ലുവിളിയാണ് നിർമാണകമ്പനിയെ മാറ്റിചിന്തിപ്പിച്ചത് എന്നാണുസൂചന.
തീരുമാനം സ്വാഗതാർഹമാണെന്ന് അറിയിച്ച കർണിസേന, തങ്ങളുന്നയിച്ച വിഷയം ചർച്ചചെയ്തശേഷമേ സിനിമയ്ക്ക് പ്രദർശനാനുമതി നൽകാവുവെന്നും ആവശ്യപ്പെട്ടു. നേരത്തെ, സിനിമയുടെ റിലീസ് ദിവസം ഭാരത് ബന്ദിന് കർണിസേന ആഹ്വാനംചെയ്തിരുന്നു. റാണി പത്മാവതിയും, സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുംതമ്മിൽ ബന്ധമുണ്ടെന്ന് ചിത്രം പറയുന്നതായും, ഇത് ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും ആരോപിച്ചാണ് രജ്പുത് സംഘടനകൾ പ്രതിഷേധത്തിലുള്ളത്.
സിനിമ, സമൂഹത്തിൽ ക്രമസമാധാനപ്രശ്നമായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി യുപി, രാജസ്ഥാൻ സർക്കാരുകൾ കേന്ദ്രത്തെ സമീപിച്ചിരുന്നു.