യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതോടെ പ്രോസിക്യൂഷനും പ്രതിഭാഗവും കരുതലോടെ നീക്കം തുടങ്ങി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിക്കാതെ സിനിമാ രംഗത്തു തിരിച്ചുവരാനുള്ള നീക്കമാണു ദിലീപ് നടത്തുന്നത്. ദിലീപ് ജയിലിലായതോടെ ഷൂട്ടിങ് മുടങ്ങിയ രണ്ടു സിനിമകൾ പൂർത്തിയാക്കുന്നതിനാണ് ആദ്യ പരിഗണന. അന്വേഷണം അനന്തമായി നീണ്ടുപോവാതെ തെളിവുകൾ ശാസ്ത്രീയമായി കൂട്ടിച്ചേർത്തു സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസിന്റെ ശ്രമം.
ഏറെ ജനശ്രദ്ധ നേടിയ കേസിൽ പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂർത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. യുവനടി ഉപദ്രവിക്കപ്പെട്ട കേസായതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന അഡീ. സെഷൻസ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. കോടതിയിൽ വിസ്താരത്തിനിടയിൽ ഇരയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗം ഉന്നയിക്കാൻ ഇടയുള്ളതിനാൽ ഇത്തരം കേസുകളിൽ രഹസ്യ വിചാരണയ്ക്കാണു സാധ്യത.
ഇരയായ നടിയെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്നതു ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അച്ചടി, ദൃശ്യ, ഇലക്ട്രോണിക്ക് മാധ്യമങ്ങളെ ഇത്തരത്തിൽ ദുരുപയോഗിക്കരുതെന്നു ജാമ്യ വ്യവസ്ഥയിൽ പ്രത്യേകം പറഞ്ഞിട്ടുള്ളതു സിനിമയ്ക്കും ബാധകമാണെന്നു ചില നിയമജ്ഞർ പറയുന്നു. ജയിൽ വിട്ട അന്നു രാത്രി തന്നെ ജാമ്യ വ്യവസ്ഥകൾ നേരിട്ടു മനസിലാക്കാൻ ദിലീപ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദിലീപിന് ഇന്നലെ വിശ്രമം
ആലുവ ∙ ജയിൽ മോചിതനായതിന്റെ രണ്ടാം ദിവസം നടൻ ദിലീപിനു കൊട്ടാരക്കടവിലെ പത്മസരോവരം വീട്ടിൽ വിശ്രമം. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടു കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുമെന്നും അഭിഭാഷകരെ സന്ദർശിക്കുമെന്നും സൂചന ഉണ്ടായിരുന്നെങ്കിലും ദിലീപ് വീട്ടിൽത്തന്നെ ചെലവഴിച്ചു. വീടിനു പുറത്തു കാത്തുനിന്ന ആരാധകരോടു കുശലം പറഞ്ഞെങ്കിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ചൊവ്വാഴ്ച രാത്രി ദിലീപും പത്നി കാവ്യ മാധവനും കൊച്ചിയിൽ അഭിഭാഷകൻ ബി. രാമൻ പിള്ളയെ സന്ദർശിച്ചിരുന്നു. കെപിഎസി ലളിത, ഹരിശ്രീ അശോകൻ, രാമലീലയുടെ സംവിധായകൻ അരുൺ ഗോപി, നിർമാതാവ് ടോമിച്ചൻ മുളകുപാടം, സംവിധായകൻ എബ്രിഡ് ഷൈൻ തുടങ്ങിയവർ ഇന്നലെ ദിലീപിനെ വീട്ടിൽ സന്ദർശിച്ചു. വരുംദിവസങ്ങളിൽ ദിലീപും കുടുംബാംഗങ്ങളും ആരാധനാലയങ്ങൾ സന്ദർശിക്കും.