ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതിനെതിരെ ഗണേഷ് കുമാർ എം എൽ എ. അമ്മയിൽ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു.
സിനിമാമേഖലയിൽ ദിലീപിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഗണേഷ് കുമാർ. ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗണേഷിന്റെ രൂക്ഷപ്രതികരണം.
‘ദിലീപിന് അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാന്‍ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്. എന്നാല്‍, അമ്മയുടെ നിയമങ്ങള്‍ അനുസരിച്ച് ഇതു സാധ്യമല്ല. അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാന്‍ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവില്‍ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം.’–ഗണേഷ് കുമാർ പറഞ്ഞു.
ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയിൽ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്;- ഗണേഷ് കുമാര്‍ പറഞ്ഞു.