അരുൺ ഗോപിയെന്ന നവാഗത സംവിധായകന്റെ നാലുവർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് രാമലീല. നായകന്റെ അപ്രതീക്ഷിതമായ അറസ്റ്റും സിനിമയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അരുണിനെ പലസന്ദര്‍ഭങ്ങളിലും തളർത്തികളഞ്ഞിരുന്നു. അനുഭവിച്ച കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളുടെയും അവസാനം ചിത്രത്തിന്റെ വിജയം ആഘോഷിക്കുമ്പോൾ അരുണിന് പറയാനുള്ളത് കേൾക്കാം–
‘2012ലാണ് രാമലീല ചെയ്യാമെന്ന് സച്ചിയേട്ടൻ പറയുന്നത്. അങ്ങനെയൊരു കഥ ഉണ്ടാകുന്നു. കഥ ഉണ്ടാക്കിയതിന് ശേഷം 2013ൽ ദിലീപേട്ടനോട് കഥപറഞ്ഞു. കഥ ഇഷ്ടപെടുകയും ചെയ്തു. സച്ചിയേട്ടനൊപ്പം പ്രവർത്തിക്കുകയെന്നത് ദിലീപേട്ടനും വളരെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ സച്ചിയേട്ടന്റെ തിരക്കഥയുടെ ബലത്തിലാണ് ദിലീപേട്ടൻ ഈ ചിത്രം കമ്മിറ്റ് ചെയ്യുന്നത്.
കഥ മുഴുവൻ കേട്ട ശേഷം ദിലീപേട്ടൻ സച്ചിയേട്ടനോട് പറഞ്ഞു, ‘ജോഷി സാർ പോലൊരാൾ ചെയ്യേണ്ട സിനിമയല്ലേ സച്ചീ ഭായ് ഇത്, ഈ പയ്യൻ ചെയ്താൽ ശരിയാകുമോ?...എന്നാൽ സച്ചിയേട്ടനാണ് ആ കോൺഫിഡന്റ് ദിലീപേട്ടന് നൽകുന്നത്.
അങ്ങനെ നോബിളിനോട് ഇക്കാര്യം പറയുകയും, ടോമിച്ചൻ മുളകുപാടത്തോട് ഈ സിനിമയുടെ കാര്യം പറയാമെന്ന് നോബിൾ പറഞ്ഞു. അങ്ങനെ 2014ൽ ടോമിച്ചൻ മുളകുപാടം ഈ ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തു. എന്നാൽ സിനിമയുടെ കാര്യമല്ലെ എല്ലാവരും അവരവരുടെ തിരക്കുകളിലായി. സച്ചിയേട്ടൻ അനാർക്കലിയുടെ തിരക്കിലായി. ഓരോ വർഷങ്ങൾ കടന്നുപോകുകയാണ്. 2016ൽ സച്ചിയേട്ടൻ പറഞ്ഞു, ഈ സിനിമ മാറ്റിനിർത്തി നമുക്ക് മറ്റൊരു ചിത്രം ചെയ്യാമെന്ന്. ഒരു കഥയും എന്നോട് പറഞ്ഞു.
എന്നാൽ എന്റെ മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി. സംവിധാനം ചെയ്യുകയാണെങ്കിൽ രാമനുണ്ണിയുടെ കഥ മാത്രമേ ചെയ്യൂ എന്ന് സച്ചിയേട്ടനോട് ഉറപ്പിച്ച് പറഞ്ഞു. ആ ഉറപ്പിൽ സച്ചിയേട്ടൻ രാമലീലയുടെ തിരക്കഥ എഴുതി. 2016 അവസാനം രാമലീലയുടെ തിരക്കഥ പൂർത്തിയായി.
തിരക്കഥ പൂർത്തിയായതിന് ശേഷമാണ് ദിലീപേട്ടൻ അത് മുഴുവൻ വായിക്കുന്നത്. ഡിസംബർ ഒൻപതിനാണ് രാമലീലയുടെ ഷൂട്ട് ആരംഭിക്കുന്നത്. അതിന് മൂന്നുദിവസം മുൻപ് മാത്രമാണ് ദിലീപേട്ടൻ തിരക്കഥ വായിക്കുന്നത്. അത് സച്ചിേയട്ടനോടുള്ള വിശ്വാസം കൊണ്ടാണ്.
ഷൂട്ട് തുടങ്ങി, സിനിമ തീരാറാകുന്നു, അതിന് അവസാനഘട്ടത്തിലാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടാകുന്നത്. ആ കൂട്ടുകാരിക്ക് ആ സഹോദരിക്ക് ഉണ്ടായ സംഭവത്തിൽ ഏറെ വിഷമമുണ്ടായിരുന്നു.
ദിലീപേട്ടൻ അറസ്റ്റിലായ സമയത്ത് ഞാൻ പുറത്തായിരുന്നു. ഫോണിലാണ് വാർത്ത അറിഞ്ഞത്. പെട്ടന്ന് ടിവി വച്ചു. ആ നിമിഷം എങ്ങനെ കടന്ന് പോയെന്ന് അറിയില്ല. എന്താണ് ഇതിന്റെ സത്യമെന്ന് അറിയണമെന്ന അങ്കലാപ്പും ആധിയുമൊക്കെ തോന്നി. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആ നിമിഷങ്ങളിൽ പിന്തുണച്ചിരുന്നു.
എന്ത് ചെയ്യണമെന്ന് സത്യത്തിൽ അറിയില്ലായിരുന്നു. ഒരുപാട് വർഷത്തെ മോഹം, എന്നെ വിശ്വസിച്ച് കോടികൾ മുടക്കിയ നിർമാതാവ്. അങ്ങനെ എന്തുചെയ്താണെങ്കിലും മുന്നോട്ട് പോകാൻ തീരുമാനിച്ചു. എല്ലാ പിന്തുണയുമായി ടോമിച്ചായനും ഒപ്പമുണ്ടായിരുന്നു.
സരിത തിയറ്ററിൽ രാമലീലയുടെ ഷോ കഴിഞ്ഞ ഉടൻ ദിലീപേട്ടന്റെ അടുത്തേക്കാണ് പോയത്. ടോമിച്ചായനും ഒപ്പമുണ്ടായിരുന്നു. നാല് മണിക്ക് മുന്നേയാണ് കേറികാണാൻ സാധിക്കൂ. ദിലീപേട്ടൻ വന്നു. സിനിമയുടെ വിജയം പറഞ്ഞ ഉടനെ, ദിലീപേട്ടൻ വന്നുകെട്ടിപ്പിടിച്ചു, കുറച്ചുനേരം ഇങ്ങനെ നിന്നു. ആ നിമിഷത്തെ വാക്കുകളാൽ പറയാൻ സാധിക്കില്ല. അതിന് ശേഷം അദ്ദേഹം പറഞ്ഞു, ‘എടാ ഞാൻ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് ദൈവത്തിന് അറിയാം, അത് ദൈവം കാണാതിരിക്കില്ല, ആ സത്യത്തിന്റെ വിജയമാണ് ഈ സിനിമയ്ക്ക് സംഭവിച്ചത്.’
രാമലീല ദിലീപേട്ടന് വേണ്ടി മാത്രമുണ്ടാക്കിയ കഥയാണ്. എന്നാൽ 2012ൽ സച്ചിയേട്ടനുമായി സിനിമ ചെയ്യാമെന്ന് ആലോച്ചിരുന്ന ഘട്ടത്തിൽ മറ്റൊരു കഥ ഉണ്ടായിരുന്നു. അതൊരു സിനിമാനടന്റെ കഥയായിരുന്നു. ആ കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു. ഞാനും സച്ചിയേട്ടനും പൃഥ്വിരാജിനോട് കഥ പറയുകയും അദ്ദേഹം അത് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ആ സമയത്താണ് സച്ചിയേട്ടന്റെ ആദ്യ സംവിധാനസംരംഭമായ അനാർക്കലി ഉണ്ടാകുന്നത്. ആദ്യം പൃഥ്വിരാജിനെ ആയിരുന്നില്ല അനാർക്കലിയിൽ നായകനായി തീരുമാനിച്ചിരുന്നത്. സച്ചിയേട്ടന്റെ മനസ്സിൽ മറ്റൊരാളായിരുന്നു. എന്നാൽ കഥ എഴുതി പൂർത്തിയാക്കിയപ്പോൾ അനാർക്കലിയുടെ കഥയും പൃഥ്വിയോട് പറഞ്ഞു. രണ്ടുകഥയും പൃഥ്വിക്ക് ഇഷ്ടപ്പെട്ടെങ്കിലും രണ്ട് സിനിമകൾ ചെയ്യാമെന്ന് ബുദ്ധിമുട്ടാകുമെന്ന് രാജു പറഞ്ഞു. അങ്ങനെ അനാർക്കലിയുമായി മുന്നോട്ട് പോയി.
പിന്നീട് മറ്റൊരാള്‍ക്കായി േവറൊരു കഥ ആലോചിക്കാമെന്ന് സച്ചിയേട്ടൻ എന്നോട് പറഞ്ഞു. അങ്ങനെയാണ് ദിലീപേട്ടൻ എന്റെ മനസ്സിൽ വരുന്നത്. അങ്ങനെ അത് സച്ചിയേട്ടനോട് പറയുകയും രാമലീല രൂപപ്പെടുകയുമായിരുന്നു.