താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ കരോക്കെ മൊബൈൽ ആപ്ലിക്കേഷനായ സ്മ്യൂളിൽ നിന്നു നീക്കണമെന്നു സംഗീതസംവിധായകൻ ഇളയരാജ ആവശ്യപ്പെട്ടു. അനുവാദം കൂടാതെയാണു സ്മ്യൂളിൽ തന്റെ ഗാനങ്ങളുടെ കരോക്കെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പകർപ്പവകാശ ലംഘനമാണിതെന്നും അദ്ദേഹം അയച്ച ഇമെയിലിൽ പറയുന്നു.
യുഎസ് കമ്പനിയാണു സ്മ്യൂൾ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഇതു സൗജന്യമല്ലെന്നും പാടുന്നവരിൽ നിന്നു പണം ഈടാക്കാറുണ്ടെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കൺസൽട്ടന്റ് ഇ. പ്രദീപ്കുമാർ ചൂണ്ടിക്കാട്ടി. ‘‘മൈക്കിൾ ജാക്സന്റെ പാട്ടുകൾക്ക് അവർ പണം നൽകുന്നുണ്ട്. എന്നാൽ ഇളയരാജയ്ക്കു നൽകുന്നില്ല. കമ്പനിക്ക് അയച്ച ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടർനടപടികൾ ആലോചിക്കും’’– പ്രദീപ്കുമാർ പറഞ്ഞു.
താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ ഗാനമേളകളിൽ പാടാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് എസ്.പി. ബാലസുബ്രഹ്മണ്യത്തോടും കെ.എസ്. ചിത്രയോടും ഇളയരാജ മുൻപ് ആവശ്യപ്പെട്ടിരുന്നു. ‘എസ്പിബി 50’ എന്ന പരിപാടിയിൽ ഇളയരാജയുടെ സംഗീതത്തിൽ സിനിമകളിൽ താൻ പാടിയ ഗാനങ്ങളും എസ്.പി. ബാലസുബ്രഹ്മണ്യം ഉൾപ്പെടുത്തിയിരുന്നു. വക്കീൽ നോട്ടിസ് ലഭിച്ചതോടെ ഇവ ഒഴിവാക്കി.