പെട്ടെന്നൊരു ദിവസം അച്ഛനെ കാണാതാകുക. സ്നേഹനിധിയായ അച്ഛന്റെ വേർപാട് എങ്ങനെ സഹിക്കും പ്രിയപ്പെട്ട മക്കൾ. അവർ നിരന്തരം അമ്മയോടു ചോദിക്കില്ലേ അച്ഛനെക്കുറിച്ച്. അച്ഛൻ എന്തേ വീട്ടിലേക്കു വരുന്നില്ല. സമ്മാനങ്ങൾ കൊണ്ടുരുന്നില്ല. എല്ലാ ദിവസവും വിളിക്കുന്നതുപോലുമില്ല. കുട്ടികളുടെ ചോദ്യങ്ങൾക്കുമുമ്പിൽ ആകെ തളരുന്നൊരു അമ്മ.വേർപാടിന്റെ വേദനയ്ക്കൊപ്പം കുട്ടികളുടെ സങ്കടം കൂടി മനസ്സു തകർക്കുമ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുന്നൊരു അമ്മ. എല്ലാമറിഞ്ഞിട്ടും ഒന്നും പറയാനാവാതെയും, എല്ലാം ഒതുക്കിയും നാളുകൾ എണ്ണിക്കഴിയുന്ന അച്ഛൻ.
കഥയല്ലിത്, ജീവിതം.നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്ത നായകന്റെ യഥാർഥ ജീവിതം. കടന്നുപോയ കഠിനകാലത്തെക്കുറിച്ച് ഒർമിക്കുകയാണ് നടന്‍ സഞ്ജയ് ദത്ത്. 1993 സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആയുധക്കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ മാന്യതയും മക്കളും സഹിച്ച വേദനകൾ. കുട്ടികളെ ആശ്വസിപ്പിക്കാൻ പാടുപെട്ട മാന്യത. നിഷ്കളങ്കരായ കുട്ടികളോട് ജയിലിനെക്കുറിച്ച് എന്തു പറയാൻ. ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് എങ്ങനെ വിശദീകരിക്കാൻ.
സഞ്ജയ് ദത്ത് അകലെയൊരിടത്ത് ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്നു മക്കളോടു പറഞ്ഞു മാന്യത. മക്കളോട് താൻ ജയിലിലാണെന്നു പറയരുതെന്ന് സഞ്ജയ് ദത്ത് ഭാര്യയോടു പറഞ്ഞിരുന്നു. അഭിനയത്തിന്റെ തിരക്കിലാണ് അച്ഛൻ. ഫോണുമെടുത്തു വിളിക്കാൻ തിരക്കുകൂട്ടുന്ന മക്കളോട് അച്ഛൻ ജോലി ചെയ്യുന്ന മലനിരകളിൽ ഫോണിനു റേഞ്ച് ഇല്ലെന്നും പറഞ്ഞു മാന്യത. രണ്ടാഴ്ചയിലൊരിക്കൽ ഫോൺ വിളിക്കാൻ ദത്തിന് ജയിലിൽ അനുമതി കിട്ടുമായിരുന്നു. അപ്പോൾ വീട്ടിലേക്കു വിളിക്കും. മക്കളോടും മാന്യതയോടും സംസാരിക്കും. വീണ്ടും രണ്ടാഴ്ചയാകാൻ കാത്തിരിപ്പ്. ജയിലിൽ ദത്തും അകലെ വീട്ടിൽ മക്കളും.
ദത്ത് ഇപ്പോഴും കാത്തിരിക്കുകയാണ്.മക്കൾ വളർന്നുവലുതാകാൻ. എന്നിട്ടുവേണം അവരോടു താൻ എന്തിനു ജയിലിൽ അടയ്ക്കപ്പെട്ടു എന്നുപറയാൻ. സഞ്ജയ് ദത്തിന്റെ പുതിയ ചിത്രം റിലീസിനു തയ്യാറെടുക്കുകയാണ്. ഭൂമി. ഈ മാസം 22 നാണു റിലീസ് നിശ്ചയിച്ചിരിക്കുന്നത്. സ്ഫോടനപരമ്പരവേളയിൽ നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശംവച്ച കുറ്റത്തിന് സഞ്ജയ് ദത്തിനെ അഞ്ചു വർഷത്തെ തടവിനാണു ശിക്ഷിച്ചത്.