ദിലീപ് ചിത്രമായ ‘രാമലീല’ റിലീസ് ചെയ്യാൻ തിയറ്ററുകൾക്കു പൊലീസ് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു നിർമാതാവു ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ജൂലൈ 21നു സിനിമ റിലീസിനു തീരുമാനിച്ചിരിക്കെയാണു ദിലീപ് അറസ്റ്റിലായത്. പൊതുജനങ്ങളുടെ ആക്രമണം ഭയന്നു തിയറ്റർ ഉടമകൾ റിലീസിനു വിസമ്മതിക്കുകയായിരുന്നുവെന്നു ഹർജിയിൽ പറയുന്നു. 15 കോടി രൂപ മുടക്കിയാണു സിനിമ നിർമിച്ചത്. പ്രചാരണത്തിനു വേണ്ടി ഒരു കോടിയോളം ചെലവിട്ടു. രണ്ടുമാസം കഴിഞ്ഞിട്ടും കേസിന്റെ സ്ഥിതിയിൽ കാര്യമായ മാറ്റമില്ല. കേസുമായി സിനിമയ്ക്കു ബന്ധമില്ല. സിനിമാ മേഖലയുടെ താൽപര്യം മുൻനിർത്തി സംരക്ഷണം അനുവദിക്കണമെന്നായിരുന്നു ആവശ്യം. സെപ്റ്റംബർ 28നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.