തമിഴ്നാട്ടിൽ ഒാരോ സൂപ്പർ താരങ്ങളുടേയും ചിത്രങ്ങളുടെ റിലീസ് ആരാധകർക്ക് ഒന്നൊന്നര ആഘോഷമാണ്. അതേസമയം സൂപ്പർതാര ചിത്രം റിലീസാകുമ്പോൾ പൊലീസിനും തിയറ്റർ ഉടമകൾക്കും വലിയ തലവേദനയാണ് ഇത്തരം കടുത്ത ആരാധകർ സൃഷ്ടിക്കുന്നത്. താരങ്ങളുടെ വലിയ കട്ടൗട്ടുകൾ തീയറ്ററുകളിൽ വയ്ക്കുന്നതും അതിൽ പൂജകളും പാലഭിഷേകവുമെല്ലാം നടത്തുന്നത് ആരാധകർക്ക്് വലിയ ആഘോഷത്തിന്റെ ഭാഗമാണ്.
ഇത്തരം പ്രകടനങ്ങൾ ചിലപ്പോൾ അക്രമങ്ങളിലേക്ക് നയിക്കാറുണ്ട്. സൂപ്പർതാരം അജിത്ത് നായകനായ വിവേകം പ്രദർശിപ്പിച്ചപ്പോൾ ഒരു തീയറ്റർ ഉടമയ്ക്ക് കിട്ടയത് എട്ടിന്റെ പണിയാണ്. സിനിമയിൽ അജിത്തിന്റെ ’ഇന്‍ട്രൊ’ സീന്‍ കണ്ട ആവേശത്തില്‍ ചില കടുത്ത ആരാധകർ തിയറ്റര്‍ സ്‌ക്രീനിലേക്ക് പാലു കോരിയൊഴിച്ചു. ഇതേത്തുടർന്ന് സ്ക്രീൻ ഉപയോഗശൂന്യമാവുകയും, സിനിമ തുടർന്നും പ്രദർശിപ്പിക്കാൻ കഴിയാതെ വരുകയും ചെയ്തു.
തിയറ്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രേവാന്ത് ചരണാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ചെന്നൈ കോയമ്പേടുള്ള രോഹിണി തിയറ്റിലാണ് സംഭവം നടന്നത്. സിനിമയുടെ റിലീസ് ആഘോഷിക്കാന്‍ ആരാധകര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തിരുന്നുവെന്നും, തുടർന്നും ഇതുപോലുള്ള പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നും രേവാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.