കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള എത്തി. അഡ്വ. രാംകുമാറിനെ മാറ്റിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ദിലീപിനുവേണ്ടി ഹാജരാകുന്നത്. രാമൻപിള്ളയുടെ കാര്യത്തിൽ മറ്റൊരു കാര്യം കൂടി ദിലീപുമായി ബന്ധപ്പെട്ട് ഉണ്ട്.
നിഷാല്‍ ചന്ദ്രയും കാവ്യയുമായുള്ള വിവാഹമോചനക്കേസില്‍ നിഷാലിനായി ഹാജരായത് അഭിഭാഷകന്‍ രാമന്‍ പിള്ളയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ആദ്യം തീരുമാനിച്ചിരുന്നതും രാമന്‍പിള്ളയെയായിരുവെന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ അസൗകര്യങ്ങൾ മൂലം രാംകുമാറിലെത്തുകയുമായിരുന്നു.
ദിലീപിന്റെ അടുത്ത ബന്ധുക്കൾ വഴിയാണ് ഇപ്പോൾ കേസ് വീണ്ടും രാമൻപിള്ളയിലെത്തുന്നത്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകളിലൊരാളായ രാമന്‍പിള്ള ക്രിമിനല്‍ കേസുകളില്‍ അഗ്രഗണ്യനാണ്. നിസാം കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായതും ഇദ്ദേഹം തന്നെ.
നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാല്‍വെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണും പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ രാമന്‍പിള്ളയുടെ മികവ് തന്നെയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ത്രീപീഡനക്കേസുകളിൽ സുപ്രീം കോടതിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടർന്നാണു ജാമ്യത്തിനായി ഹൈക്കോടതിയെത്തന്നെ ഒരിക്കൽകൂടി സമീപിക്കുന്നത്.
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽ ഫോൺ കണ്ടെത്തിയില്ല, കുറ്റകൃത്യത്തിൽ ദിലീപിന്റെ കൂട്ടാളിയായ സുനിൽരാജ് (അപ്പുണ്ണി) ഒളിവിലാണ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്. എന്നാൽ, ഈ രണ്ടുകാര്യങ്ങൾക്കും നിലവിൽ പ്രസക്തി നഷ്ടപ്പെട്ടു. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി സുനിൽകുമാർ (പൾസർ സുനി) ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മതമൊഴി നൽകി. അപ്പുണ്ണിയും പൊലീസിനു മൊഴിനൽകാനെത്തി. ഇതോടെ ദിലീപിന്റെ ജാമ്യഹർജിയെ എതിർക്കാൻ പൊലീസ് മുന്നോട്ടു വയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങൾ നിർണായകമാവും.
ആദ്യം മജിസ്ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹർജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ച കേസ് ഡയറിയാണു വാദത്തിൽ നിർണായകമായത്. മജിസ്ട്രേട്ട് കോടതിക്കുശേഷം ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകാനുള്ള നിയമപരമായ സാഹചര്യം പ്രതിഭാഗം ഉപയോഗപ്പെടുത്താതെയാണു നേരിട്ടു ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേട്ട് കോടതിയും ഹൈക്കോടതിയും ആദ്യഹർജികൾ തള്ളിയപ്പോൾ പ്രതികൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതുമായി സുപ്രീം കോടതിയെ സമീപിക്കുന്നതു ബുദ്ധിയല്ലെന്ന നിയമോപദേശമാണു ദിലീപിനു ലഭിച്ചത്. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴികൾ വസ്തുതാപരമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു പൊലീസ്. പക്ഷേ, ഫോൺ എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തിൽ അവർക്കു വ്യക്തതയുമില്ല.