മകൻ ജീൻ പോളിനെതിരെ പരാതി നൽകിയ പെൺകുട്ടിക്ക് പണം നൽകാതിരുന്നത് താൻ പറഞ്ഞിട്ടാണെന്ന് ജീനിന്റെ പിതാവും നടനുമായ ലാൽ. നടി അഭിനയിക്കാൻ അഭിമുഖത്തിനെത്തിയത് വീട്ടില്‍ എല്ലാവരും ഉള്ളപ്പോഴായിരുന്നു. ഷൂട്ടിങ് തുടങ്ങാറായപ്പോൾ വിളിച്ചിട്ട് കിട്ടിയില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങാറായപ്പോൾ അഭിനയിക്കാൻ എത്തി. പെൺകുട്ടി ഒട്ടും പ്രഫഷണൽ അല്ലായിരുന്നു. നടൻ ശ്രീനിയുടെയും ലെനയുടെയും ഭാഗമായിരുന്നു ആദ്യം. ശ്രീനിക്ക് സുഖമില്ലാതിരുന്നതിനാൽ അവരുടെ ഭാഗം രാവിലെ ഷൂട്ട് ചെയ്തു. പരാതി നൽകിയ യുവതി കാറിൽ വന്നിറങ്ങുന്ന സീനായിരുന്നു ആദ്യം. അതെടുക്കാൻ തയാറായി വരാൻ പറഞ്ഞപ്പോൾ താൻ ഒട്ടും കംഫർട്ടബിളല്ല എന്നു പറഞ്ഞു. കംഫർട്ടബിളല്ലെങ്കിൽ പൊയ്ക്കോളാൻ പറയാൻ ജീൻ പറഞ്ഞു. അങ്ങനെയാണ് യുവതി പോയത്. നടിയുടെ സീൻ കോംപ്രമൈസ് ചെയ്താണ് ഷൂട്ട് ചെയ്തത്.
ഒരു മാസം മുമ്പാണ് വക്കീൽ നോട്ടീസ് വന്നത്. അതിന് മറുപടി നൽകിയിരുന്നു. പിന്നെ കാക്കനാട് സ്റ്റേഷനിൽ നിന്ന് വിളിച്ചു. അവിടെ ചെന്ന് കാര്യങ്ങൾ സംസാരിച്ചിരുന്നു. അനൂപ് പൊലീസ് സ്റ്റേഷനിൽ പോയി സ്ക്രീപ്റ്റ് കാണിച്ചു. സംഭവം റമദയിൽ നടന്നതിനാൽ പനങ്ങാട് സ്റ്റേഷനിലേയ്ക്ക് പിന്നീട് മാറ്റുകയായിരുന്നു. പത്തു ലക്ഷം നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നടി പരാതി നൽകിയിരിക്കുന്നത്. ജീൻ ടിവിയിൽ വന്ന് മാപ്പു പറയണം എന്നാണ് ആവശ്യം. അത് പറ്റില്ലെന്നു പറഞ്ഞു.
നനഞ്ഞ ഇടം കുഴിക്കലാണ് ഇപ്പോൾ നടക്കുന്നത്. പരാതിക്കു പിന്നിൽ ആരും ഇല്ലെന്നാണ് കരുതുന്നത്. ഒരു കാര്യവുമില്ലാത്ത പരാതിയാണ്. ഒരു സീനിൽ അഭിനയിക്കാൻ വന്നവർക്ക് പത്തു ലക്ഷം കൊടുക്കാൻ കഴിയില്ല. ഗൂഡാലോചന പ്രവചിക്കാൻ താൻ ആളല്ല.
കുടുംബം പോലെയാണ് ഷൂട്ടിങ് ലൊക്കേഷനിൽ എല്ലാവരും കഴിഞ്ഞത്. ജീൻ ഒരു അശ്ലീലം പോലും വാക്കിൽ വരാത്തയാളാണ്. പരാതിയെ നിയമപരമായി നേരിടും. അല്ലെങ്കിൽ അത് സ്ത്രീകളോട് ചെയ്യുന്ന അക്രമമാകും എന്നാണ് കരുതുന്നതെന്നും ലാൽ മാധ്യമങ്ങളോടു പറഞ്ഞു.