കൊച്ചി ∙ ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റർ സമുച്ചയത്തിൽ കലാഭവൻ മണിക്കും നിക്ഷേപമുണ്ടായിരുന്നതായി സൂചന. എന്നാൽ സമുച്ചയം ഉദ്ഘാടനം ചെയ്തതിനു ശേഷം ഉടമസ്ഥത സംബന്ധിച്ച് ഇവർക്കിടെ അഭിപ്രായ ഭിന്നതയുണ്ടായതായി മണിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന സിബിഐയ്ക്കു രഹസ്യവിവരം ലഭിച്ചു.
ഈ സ്ഥലം ദിലീപിനു പരിചയപ്പെടുത്തിയതും ഇടപാടിന് അഡ്വാൻസ് തുക നൽകിയതും കലാഭവൻ മണിയാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. സംരംഭത്തിന്റെ പേരു ‘ഡിഎം സിനിമാസ്’ എന്നായിരിക്കുമെന്നു കലാഭവൻ മണി അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. സംയുക്ത സംരംഭം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ആരംഭിക്കാനായിരുന്നു ദിലീപിന്റെ പദ്ധതി. എന്നാൽ മണിയുടെ നിർബന്ധപ്രകാരമാണു ചാലക്കുടിയിൽ സ്ഥലം കണ്ടെത്തിയത്. ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും തിയറ്റർ സമുച്ചയത്തിൽ ബെനാമി നിക്ഷേപമുള്ളതായി ആരോപണം ഉയരുന്നുണ്ട്.
ഡി– സിനിമാസ് നിർമിച്ച സ്ഥലം സർക്കാർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ചു കൈവശപ്പെടുത്തിയെന്ന പരാതിയും ഉയർന്നിരുന്നു. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു പരാതി. ഈ ഭൂമിയിൽ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യു റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.
എന്നാൽ ഈ ഭൂമി നേരിട്ടു ദിലീപിന്റെ കൈവശം വന്നതല്ല. സ്ഥലം വിഭജിച്ച് എട്ടു പേരുകളിൽ ആധാരം ചെയ്ത ശേഷം ഒരുമിച്ചു ദിലീപ് വാങ്ങുകയായിരുന്നു. ഭൂമി പോക്കുവരവു ചെയ്യാൻ റവന്യൂ രേഖകളിൽ ക്രമക്കേടു നടന്നതായും സംശയിക്കുന്നു. പുനഃരന്വേഷണത്തിനു ലാൻഡ് റവന്യു കമ്മിഷണർ 2015ൽ പുറപ്പെടുവിച്ച ഉത്തരവും ഭരണസ്വാധീനം ഉപയോഗിച്ചു മരവിപ്പിച്ചതായാണ് ആരോപണം.