ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തിയറ്റർ ഉടമകളുടെ സംഘടന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ പുതിയ സ്ഥാനത്തേക്ക് എത്തിയത്. വൈകിട്ട് മൂന്നിന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എ ക്ലാസ് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളർത്തി ദിലീപ് പ്രസിഡന്റായി രൂപീകരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയും ദീലിപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസ് സിനിമാ വിതരണ രംഗത്ത് ഉണ്ടെങ്കിലും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിൽ അംഗത്വം ഉണ്ടായിരുന്നില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാള സിനിമയിലെ സംഘടനാ കരുത്തിന്റെ പ്രതിരൂപമായിരുന്ന ദിലീപിനെ എല്ലാ സിനിമാ സംഘടനകളിൽനിന്നും പുറത്താക്കിയിരുന്നു. നേരത്തേ ദിലീപിനെ പിന്തുണച്ച സംഘടനകളെല്ലാം അറസ്റ്റിനെ തുടർന്ന് അടിയന്തര യോഗംചേർന്നാണ് പുറത്താക്കൽ പ്രഖ്യാപിച്ചത്.
ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രമേയം പാസാക്കി. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗത്തിലാണ് ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പ്രമേയം പാസാക്കിയത്. നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനും യോഗം അംഗീകാരം നൽകി.