ചില സമയങ്ങളിൽ ജീവിതത്തിൽ പറയുന്നത് അറംപറ്റി പോകാറുണ്ട്. നടൻ ദിലീപിന്റെ കേസിന്റെ കാര്യത്തിലും ഈ അറംപറ്റി പോകൽ സംഭവിച്ചു. ദിലീപിന്റെ, അവസാനം പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളുടെ പേരുകളും നടന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളുമായി സാമ്യമുള്ളതായത് കേവലം യാദൃച്ഛികം മാത്രം. നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകി ആലുവ എസ്പിയുടെ പേര്: എ.വി. ജോർജ് ! ദിലീപിന്റെ അവസാനം ഇറങ്ങിയ ചിത്രത്തിന്റെ പേരാകട്ടെ ജോർജേട്ടൻസ് പൂരം!
ജോർജേട്ടൻസ് പൂരത്തിന് മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ പേര് വെൽകം ടു സെൻട്രൽ ജയിൽ. പേര് അറംപറ്റിപ്പോയ അവസ്ഥയാണ്. സെൻട്രൽ ജയിലിന് പകരം ആലുവ സബ്ജയിൽ ആയി എന്ന വ്യത്യാസം മാത്രം. സെൻട്രൽ ജയിലിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഉണ്ണികുട്ടൻ എന്ന കഥാപാത്രമായിട്ടായിരുന്നു ദിലീപ് അഭിനയിച്ചത്. ഉണ്ണികുട്ടന്റെ വീടിനടുത്ത് തന്നെയുള്ള സെൻട്രൽ ജയിലിൽ കഴിയാനായി കഥാപാത്രം ചെയ്യുന്ന കാര്യങ്ങളായിരുന്നു സിനിമയുടെ പ്രമേയം.
സിനിമയിലേത് പോലെ തന്നെ ദിലീപിന്റെ ആലുവയിലുള്ള വീടിന് അടുത്ത് തന്നെയാണ് സബ്ജയിലും. കാക്കനാടുള്ള സബ്ജയിലിൽ നിന്നും ആലുവ സബ്ജയിലിലേക്ക് മാറ്റണമെന്ന് താരം തന്നെയാണ് ആവശ്യപ്പെട്ടത്.
സെൻട്രൽ ജയിലിൽ പോകണം എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന കഥാപാത്രമായിരുന്നു ഉണ്ണികുട്ടൻ. ''കിട്ടുകയാണെങ്കിൽ രണ്ട് ജീവപര്യന്തമെങ്കിലും കിട്ടണം ഭയങ്കര ഹാപ്പിയായിട്ട് നടക്കാല്ലോ'' എന്ന കഥാപാത്രത്തിന്റെ ഡയലോഗ് പറയുന്ന സമയത്ത് കാലം കാത്തുവച്ച ജയിൽവാസത്തെക്കുറിച്ച് ദിലീപ് ആലോചിച്ചുപോലുമുണ്ടാകില്ല.