ദിലീപിന്റെ അറസ്റ്റോടെ അദ്ദേഹം നായകനായ മൂന്നു ചിത്രങ്ങളുടെ ഭാവി തുലാസിൽ. ജൂലൈ ഏഴിന് റിലീസ് പ്രഖ്യാപിക്കുകയും പിന്നീട് 21ലേക്കു റിലീസ് മാറ്റുകയും ചെയ്ത ‘രാമലീല’യുടെ ഭാവി ആശങ്കയിലായി. 14 കോടി രൂപ മുടക്കി ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം അരുൺ ഗോപിയെന്ന സംവിധായകന്റെ കന്നി ചിത്രമാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പാതിവഴിയിലാണ്. തേനിയിൽ നടന്ന ചിത്രീകരണം ഇടയ്ക്കു നിർത്തിയാണു ദിലീപ് അന്വേഷണവുമായി സഹകരിച്ചിരുന്നത്.
ഡിജിപി ലോക്‌നാഥ് ബഹ്റ പൂജയിൽ പങ്കെടുത്തു വിവാദമായ ദിലീപ് നായകനാകുന്ന പ്രഫ. ഡിങ്കൻ എന്ന സിനിമ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ്. മൂന്നു ചിത്രങ്ങളുടെയും മുന്നോട്ടുള്ള യാത്രയാണ് അറസ്റ്റോടു കൂടി പ്രതിസന്ധിയിലായത്.
‘സിനിമയിൽ വിശ്വാസമുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതം സിനിമയെ ബാധിക്കില്ലെന്ന’ നിലപാടാണു നിർമാതാവ് ടോമിച്ചൻ മുളകുപ്പാടം സ്വീകരിക്കുന്നത്. ത്രീ ഡി ചിത്രമായ പ്രഫ.ഡിങ്കനും കോടികൾ മുതൽമുടക്കുള്ള ചിത്രമാണ്. ഒരാഴ്ച മാത്രമാണു സിനിമ ചിത്രീകരിച്ചത്. ഓണം റിലീസ് ലക്ഷ്യമാക്കിയാണു ഗോകുലം ഗോപാലൻ നിർമിക്കുന്ന കമ്മാരസംഭവത്തിന്റെ ചിത്രീകരണം പുരോഗമിച്ചിരുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ് എത്തുന്ന ചിത്രമായിരുന്നു ഇത്.
മലയാള സിനിമാ വ്യവസായത്തിൽ വിപണി മൂല്യത്തിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നടനാണു ദിലീപ്. സാറ്റലൈറ്റ് മൂല്യത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും തൊട്ടുപിന്നിലാണു ദിലീപിന്റെ സ്ഥാനം. ദിലീപിന്റെ അറസ്റ്റ് സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നു ചലച്ചിത്ര പ്രവർത്തകർ പറയുന്നു.
Advertisement