പാലാക്കാർക്ക് എന്താണു പ്രത്യേകത...? പാലാക്കാരുടെ പല പല സിനിമകൾ വെള്ളിത്തിരയിലെത്തിയിട്ടുണ്ടെങ്കിലും പാലാക്കഥകൾ അവസാനിക്കുന്നില്ല. പുതിയതായി വരുന്ന അനൂപ് മേനോൻ നായകനായ ചിത്രത്തിന്റെ പേര്‘ സർവോപരി പാലാക്കാരൻ..’ നായകൻ പാലാക്കാരനായ പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ്.
നായകന്റെ ജീവിതത്തിലേക്കു കടന്നു വരുന്ന രണ്ടു പെൺകുട്ടികളുമായുള്ള സ്നേഹവും സംഘർഷവുമൊക്കെയാണു ചിത്രം ചർച്ച ചെയ്യുന്നതെന്നു കഥാകൃത്ത് പി.എസ്.സുരേഷ്ബാബു പറയുന്നു.
∙ സർവോപരി പാലാക്കാരൻ പണ്ടു വടക്കൻ കേരളത്തിലേക്കു കുടിയേറിയ പാലാക്കാർ മണ്ണിനെ വെട്ടിക്കീറി പൊന്നുവിളയിക്കുന്നവരാണ്. ഇക്കൂട്ടർക്ക് അടിപിടി, തല്ലു കേസുകൾക്കൊട്ടു പഞ്ഞവുമില്ല.
പൊലീസ് സ്റ്റേഷനിൽ പണ്ട് എഫ്ഐആർ എഴുതുമ്പോൾ ‘പ്രതി മദ്യപാനിയും ഗുണ്ടയും താന്തോന്നിയും സർവോപരി പാലാക്കാരനുമാണ്.. ’ എന്ന് എഴുതി വയ്ക്കാറുണ്ടായിരുന്നു പോലും. എന്നാൽ ഈ ചിത്രത്തിൽ നൂറു ശതമാനം പാലാക്കാരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്.
∙ ഫരണങ്ങാനത്തുള്ള ഫാര്യ പാലാക്കാർ ‘ഭ’ യ്ക്കു പകരം ‘ഫ’ ഉപയോഗിക്കുമെന്ന് മറ്റു ജില്ലക്കാർ കളിയാക്കാറുണ്ട്. അങ്ങനെയല്ലെന്നാണു സുരേഷ് ബാബുവിന്റെ നിരീക്ഷണം. കഠിനമായി അധ്വാനിക്കും. കാശുണ്ടാക്കിയിട്ട് സുഖമായി കഴിയും.
കുടുംബം, കുടുംബ ബന്ധം തുടങ്ങിയവ പൊന്നായി കൊണ്ടു നടക്കും. ജീവിതം ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരാണവർ. എന്തിനേറെ പടത്തിന്റെ നിർമാതാവ് അജി ജോസ് കാറിൽ എപ്പോഴും സ്പീക്കറും മൈക്കും കൊണ്ടാണു നടപ്പ്.
ഏതെങ്കിലും ബന്ധുവീട്ടിലെത്തിയാൽ പിള്ളാരെ വിളിച്ചിരുത്തി ‘ഒരു പാട്ടു പാടെടാ മോനേ’ എന്നു പറയുന്ന ആളാണ് അജി. അനൂപ് മേനോനെ കൂടാതെ അപർണ ബാലമുരളി, അനു സിത്താര തുടങ്ങിവരാണു ചിത്രത്തിലെ മറ്റു താരങ്ങൾ.