ലൊസാഞ്ചലസ്∙ പിറന്നാൾ സമ്മാനമായി ലഭിച്ച ഓസ്കർ ശിൽപവും കോടികൾ വിലമതിക്കുന്ന കലാവസ്തുക്കളും കൈയൊഴിഞ്ഞു മാനം കാക്കാനുള്ള ശ്രമത്തിലാണു പ്രശസ്ത ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ. കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നേരിടുന്ന മലേഷ്യൻ വ്യവസായിയാണു 38ാം പിറന്നാളിനു വമ്പൻ സമ്മാനം നൽകി താരത്തെ ഞെട്ടിച്ചത്.
മികച്ച നടനുള്ള ഓസ്കർ പുരസ്കാരമായി മാർലൻ ബ്രാൻഡോയ്ക്കു ലഭിച്ച ഓസ്കർ ശിൽപമായിരുന്നു അതിൽ പ്രധാനം. ഓസ്കർ ശിൽപത്തിനൊപ്പം ലഭിച്ച പിക്കാസോ പെയിന്റിങ്, ഡയനെ അർബസിന്റെ ഫൊട്ടോഗ്രഫ്, ജീൻ മൈക്കലിന്റെ കൊളാഷ് തുടങ്ങിയവയും താരം യുഎസ് സർക്കാരിനു കൈമാറി.
ഡി കാപ്രിയോ നായകനായ ചിത്രം വുൾഫ് ഓഫ് വാൾ സ്ട്രീറ്റിന്റെ നിർമാതാക്കളായ റെഡ് ഗ്രാനൈറ്റ് പിക്ചേഴ്സ് ഉടമകളിലൊരാളായ ജോ ലോയാണു സമ്മാനം നൽകിയത്.
മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്ക് ഉൾപ്പെടുന്ന 350 കോടി ഡോളറിന്റെ കള്ളപ്പണക്കേസിൽ റെഡ് ഗ്രാനൈറ്റ് സ്ഥാപകനും മലേഷ്യൻ പ്രധാനമന്ത്രിയുടെ വളർത്തു മകനുമായ റിസാ അസീസും ഉൾപ്പെട്ടിട്ടുണ്ട്.