കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ ശ്രദ്ധേയനായ സംവിധായകൻ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. ആഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കോട്ടയംകാരിയായ എലിസബത്തിനെ വയനാട്ടുകാരനായ ബേസില്‍ വിവാഹം ചെയ്യുന്നത്.
വിവാഹത്തെക്കുറിച്ച് ബേസില്‍ പറയുന്നത് ഇങ്ങനെ: ഇത് എലിസബത്ത്. എലി എന്ന് വിളിക്കും. ഏഴ് വര്‍ഷം മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതല്‍ എന്നെ സഹിക്കാന്‍ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവന്‍ സഹിച്ചോളാം എന്നും വാക്കു തന്നു. അത് കൊണ്ട് ഞങ്ങള്‍ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു. കല്യാണം. പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ ?? രണ്ടും കൽപിച്ചു അങ്ങ് ഇറങ്ങുകയാണ്. അനുഗ്രഹിക്കണം.
സുല്‍ത്താന്‍ ബത്തേരി സന്റെ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരിക്കും വിവാഹം. ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടുവര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ഇവര്‍ നിലവില്‍ ചെന്നൈയില്‍ ചേരിനിവാസികള്‍ക്കിടയില്‍ സാമൂഹികസേവനം നടത്തിവരുകയാണ്.
പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ബേസില്‍ ശ്രദ്ധേയനായി. തുടര്‍ന്ന് തിരയിൽ വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി. ഹോംലി മീല്‍സ് എന്ന ചിത്രത്തില്‍ എഡിറ്റര്‍ ബേസില്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.
അതിന് ശേഷമാണ് സംവിധാനത്തിലേക്ക് ചുവട് വച്ചത്. കുഞ്ഞിരാമായണമാണ് ആദ്യ സിനിമ. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ടൊവിനോയെ നായകനാക്കി ഗോദയും ഒരുക്കി.