അഭിനയിക്കാൻ കഴിയാത്തതിൽ നിരാശ തോന്നിയ സിനിമയെക്കുറിച്ചു നടൻ പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞു. ‘അങ്ങനെ തോന്നിയൊരു സിനിമ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആണ്. ഒരു രാജ്യാന്തര സിനിമയുടെ മികവുണ്ടതിന്. ഒരു രാഷ്ട്രീയ സിനിമ എന്ന നിലയിൽ മാത്രം വിലയിരുത്തപ്പെടേണ്ടതല്ല അത്. സ്ക്രിപ്റ്റിങ്ങും പ്രധാന കഥാപാത്രങ്ങളുടെ രൂപീകരണവുമെല്ലാം ഗംഭീരം. ഒരു ചെറിയ റോളിലെങ്കിലും ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശ തോന്നി.’
പൃഥ്വിരാജിനെ കൊതിപ്പിച്ച ആ സിനിമയ്ക്കു ശേഷം വൺ ബൈ ടു എന്ന സൈക്കോളജിക്കൽ ത്രില്ലർ ഒരുക്കിയ സംവിധായകൻ അരുൺ കുമാർ അരവിന്ദ് മൂന്നു വർഷമായി സിനിമാ ലോകത്ത് അജ്ഞാതവാസത്തിലായിരുന്നു. ആ ഇടവേളയിൽനിന്നു രൂപപ്പെടുത്തിയ പുതിയ സിനിമയുമായി അരുൺ വീണ്ടുമെത്തുന്നു; ‘കാറ്റ്’. വിഖ്യാത ചലച്ചിത്രകാരൻ പത്മരാജന്റെ കഥകളിലെ കഥാപാത്രങ്ങളെ അണിനിരത്തി അദ്ദേഹത്തിന്റെ മകൻ അനന്തപത്മനാഭൻ ഒരുക്കിയ തിരക്കഥയാണു കാറ്റിന്റേത്. പാലക്കാട്ടും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ അണിയറ ജോലികളുടെ തിരക്കിലാണിപ്പോൾ അരുൺ. നിർമാതാവും അരുൺ തന്നെ.
പ്രിയദർശന്റെ ഹിന്ദി സിനിമകളുടെയെല്ലാം എഡിറ്ററായി പേരെടുത്ത അരുൺ കോക്ക്ടെയ്‌ലിലൂടെയാണു സംവിധായകനായി അരങ്ങേറുന്നത്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വൺ ബൈ ടു എന്നീ സിനിമകളും സംവിധാനം ചെയ്ത അരുൺ വെടിവഴിപാട് എന്ന സിനിമയിലൂടെ നിർമാതാവുമായി.
കാറ്റ് സിംപിളാണ്
മൂന്നു വർഷത്തിനിടെ പല സിനിമകളുടെയും കഥ കേൾക്കുകയും ആലോചിക്കുകയും ചെയ്തു. ഒടുവിലാണ് ഈ സിനിമ സംഭവിക്കുന്നത്. പേരു പോലെ സങ്കീർണതകളൊന്നുമില്ലാത്ത കഥയാണു കാറ്റിന്റേത്. സുഹൃത്തായ അനന്തപത്മനാഭനുമായുളള ആലോചനയിലാണു പത്മരാജൻ സാറിന്റെ രണ്ടു കഥകളിലെ കഥാപാത്രങ്ങളെ എടുത്തുകൊണ്ടു പുതിയൊരു കഥയും തിരക്കഥയും രൂപപ്പെടുത്തിയത്. ആ കഥകളും കഥാപാത്രങ്ങളും മുൻകൂട്ടി പറഞ്ഞാൽ അതു വായിച്ചിട്ടുള്ളവർക്കു മുൻവിധി ഉണ്ടായേക്കാം എന്നതിനാൽ ഇപ്പോൾ പറയുന്നില്ല. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നു തികച്ചും വ്യത്യസ്തമാണിത്. 1970- 80 കാലഘട്ടത്തിലെ, വൈദ്യുതിയും ടിവിയുമൊന്നുമില്ലാത്ത ഒരു ഉൾനാടൻ അതിർത്തി ഗ്രാമമാണു കാറ്റിന്റെ പശ്ചാത്തലം. അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ കഥ. കാറ്റെടുത്തു പോയ ഒരു കാലത്തിന്റെ കഥയാണത്. അതിൽ ഡ്രാമയും ത്രില്ലും തമാശയുമെല്ലാമുണ്ട്. ആസിഫ് അലി, മുരളി ഗോപി, രാജൻ പി. ദേവിന്റെ മകൻ ഉണ്ണി, വരലക്ഷ്മി ശരത് കുമാർ, മാനസ തുടങ്ങിയവരാണു പ്രധാന വേഷങ്ങളിൽ. ക്യാമറ കൈകാര്യം ചെയ്യുന്നതു പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിങ് ഞാൻ തന്നെ.
ആ സിനിമകൾ മാറ്റിവച്ചു
രണ്ടു സിനിമകൾ ചെയ്യാനുറച്ച ശേഷം മാറ്റിവച്ചാണു കാറ്റ് ചെയ്തത്. മഞ്ജു വാരിയരെ നായികയാക്കിയുള്ള സിനിമയായിരുന്നു ആദ്യത്തേത്. ശങ്കർ രാമകൃഷ്ണൻ അതിന്റെ തിരക്കഥയും ഏതാണ്ട് എഴുതി പൂർത്തിയാക്കിയതാണ്. പക്ഷേ, മഞ്ജുവിന്റെ തിരക്കുമൂലം ഡേറ്റ് ക്ലാഷായതോടെ നീണ്ടു പോയി. ഇനി ആ സിനിമ ചെയ്യേണ്ട സമയമാവുമ്പോൾ സംഭവിക്കും. മറ്റൊന്നു നിവിൻ പോളി നായകനാവുന്ന സിനിമയായിരുന്നു. അതിന്റെയും തിരക്കഥ ശങ്കർ രാമകൃഷ്ണന്റേതാണ്. ചർച്ചകൾ നടന്നു. അതും ചെയ്യാൻ കുറച്ചു സമയം വേണം. അതിനാലാണു മാറ്റിവച്ച് ഈ സിനിമ ചെയ്തത്.
ആ വിവാദത്തിൽ പങ്കില്ല
വൺ ബൈ ടു തിയറ്ററുകളിൽ കാര്യമായി വിജയിക്കാത്തത് അതിൽ ജനം ആഗ്രഹിക്കുന്ന എന്റർടെയ്ൻമെന്റ് കുറവായിരുന്നതുകൊണ്ടാണ്. ആ സിനിമയിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ലിപ്‌ലോക്ക് ചുംബന രംഗം പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ ഹണി റോസ് പ്രതികരിച്ചതു ശ്രദ്ധയിൽപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചതിൽ എനിക്കൊരു പങ്കുമില്ല. വാണിജ്യ താൽപര്യത്തോടെയല്ല അങ്ങനെയൊരു രംഗം ഉൾപ്പെടുത്തിയത്. ആ സിനിമയിൽ അത്തരം വൈകാരികമായ സീനിൽ കഥാപാത്രങ്ങളുടെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു. അത് ആ രീതിയിൽ ബോധ്യപ്പെട്ടതുകൊണ്ടാണു ഹണിറോസ് അഭിനയിക്കാൻ തയാറായതും. സിനിമയുടെ പോസ്റ്ററുകളും പ്രമോഷനുകളും ചെയ്തതിൽ എനിക്കൊരു പങ്കുമില്ല.
ആ സിനിമകൾ പ്രശ്നമായിട്ടില്ല
ഇടതുപക്ഷ രാഷ്ട്രീയം പ്രമേയമാവുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എടുത്തതിന്റെ പേരിൽ എനിക്കു കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. അന്നു ശക്തമായി പറയണമെന്നു തോന്നിയ പ്രമേയമാണ്. ഇപ്പോഴാണെങ്കിലും അങ്ങനെയൊരു സിനിമയെടുക്കാൻ ആശങ്കയേതുമില്ല. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലുള്ള വെടിവഴിപാട് എന്ന ചിത്രം നിർമിച്ചതും ഉത്തമബോധ്യത്തോടെയാണ്. ഈ രണ്ടു സിനിമകൾ ഇറങ്ങുമ്പോഴും ഇന്നത്തെപ്പോലെ സമൂഹ മാധ്യമങ്ങൾ ഇവിടെ ശക്തമായിട്ടില്ലായിരുന്നു. ഇല്ലെങ്കിൽ ഒരുപക്ഷേ, കൂടുതൽ വിവാദങ്ങൾ ഉണ്ടായേനെ. പിന്നെ അനുകൂലിച്ചും എതിർത്തുമുള്ള അഭിപ്രായ പ്രകടനങ്ങൾ ഏതു സിനിമ ഇറങ്ങുമ്പോഴും ഉണ്ടാവുമല്ലോ. അത്രമാത്രം.