ടോവിനോ തോമസിനെ മലർത്തിയടിക്കുന്ന ബേസിൽ ജോസഫിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.ഗോദ സിനിമയുടെ പ്രചാരണാർഥം റേഡിയോ മാംഗോ നയിക്കുന്ന ‘ഗോദ ഗുസ്തി ഗാഡി’ യുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം. എന്നാൽ അതിന് ശേഷം ബേസിലിന് എന്തുസംഭവിച്ചെന്ന് അജു പറയും.
‘ടൊവിനോയെ മലർത്തി അടിച്ച ശക്തനായ സംവിധായകൻ ബേസിൽ ജോസഫിനേയെ നിങ്ങൾക്ക് അറിയൂ.... അത് കഴിഞ്ഞു പെടലി വെട്ടി വൈദ്യന്മാരുടെ പിന്നാലെ പോയി ആവി പെട്ടിക്കുള്ളിൽ കയറി ഇറങ്ങുന്ന , പിണ്ണത്തൈലവും മുറിവെണ്ണയും മാറി മാറി ഇട്ട് അലമുറ ഇടുന്ന ബേസിലിനെ കുറിച്ചു നിങ്ങൾ കേട്ടിട്ടുപോലുമുണ്ടാകില്ല’–അജു ഫെയ്സ്ബുക്കില്‍ കുറിച്ചു. ബേസിലിന്റെ ഒരു ചിത്രവും അജു പങ്കുവച്ചു.
ഗോദ നിറഞ്ഞോടുമ്പോൾ ബേസിലിന് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം. റോബിൻ ടി. വർഗീസിന് നൽകിയ അഭിമുഖത്തിൽ നിന്നും...
ഗോദ തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ വലിയൊരു ഗുസ്തി മൽസരം വിജയിച്ച സന്തോഷത്തിലാണു ബേസിൽ ജോസഫ് എന്ന യുവസംവിധായകൻ. കുടുംബ പ്രേക്ഷകരടക്കം ചിത്രത്തെക്കുറിച്ചു നല്ലതു പറയുമ്പോൾ ചിത്രത്തിനായി കൂടെ നിന്ന താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമാണു ബേസിൽ നന്ദി പറയുന്നത്. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ബേസിലൊരുക്കിയ ചിത്രം ചിരിയുടെ കാര്യത്തിൽ കുറവൊന്നും വരുത്തിയിട്ടില്ല. ബേസിൽ ഗുസ്തി പിടിച്ച കഥ പറയുന്നു.
ഗുസ്തി എന്ന വിഷയം ഉയർത്തുന്ന വെല്ലുവിളി
ഗുസ്തിയുമായി നമ്മൾ മലയാളികൾക്കു വലിയ ബന്ധമില്ല. ഇത് എന്താണെന്നു പഠിക്കുകയായിരുന്നു ആദ്യത്തെ വെല്ലുവിളി. ഗുസ്തി പരാമർശിക്കുന്ന സിനിമകൾ മലയാളത്തിലുണ്ടെങ്കിലും ഗുസ്തി അടിസ്ഥാനമാക്കി സ്പോർട്സ് കോമഡി ഗണത്തിൽ പെടുന്ന സിനിമ ആദ്യമായാണ്. എന്താണു സംഭവമെന്നു മനസ്സിലാക്കാനായി ഫോർട്ട്‌കൊച്ചിയിൽ മിന്നൽ ജോർജ് ആശാന്റെയടുത്താണു പോയത്. അവിടെ കുറേ ദിവസം നിന്നു ഗുസ്തിയുടെ ചിട്ടവട്ടങ്ങളും രീതികളും പഠിച്ചെടുത്തു.
പ്രേക്ഷകർ സ്വീകരിക്കുമോ എന്ന ആശങ്ക
ഗുസ്തി അറിയാത്തവരെ അതു കാണിച്ചു കഥ പറയുന്നതു അത്ര എളുപ്പമല്ല. സിനിമാറ്റിക്കായി പറയുകയും വേണം. ക്രിക്കറ്റാണെങ്കിൽ സിക്സ് അടിച്ചു ജയിച്ചുവെന്നു കാണിക്കാൻ പറ്റും. പ്രേക്ഷകർക്കും പെട്ടെന്നു കാര്യം മനസ്സിലാകും. ബോക്സിങ്ങിൽ പോലും ഈ ആനുകൂല്യം കിട്ടും. ഇടിയുടെ ശബ്ദവും പരുക്കേൽക്കുന്നതും ഉൾപ്പെടെ വരെ ഗെയിമിനെ ലൈവായി പ്രേക്ഷകനിൽ എത്തിക്കാൻ കഴിയും. ബോക്സിങ്ങിലുണ്ടാകുന്ന ശബ്ദങ്ങളും സിനിമയെ അതിനു സഹായിക്കും. ഗുസ്തി ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. ബ്ലോക്കിങ് ടെക്നിക്കുകൾക്കാണു പ്രാധാന്യം. വെറുതെ മലയർത്തിയടിക്കുന്നതു കാണിച്ചു സിനിമ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല.
ഈ വെല്ലുവിളി എങ്ങനെ അതിജീവിച്ചു
യഥാർഥ ഗുസ്തി മൽസരങ്ങളിലെ ഒട്ടേറെ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. കോഹ്‌ലാപ്പൂരിൽ നടന്ന മൽസരങ്ങളിൽ നിന്നും ലണ്ടൻ ഒളിംപിക്സിൽ യോഗേശ്വർ ദത്ത് വെങ്കലം നേടിയ മൽസരത്തിൽ നിന്നുമെല്ലാം അങ്ങനെ പ്രേക്ഷകനെ പിടിച്ചിരുത്തിയ നിമിഷങ്ങൾ കണ്ടെത്തിയിരുന്നു. ഗുസ്തിയിൽ നെൽസൺ റോളിങ് വിദ്യ പ്രയോഗിച്ചു കഴിഞ്ഞാൽ എതിരാളിക്കു കാല് അനക്കാൻ കഴിയില്ല. ഈ പൂട്ടിൽ ഗുസ്തിക്കാർ വട്ടം തിരിയുമ്പോൾ ഒാരോ തവണയും രണ്ടു പോയിന്റ് വച്ചാണു നെൽസൺ റോളിങ് പ്രയോഗിച്ച താരത്തിനു ലഭിക്കുക. അഞ്ചു തവണയാകുമ്പോൾ 10 പോയിന്റ് കിട്ടും. ഇത്തരം സംഭവങ്ങൾ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
താരങ്ങൾ
സംവിധായകൻ എത്ര ഗുസ്തി മനസ്സിലാക്കിയാലും താരങ്ങൾ ഇതു പഠിച്ചില്ലെങ്കിൽ സിനിമ നടക്കില്ല. നോട്ടത്തിലും ഭാവത്തിലും നടപ്പിലുമെല്ലാം പ്രഫഷനൽ ഗുസ്തിക്കാരന്റെ ലുക്ക് വരണമെങ്കിൽ ഇത് അഭ്യസിക്കേണ്ടതുണ്ട്. വാമിഖ ഗബ്ബി ആറു മാസവും ആരുഷി ഒരു മാസവും ചിത്രത്തിനു വേണ്ടി പഞ്ചാബിൽ ഗുസ്തി പഠിച്ചു. ടൊവിനോയുടെ ഗുസ്തി സീനുകൾ കുറവായിരുന്നെങ്കിലും കഥാപാത്രം മെച്ചപ്പെടുത്താനായി ഒരു മാസത്തോളം ടൊവീനോയും രൺജി പണിക്കർ സാറുമെല്ലാം ഗുസ്തിക്കു പുറകേയായിരുന്നു. ഹോട്ടലെന്നോ സെറ്റെന്നോ വ്യത്യാസമില്ലാതെ ഇവരെല്ലാം പരിശീലനത്തിലായിരുന്നു. സിനിമയ്ക്കായി ഇവരെല്ലാം ഏറെ അധ്വാനിച്ചിട്ടുണ്ട്.
ഗുസ്തി ക്യാമറയ്ക്കുള്ളിൽ
പട്യാല, ലുധിയാന, ചണ്ഡിഗഡ്, പഴനി, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. പഴനിയിലെ മണ്ണിലാണു ഗുസ്തി രംഗങ്ങൾ കൂടുതലും ഷൂട്ട് ചെയ്തത്. നാലു രാത്രികളിൽ ഷൂട്ട് ചെയ്തതാണു സിനിമയിലെ അവസാന മൂന്നു മിനിറ്റിൽ കാണുന്നത്. പഞ്ചാബിൽ പലയിടത്തും ഷൂട്ടിങ് അനുമതി കിട്ടാൻ പ്രയാസമായപ്പോൾ ക്യാമറ ഒളിച്ചുവച്ചാണു പല രംഗങ്ങളും ചിത്രീകരിച്ചത്.
ദംഗലുമായി താരതമ്യം
ദംഗലുമായി ഗോദയെ താരതമ്യം ചെയ്താൽ അതു ദംഗലിനോടു ചെയ്യുന്ന തെറ്റായിരിക്കും. ഗുസ്തി പശ്ചാത്തലമായി വരുന്നതല്ലാതെ ചിത്രത്തിനു ദംഗലുമായി ബന്ധമൊന്നുമില്ല. ദംഗൽ വരുന്നതിനു മുൻപു 2015ൽ ആലോചിക്കുകയും പല പ്രശ്നങ്ങൾ കാരണം ഷൂട്ടിങ് തുടങ്ങാൻ കഴിയാതെ പോയ ചിത്രമാണു ഗോദ. പിന്നീടാണു ഇ4 എന്റർടെയിൻമെന്റ്സ്, എവിഎ പ്രൊഡക്‌ഷൻസ് എന്നിവ േചർന്നു സിനിമ നിർമിക്കാൻ മുന്നോട്ടു വന്നത്.
നർമത്തിൽ തൊട്ട്
എന്തിലും ചിരി കണ്ടെത്താൻ ശ്രമിക്കാറുണ്ട്, കുഞ്ഞിരാമായണം പോലെ ത്രൂ ഒൗട്ട് കോമഡിയല്ല ഗോദ. ധാരാളം ഇമോഷൻസുണ്ട് ഗോദയിൽ, റൊമാൻസുമുണ്ട്. പശ്ചാത്തലത്തിൽ നർമമുള്ള വ്യത്യസ്ത സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം.
പുതിയ ചിത്രങ്ങൾ
പുതിയ സിനിമ തീരുമാനിച്ചിട്ടില്ല. പ്രൊഡക്‌ഷൻ ഹൗസുകളുമായി ചർച്ച നടക്കുന്നുണ്ട്.