നൃത്തം എന്ന വിസ്മയത്തെ കളിയും ചിരിയും നിറഞ്ഞ വേദികളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആക്കി മാറ്റിയ ഡി ഫോർ ഡാൻസിന് ഇതാ ഒരു പുതിയ പെൺമുഖം. ജുവലിനും പേളി മാണിക്കും ശേഷം ഡി ഫോർ ഡാൻസ് പ്രേക്ഷകരെ കയ്യിലെടുക്കാൻ എത്തിയിരിക്കുന്ന ആ മിടുമിടുക്കി ഹക്ക ജാഫർ എന്ന ക്യൂട്ട് ഗേളാണ്. ടിവിയിൽ മാത്രം കണ്ടു പരിചയിച്ച ഫ്ലോറിൽ അവതാരകയാകാൻ ക്ഷണിച്ച നിമിഷത്തെ ഓർക്കുമ്പോൾ ഇപ്പോഴും സത്യമാണോ എന്ന അദ്ഭുതമാണ് ഹക്കയ്ക്ക്. കൊല്ലം സ്വദേശിയായ ഈ സിഎ വിദ്യാർഥിനിയാണ് ഇപ്പോൾ രാഹുലിനൊപ്പം ചേർന്ന് അവതാരക വേഷത്തിൽ കലക്കുന്നത്. സ്വപ്നവേദിയിൽ അവതാരകയായെത്തിയ അനുഭവത്തെക്കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവെക്കുകയാണ് ഹക്ക ജാഫർ.
ഹക്ക, വ്യത്യസ്തമാണല്ലോ പേര്?
പേരു ചോദിച്ചാൽ മിനിമം രണ്ടുതവണയെങ്കിലും പറഞ്ഞാലേ പലര്‍ക്കും മനസിലാകാറുളളു. ഹക്ക എന്നത് ഒരു അറബിക് വാക്കാണ്, 'സത്യം' എന്നാണർഥം. സുഹൃത്തുക്കളൊക്കെ കളിയാക്കാറുണ്ട് നിന്റെ പ്രവർത്തിയിൽ സത്യമില്ലാത്തതുകൊണ്ട് പേരിലെങ്കിലും അതുണ്ടായിരിക്കട്ടെ എന്നു വിചാരിച്ചാണ് വീട്ടുകാർ ഇങ്ങനൊരു പേരിട്ടതെന്ന്. നല്ല പേരല്ലേ ഹക്കാ..?
ഡി ഫോർ ഡാൻസിലേക്ക് അവതാരകയായി എത്തിയതിനെക്കുറിച്ച്?
സത്യം പറഞ്ഞാൽ പാചകമാണ് എന്റെ ഇഷ്ടമേഖല, അതുകൊണ്ട് കുറച്ചു കുക്കറി ഷോകൾ നേരത്തെ ചെയ്തിരുന്നു. അപ്പോഴൊന്നും ഒരു റിയാലിറ്റി ഷോയുടെ അവതാരക ആവുക എന്ന ഒരു ചിന്തയേ ഉണ്ടായിരുന്നില്ല. പിന്നീട് മഴവിൽ മനോരമയിൽ ക്യാമറ ചെയ്യുന്ന ഒരു ചേട്ടനാണ് എന്നോടു ഡി ഫോർ ഡാൻസിലേക്ക് അവതാരകയെ തേടുന്നുണ്ട്, ശ്രമിക്കുന്നുണ്ടോ എന്നു ചോദിച്ചത്. അപ്പോൾ തന്നെ ഞാൻ നോ വേ എന്നു പറയുകയും ചെയ്തു. മറ്റൊന്നും കൊണ്ടല്ല ഡി ഫോർ ഡാൻസ് പോലൊരു വലിയ വേദിയിൽ നിൽക്കാന്‍ മാത്രമൊന്നും ആത്മവിശ്വാസമില്ലെന്ന തോന്നലായിരുന്നു അന്ന്. പിന്നീടാണ് ചിന്തിച്ചു നോക്കിയപ്പോൾ ഒന്നു ട്രൈ ചെയ്തു നോക്കാമെന്നു വിചാരിച്ചത്, അങ്ങനെ ഷോയുടെ പ്രൊഡ്യൂസർ യമുന ചേച്ചിയെ വിളിച്ചു. അവിടെ പോയപ്പോൾ അവർ കുറച്ച് ആങ്കറിങ് ചെയ്യിച്ചു. പക്ഷേ അപ്പോഴൊന്നും എന്നെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയേ ഇല്ലായിരുന്നു. ഒന്നുമില്ലെങ്കിലും ഇവിടെവരെ വരാൻ പറ്റിയല്ലോ എന്നായിരുന്നു മനസ്സുമുഴുവൻ. തിരിച്ചു വന്നപ്പോൾ അവിടെ നിന്നും വിളി വന്നു ഹക്കയാണ് ഇനി ഡിഫോർ ഡാൻസിന്റെ അവതാരക എന്ന്. അപ്പോഴുണ്ടായൊരു ഷോക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല. മിക്ക പെൺകുട്ടികളുടെയും സ്വപ്നവേദിയായിരിക്കും ഡി ഫോർ ഡാൻസ്. അവിടെ എത്തിപ്പെടാൻ സാധിച്ചതുതന്നെ വലിയ ഭാഗ്യം.