ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ പ്രഭാവലയത്തിലാണ് പ്രഭാസ്. നാലു കൊല്ലം ഒരു സിനിമയ്ക്കായി മാത്രം മാറ്റി വച്ച്, അതിന്റെ സംവിധായകനിൽ പൂർണ വിശ്വാസം അർപ്പിച്ച്, കഥാപാത്രത്തിനായി ഭാരം കൂട്ടിയും കുറച്ചും കഠിനാധ്വാനം ചെയ്ത് പ്രഭാസ് എന്ന പ്രതിഭാസം ഇന്ത്യൻ സിനിമയെത്തന്നെയാണ് ഞെട്ടിച്ചത്. ബാഹുബലി 2 സിനിമയുടെ വലിയ വിജയത്തിന് ശേഷം പ്രഭാസ് മനസ്സുതുറക്കുന്നു...
‘ രാജമൗലി സാറിലുള്ള വിശ്വാസവും ആദരവുമായിരുന്നു എന്റെ ആത്മധൈര്യം. ബാഹുബലി എന്ന കഥാപാത്രം അത്രവലുതാണെന്നൊരു ചിന്ത എന്നിലുണ്ടായിരുന്നു. ബാഹുബലിക്കായി വേണമെങ്കിൽ ഇനിയും ഒരു ഏഴുവർഷം നൽകാൻ ഞാൻ തയ്യാറാണ്. അല്ലെങ്കിൽ ഒരു നടനെ സംബന്ധിച്ചടത്തോളം അവന്റെ കരിയർ മാറ്റി മറിക്കുന്ന കഥാപാത്രം ഇനിയും എനിക്ക് ലഭിച്ചാൽ. എന്നെ സംബന്ധിച്ചടത്തോളം ഞാൻ ഭാഗ്യം ചെയ്തവനാണ്.’ പ്രഭാസ് പറഞ്ഞു.
ബാഹുബലി സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ രാജമൗലി സാറിന്റെ മനസ്സിലുളളതുപോലെ ചെയ്ത് കാണിക്കുക എന്നതുമാത്രമായിരുന്നു എന്റെ ഒറ്റ ലക്ഷ്യം. സ്ക്രീനിലെ ഓഡിയൻസിനെ മുന്നിൽ കണ്ടുകൊണ്ടാണ് ഞാൻ അഭിനയിച്ചത്. സിനിമയിൽ നിന്നും ഇത്ര അംഗീകാരം ലഭിക്കുമെന്ന് ഞാൻ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.
ബാഹുബലി 2 സിനിമ പൂർത്തിയാകുമ്പോൾ ഏറ്റവം കൂടുതൽ സമ്മർദം അനുഭവിച്ചത് ഞാൻ തന്നെയാണ്. കാരണം ബാഹുബലിയുടെ ആദ്യഭാഗം തുടക്കം മുതൽ അവസാനം വരെ അതിൽ പ്രവർത്തിച്ച ഓരോ ആളുകളും അതിഗംഭീരമാക്കിയിരുന്നു. എല്ലാരീതിയിലും കുറ്റമറ്റതായിരുന്നു ബാഹുബലി. കൃത്യത, വലിപ്പം, വിഎഫ്എക്സ്, കഥാപാത്രങ്ങൾ–തുടങ്ങിയ സിനിമയിലെ എല്ലാ വിഭാഗങ്ങളും അതീവസൂക്ഷമതയോടെയാണ് അവതരിപ്പിച്ചത്.
രണ്ടാം ഭാഗം ഇത്രവലിയ ഹൈപ്പ് നേടാൻ കാരണം ആദ്യ ഭാഗം ജനങ്ങൾ അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ്. റീജിയണൽ സിനിമകളെ സംബന്ധിച്ചിടത്തോളം ബാഹുബലി വലിയൊരു പ്രതീക്ഷയാണ്. ഒരേയൊരു ബാഹുബലിയാണ് ലോകം മുഴുവനുള്ള പ്രേക്ഷകരെ കീഴടക്കി ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചത്.
ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പുകളാണ് ചിത്രത്തിനായി നടത്തിയത്. ഭക്ഷണരീതിയിൽ മാത്രമല്ല എന്റെ ലൈഫ്സ്റ്റൈൽ തന്നെ പൂർണമായും മാറ്റി. കഥാപാത്രത്തിന്റെ ഉള്ളറിയാൻ ഈ മാറ്റങ്ങൾ എന്നെ സഹായിച്ചു.
എന്നാൽ ഇതൊന്നുമല്ല എന്നെ പ്രയാസപ്പെടുത്തിയത്. അച്ഛൻ–മകൻ കഥാപാത്രം ഒരുപോലെ അഭിനയിക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അച്ഛന്റെയും മകന്റെയും വികാരങ്ങൾ മനസ്സിലാക്കുക , ആ കഥാപാത്രങ്ങളുടെ സ്ഥിരത കാത്തുസൂക്ഷിക്കുക, അതായിരുന്നു ഏറെ പ്രയാസപ്പെടുത്തിയത്.
സ്കൂളില്‍ പഠിക്കുമ്പോള്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല, കാരണം ഞാനൊരു നാണംകുണുങ്ങിയായിരുന്നു. 18, 19 വയസ്സായപ്പോഴാണ് നടൻ ആകണമെന്ന ആഗ്രഹം മനസ്സിൽ കയറുന്നത്. ഞാനെന്റെ അച്ഛനോടും (നിർമാതാവ് സൂര്യ നാരായണ രാജു) അമ്മാവനോടും ഇക്കാര്യം പറഞ്ഞു. അവർക്കത് വലിയ സന്തോഷമായിരുന്നു.
‘ഒരു നടനെന്ന നിലയിൽ ബാഹുബലി എനിക്ക് വാക്കുകളിൽ ഒതുങ്ങാത്ത വികാരമാണ്. ഈ കഥാപാത്രം എന്നും എന്റെ കൂടെയുണ്ട്. സാഹോ ആണ് എന്റെ അടുത്ത സിനിമ. അത് ഇന്നത്തെ കാലത്തെ സിനിമയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഞാൻ ആ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്’.– പ്രഭാസ് പറഞ്ഞു.