ഒരൊറ്റ സിനിമ കൊണ്ടാണ് പ്രഭാസിന്റെ ജീവിതം മാറി മറിഞ്ഞത്. ബാഹുബലി ഇറങ്ങുംവരെ രണ്ടാം നിരക്കാരനായിരുന്ന പ്രഭാസ് ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സൂപ്പർതാരമാണ്. എന്നാൽ സാക്ഷാൽ ബാഹുബലിയാകാൻ രാജമൗലി ആദ്യം സമീപിച്ചത് മറ്റൊരാളെ ആണെന്നാണ് തെലുങ്കിലെ പ്രമുഖ സിനിമാ വാരിക ചിത്രമാല റിപ്പോർട്ട് ചെയ്യുന്നത്. മാറ്റാരെയുമല്ല ഹൃത്വിക് റോഷനെയാണ് ബാഹുബലിയായി രാജമൗലി ആദ്യം മനസിൽ കണ്ടത്. എന്നാൽ തെലുങ്ക് ചിത്രത്തിൽ നായകനാകാൻ ബോളിവുഡ് താരം തീരെ താൽപ്പര്യം കാട്ടിയില്ല. അങ്ങനെയാണ് പ്രഭാസിന് നറുക്ക് വീണത്.
പല്ലാല ദേവനാകാൻ ആദ്യം സമീപിച്ചത് ജോൺ എബ്രഹാമിനെ ആണെന്നും വാരിക പറയുന്നു. എന്നാൽ തെലുങ്കിൽ താൽപ്പര്യം ഇല്ലാത്തതിനാൽ അദ്ദേഹവും ഓഫർ നിരസിച്ചു. ഫലമോ, റാണ ദഗ്ഗുബതി ഇന്ന് തെലുങ്കിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറുകയും ചെയ്തു. എന്നാൽ ഈ രണ്ടു വാദങ്ങളും രാജമൗലി നിഷേധിക്കുന്നു. ബാഹുബലിയായി തന്റെ മനസിൽ പ്രഭാസ് മാത്രമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. താൻ കഥ പറയുന്നതിനു മുൻപു തന്നെ മൂന്നര വർഷത്തെ ഡേറ്റ് പ്രഭാസ് തന്നുവെന്നാണ് രാജമൗലി പറയുന്നത്.