ചുരുളഴിയാത്ത രഹസ്യങ്ങള്‍ എന്നും ഏവർക്കും പ്രിയപ്പെട്ട വിഷയങ്ങളാണ്. ഇവയിലൊന്നാണ് ബിഗ്ഫൂട് എന്ന ഭീകരജീവി. ഹിമാലയത്തിലെ യതിയും അമേരിക്കയിലും യൂറോപ്പിലുമുള്ള ചെന്നായ മനുഷ്യനുമൊക്കെ പോലെ ഒരു കെട്ടുകഥയാണ് ബിഗ്ഫൂടും. ബിഗ്ഫൂടിനെ കണ്ടതായും ഫൊട്ടോ എടുത്തതായുമെല്ലാം പലരും അവകാശപ്പെടാറുണ്ട്. ഇതിൽ വിശ്വാസ്യത തോന്നുന്ന പലതിനും വ്യാപകമായ പ്രചാരവും ലഭിക്കാറുണ്ട്. ഇത്തരത്തിലൊന്നാണ് ഇപ്പോൾ ഹോളണ്ടിലെ വെല്യൂവെസും ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഒരു ദൃശ്യം.
മരത്തിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന ഒരു രൂപമാണ് ഈ ദൃശ്യങ്ങളിലുള്ളത്. കറുത്ത നിറവും ദേഹത്തു നിറയെ രോമങ്ങളുമുള്ളതായി വ്യക്തമല്ലാത്ത ഈ ദൃശ്യത്തില്‍ നിന്നൂഹിക്കാം. കരടിയാണെന്നു സംശയം തോന്നുമെങ്കിലും ഈ മേഖലയില്‍ കരടികള്‍ ഇല്ലാത്തതിനാല്‍ ആ സാധ്യതയും തള്ളിക്കളയാം. ഇങ്ങനെ സാഹചര്യത്തെളിവുകള്‍ ഓന്നൊന്നായി നിരത്തിയാണ് ദൃശ്യത്തിലുള്ളത് ബിഗ്ഫൂടാണെന്ന് ചിലര്‍ അവകാശപ്പെടുന്നത്.
വികൃതമായ ഒരു ഒച്ചയും ജീവിയോടൊപ്പം ദൃശ്യങ്ങളില്‍ കേള്‍ക്കാം.ഈ ദൃശ്യം ചിത്രികരിച്ച രണ്ട് യുവാക്കൾ ജീവിയെക്കണ്ടു ഭയന്നതിനു ശേഷമുള്ള പ്രതികരണവും കേള്‍ക്കാം. അകലെ നിന്ന് ഒരു വെടിയൊച്ച കേള്‍ക്കുന്നതോടെയാണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്. വെടിയൊച്ച കേട്ടതോടെ തങ്ങള്‍ ആ പ്രദേശത്തു നിന്നു രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ലൂക്കാസും ജെറോമും പറയുന്നു.
ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ സ്വാഭാവികമായും രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുമായി ആളുകൾ രംഗത്തെത്തും. ഇവിടെയും മറിച്ചല്ല സംഭവിച്ചത്. ഒന്ന് ബിഗ്ഫൂട് ഉണ്ടെന്നത് മിഥ്യയല്ലെന്നു വാദിക്കുന്നവര്‍. മറ്റൊന്ന് ഇത് കൃത്രിമമായി ഉണ്ടാക്കിയ വീഡിയോയാണെന്നു തെളിവു നിരത്തി വാദിക്കുന്നവര്‍. ഏതായാലും ഈ വീഡിയോയും ബിഗ് ഫൂട്ട് എന്ന ചുരുളഴിയാത്ത രഹസ്യത്തെ പൂര്‍ണ്ണമായും വെളിച്ചത്തേക്കു കൊണ്ടു വരുന്നില്ല. അതിനാല്‍ തന്നെ ബിഗ് ഫൂട്ട് ഇനിയും ഒരു കെട്ടുകഥയായി തന്നെ തുടരും. കാരണം കണ്ണിനു മുന്നില്‍ കാണാത്ത കാര്യങ്ങളെ വിശ്വസിക്കാത്തവർ ഈ ലോകത്തേറെയുണ്ട്.