ഇന്ത്യൻ ‘ബിലീബേഴ്സിനെ’ ജസ്റ്റിൻ ബീബർ പറ്റിച്ചോ? നേരത്തേ റിക്കോർഡ് ചെയ്ത പാട്ടുകൾക്കൊത്തു ചുണ്ടനക്കുക മാത്രമാണു മുംബൈയിൽ ബീബർ ചെയ്തതെന്നാണ് ആരാധകരുടെ പരാതി.
ബോളിവുഡ് താരങ്ങളടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ ഗായകനെതിരെ ആഞ്ഞടിച്ചു. അതിനിടെ, ആരോപണങ്ങളോടു പ്രതികരിക്കാതെ ബീബർ ഇന്ത്യ വിടുകയും ചെയ്തെന്നാണു വിവരം. ന്യൂഡൽഹി, ജയ്പുർ, ആഗ്ര എന്നിവിടങ്ങളിൽ പ്രമോഷനൽ പരിപാടികളിൽ പങ്കെടുക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
21 പാട്ടുകളിൽ നാലെണ്ണം മാത്രമാണു ബീബർ തത്സമയം ആലപിച്ചതത്രേ. ബാക്കിയെല്ലാം ചുണ്ടനക്കൽ കലാപരിപാടി മാത്രമായിരുന്നെന്നാണ് ആരോപണം. ആയിരക്കണക്കിനു രൂപ മുടക്കി ടിക്കറ്റെടുത്ത തങ്ങളെ ബീബർ നിരാശപ്പെടുത്തിയെന്നു മാത്രമല്ല, പരിപാടി മൊത്തത്തിൽ പാളിയെന്നാണു ചില ആരാധകരുടെ പരാതി.
ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ മതിയായ ശുചിമുറി സൗകര്യം പോലും സംഘാടകർ ഒരുക്കിയിരുന്നില്ല. കുപ്പിവെള്ളത്തിനു 100–150 രൂപവരെ വില ഈടാക്കിയെന്നും വിമർശനമുയർന്നു. ബീബറിന്റെ സംഗീത പരിപാടി സമയം പാഴാക്കലായിരുന്നുവെന്നു ബോളിവുഡ് താരം സൊനാലി ബാന്ദ്രേ ട്വീറ്റ് ചെയ്തു.
ശരിയായ തയാറെടുപ്പുകളില്ലാത്ത പരിപാടിയായിരുന്നെന്നും എല്ലാ പാട്ടുകളും തത്സമയം പാടണമായിരുന്നെന്നും സംവിധായകൻ അനുരാഗ് ബസു പറഞ്ഞു. പരിപാടിക്കെത്തിയ നടി ബിപാഷ ബസുവും ഭർത്താവ് കരൺ സിങ് ഗ്രോവറും വിഐപി കാർ പാസ് കിട്ടാത്തതുകൊണ്ടു പിണങ്ങിപ്പോകുകയും ചെയ്തു.
ബുധനാഴ്ച രാവിലെ ഒൻപതുമുതൽ തടിച്ചുകൂടിയ ആരാധകർക്കു മുന്നിലേക്കു ബീബർ എത്തിയതു രാത്രി എട്ടിനാണ്; ഒന്നര മണിക്കൂറിനുശേഷം വേദി വിടുകയും ചെയ്തു. ഏറ്റവും കുറഞ്ഞ ടിക്കറ്റിന് 5000 രൂപയ്ക്കു മുകളിലായിരുന്നു നിരക്ക്.