അവാർഡ് ദാന ചടങ്ങിന് തലേന്ന്... രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ ജേതാക്കൾക്കുള്ള റിഹേഴ്സൽ നടക്കുകയാണ്. ദേശീയ അവാർഡ് ലഭിച്ച എല്ലാവരുമുണ്ട്. ഒരു മൂലയിൽ ഈ പാവം ഞാനും. അപ്പൊ ദേ വരണ്... സാക്ഷാൽ അക്ഷയ്കുമാർ. എന്റെ അടുത്തേക്കാണ് പുള്ളീടെ വരവ്... നെഞ്ചിടിപ്പ് കൂടി. അടുത്തു വന്നു, കൈ നീട്ടി. സ്വപ്നം പോലെയാണ് തോന്നിയത്. അങ്ങേർ എന്നെ പരിചയപ്പെട്ടു. സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചപ്പോൾ തലകറങ്ങും പോലെ തോന്നി. പുള്ളി ക്ലിക് ചെയ്തതിനു തൊട്ടടുത്ത നിമിഷം ഞാനും എടുത്തു ഒരു സെൽഫി.
പിന്നെ ലാലേട്ടനെ മനസിൽ ധ്യാനിച്ച് ആറാം തമ്പുരാനിൽ പറയും പോലെ ദർബാർ രാഗത്തിൽ ഞാനൊരു കാച്ചു കാച്ചി. അക്ഷയ് കുമാറിന്റെ ഖിലാഡിയോൻ കി ഖിലാഡി മുതൽ റഫ് ആൻഡ് ടഫിന്റെ ആ പരസ്യം വരെ എടുത്തിട്ടലക്കി. അങ്ങേർ ഫ്ളാറ്റ്...!!! ‘ദേശീയ അവാർഡ്’ അനുഭവങ്ങൾ ‘വനിത ഓൺലൈനോട്’ പങ്കുവയ്ക്കുമ്പോൾ സുരഭി ലക്ഷ്മിക്ക് അകമ്പടിയായി പൊട്ടിച്ചിരിയും എത്തി പലപ്പോഴും.
ദിസ് ഈസ് മൈ അനദർ ബ്രദർ!
അച്ഛൻ അനിൽ കപൂറിനൊപ്പമാണ് സോനം കപൂർ എത്തിയത്. കാമുകനും ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കെ അയാൾ അക്ഷയ് ജിക്ക് ഒരു മിന്റ് മിഠായി നൽകി. അദ്ദേഹം അത് എനിക്കു കൈമാറി. ഞാനാകട്ടെ അതു സോനത്തിന് വായിൽ വച്ചു കൊടുത്തു. അടുത്ത നിമിഷം സോനം ബോയ് ഫ്രണ്ടിന്റെ പക്കൽ നിന്ന് ഒരു മിഠായി വാങ്ങി എനിക്ക് വായിൽ വച്ചു തന്നു. പകച്ചു പോയി എന്റെ ബാല്യം. പ്രിയദർശൻ സാർ അടക്കമുള്ള ജൂറി അംഗങ്ങളെയും പരിചയപ്പെട്ടു.
മലയാളത്തിൽ നിന്ന് എന്ത് അനൗൺസ് ചെയ്താലും അക്ഷയ് ചോദിക്കും, ദിസ് ഈസ് യുവർ മൂവീ..? അപ്പോ ഞാൻ പറയും നോനോ...ദാറ്റ് ഈസ് മൈ ബ്രദേഴ്സ് മൂവീ.’’ പിന്നെ മികച്ച തിരക്കഥയ്ക്ക് ശ്യാപുഷ്കർ വന്നപ്പോ ചോദിച്ചു വീണ്ടും ദിസ് ഈസ് യുവർ മൂവീ...?’ അപ്പോ ഞാൻ പറഞ്ഞു. ‘‘ദിസ് ഈസ് മൈ അനദർ ബ്രദേഴ്സ്’. അങ്ങനെ ദിലീപ് പോത്തുനും ആഷിഖ് അബുവുമൊക്കെ അക്ഷയ് കുമാറിന്റെ മുന്നിൽ ഈ പാവം സുരഭിയുടെ ബ്രദർമാരായി.