സ്വവർഗവിവാഹങ്ങൾ തുറന്ന മനസ്സോടെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന ഒരു സമൂഹത്തിൽ ജീവിച്ചുകൊണ്ട് സ്വന്തം വർഗ്ഗത്തിൽ നിന്ന് മനസ്സിനിണങ്ങിയ പങ്കാളിയെ സ്വന്തമാക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ. എന്നാൽ പഞ്ചാബിലെ വനിതാ ഇൻസ്പെക്ടർ അതിനുള്ള ധൈര്യം കാട്ടി. ഹിന്ദുമതാചാര പ്രകാരം അവർ വിവാഹം കഴിച്ചത് സ്വന്തം കൂട്ടുകാരിയെയാണ്. വിവാഹത്തിന് സാക്ഷികളായി ഇരുകൂട്ടരുടെയും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു.
സ്വവർഗവിവാഹങ്ങൾ സാധാരണമാക്കാൻ ഭിന്നലിംഗക്കാരും സോഷ്യൽ ആക്റ്റിവിസ്റ്റുകളും ശ്രമിക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ മനോഭാവം മാറാത്തിടത്തോളം കാലം അതത്ര എളുപ്പമാവില്ലെന്ന് നിരവധി സംഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ സമൂഹത്തിന്റെ ഇത്തരം പിന്തിപ്പൻ മനോഭാവങ്ങൾക്കൊന്നും മൻജിത്കൗർ എന്ന വനിതാ ഓഫീസറുടെ പ്രണയത്തെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. മുപ്പതുവർഷമായി മൻജിത് കൗർ പൊലീസിൽ സേവനമനുഷ്ഠിക്കുന്നു. ജോലിയുടെ മികവും മിടുക്കും മൻജിത്തിന് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.
ഏപ്രിൽ 22 നാണ് വിവാഹം നടന്നത്. ചുവന്നവസ്ത്രവും അലങ്കാരങ്ങളുമണിഞ്ഞ് വധുവെത്തിയപ്പോൾ വരനെത്തിയത് രഥത്തിലാണ്. സ്വന്തം ജീവിതത്തിലൂടെ മാറ്റങ്ങൾക്കു തുടക്കം കുറിച്ച മൻജിത്തിനും കൂട്ടുകാരിക്കും വിവാഹത്തെക്കുറിച്ച് പറയാനുള്ളതിതാണ്. ഞങ്ങൾ ഇരുവരും വിവാഹ മോചിതരായിരുന്നു. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി നാടും നാട്ടുകാരുമറിഞ്ഞ് വിവാഹിതരാകുന്നത്.