മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ മുതൽ നവമാധ്യമത്തിലെ ട്രോളന്മാർക്ക് വിശ്രമം നൽകിയിട്ടില്ല ഭരണപക്ഷം. കുരിശു പൊളിച്ച വിവാദവും തുടർന്നുള്ള മുഖ്യമന്ത്രിയുടെ നടപടികളുമൊക്കെ ട്രോൾ ചെയ്തു വരുമ്പോൾ ആണ് വൈദ്യുതി മന്ത്രിയുടെ സബ് കളക്ടറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന പുറത്തു വരുന്നത്. സബ് കളക്ടർ വെങ്കിട്ടരാമൻ ശ്രീറാമിനെ ഊളമ്പാറക്ക് വിടണമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടതുപക്ഷ അനുയായികൾ പോലും രംഗത്ത് വന്നിരുന്നു.
തൊട്ടുപിന്നാലെ എത്തിയ പ്രതിപക്ഷനേതാവിനെ ഊളമ്പാറക്ക് വിടണമെന്ന പ്രസ്താവന എംഎം മണി ഊളമ്പാറക്കുള്ള ട്രാൻസ്പോർട്ടേഷൻ സർവീസ് തുടങ്ങിയോ എന്ന പ്രതികരണവുമായാണ് നവമാധ്യമം നേരിട്ടത്.
വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുന്നേ തന്നെ പെമ്പിളൈ ഒരുമ കൂട്ടായ്മക്കെതിരെ അശ്ലീലചുവയുള്ള പരാമർശവുമായി മന്ത്രി മണി രംഗത്ത് വന്നു. ഈ വിവാദ പ്രസ്താവന സോഷ്യൽ മീഡിയയെ ഒന്നടങ്കം ഇളക്കി വിട്ടിരിക്കുകയാണ്.
മന്ത്രി മണിയുടെ നാവിനു വിലങ്ങിടാൻ സമയമായി എന്ന സൂചനയുമായി മറ്റു ഇടതുപക്ഷ സഘടനകളും മുന്നോട്ടു വന്നതോടെ മന്ത്രിയുടെ പ്രസ്താവനകളിലുള്ള കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രകടിപ്പിച്ചത്.
സബ് കളക്ടർക്കെതിരെയുള്ള പ്രസ്താവനക്കെതിരെ മന്ത്രി എ.കെ.ബാലൻ നേരത്തെതന്നെ രംഗത്തുവന്നിരുന്നു.