1000 കോടി മുതൽ മുടക്കിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ‘മഹാഭാരതം,’ 300 കോടി ചെലവിൽ കർണൻ ! മലയാള സിനിമാ ലോകത്തു നിന്നുള്ള വമ്പൻ പ്രോജക്ടുകളുടെ പ്രഖ്യാപനം കേട്ട് ബോളിവുഡ് പോലും ഞെട്ടിത്തരിക്കുകയാണ്. തീർന്നില്ല. 28 കോടിയുടെ പുലി മുരുകനും 35 കോടിയുടെ വീരവും തിയറ്റർ വിട്ടതിനു പിന്നാലെ അതിനെ വെല്ലുന്ന ചെലവ് പ്രതീക്ഷിക്കുന്ന ഒടിയൻ, ആടു ജീവിതം എന്നീ സിനിമകളും വരുന്നുണ്ട്.
ബജറ്റ് ഗ്രാഫ് റോക്കറ്റ് പോലെ കുതിച്ചുയർന്ന പ്രഖ്യാപനങ്ങളിൽ സിനിമാ പ്രേമികൾ ആവേശത്തിലും ആകാംക്ഷയിലുമാണെങ്കിൽ സിനിമാ വ്യവസായ മേഖല പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും കൂടി പങ്കുവയ്ക്കുന്നു. ഇത്രയും വലിയ മുടക്കു മുതൽ എങ്ങനെ തിരിച്ചു പിടിക്കും?
മലയാള സിനിമയുടെ ആകെ വാർഷിക മുതൽ മുടക്ക് നിലവിൽ 450-500 കോടിരൂപയാണ്. അത് 300 കോടിക്കു മുകളിലെത്തിയതു തന്നെ 2013ൽ ആണ്. നിലവിൽ പ്രതിവർഷം ശരാശരി 130-150 സിനിമകളോളം ഇറങ്ങുന്ന മലയാളത്തിൽ ആകെ മുടക്കു മുതലിന്റെ പകുതി പോലും തിരിച്ചു കിട്ടുന്നുമില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഒരു വശത്ത് വലിയ സ്വപ്നങ്ങളുടെ ചിറകേറിയുള്ള പ്രതീക്ഷ ഏറുമ്പോൾ മറുവശത്ത് ഇത്തരം ചിത്രങ്ങൾ സാധ്യമാവുമോ , സാധ്യമായാൽ തന്നെ മുടക്കു മുതൽ തിരിച്ചു പിടിക്കുമോ എന്നീ ചോദ്യങ്ങളാണ് നിർമ്മാതാക്കളുടെ സംഘടന ഉൾപ്പടെ ഉന്നയിക്കുന്നത്.
ലക്ഷ്യം ലോക വിപണി
താരതമ്യേന ചെറിയ കേരള വിപണിയോ ഇന്ത്യൻ വിപണിയോ മാത്രം ലക്ഷ്യം വച്ചല്ല വമ്പൻ ബജറ്റിലുള്ള മഹാഭാരതവും കർണനും നിർമ്മിക്കുന്നതെന്നാണ് ഈ സംശയങ്ങൾക്ക് അണിയറ പ്രവർത്തകരുടെ ഉത്തരം. ഇംഗ്ലിഷും ഹിന്ദിയും ഉൾപ്പടെയുള്ള ഭാഷകളിൽ നിർമ്മിച്ച് വൈഡ് റിലീസിങ്ങിലൂടെ രാജ്യാന്തര തലത്തിൽ തന്നെ സിനിമ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മോഹൻലാലിനെ നായകനാക്കി മഹാഭാരതം ഒരുക്കുന്ന സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും പൃഥ്വിരാജിനെ നായകനാക്കി കർണൻ ഒരുക്കുന്ന ആർ.എസ്.വിമലും വ്യക്തമാക്കുന്നു.
ആ ലക്ഷ്യംവച്ച് ഹോളിവുഡ് നിലവാരത്തിൽ ചിത്രങ്ങൾ ഒരുക്കുന്നതിനാലാണ് ഇത്ര ചെലവേറുന്നതതെന്നാണു വിശദീകരണം.