പുലിമുരുകൻ- മലയാളസിനിമയെ നൂറുകോടി എന്ന അഭിമാനത്തിൽ എത്തിച്ച സിനിമ. ആ സിനിമയെക്കുറിച്ചൊരു പുസ്തകം കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. അത്യന്താപേക്ഷികമായ ചില അടയാളപ്പെടുത്തലുകളുടെ കൂട്ടത്തിലാണ് പുലിമുരുകനെക്കുറിച്ച് ടി.അരുൺകുമാർ എഴുതിയ ''പുലിമുരുകൻ ബോക്സ്ഓഫീസിലൊരു ഗർജ്ജനം'' എന്ന പുസ്തകം. സിനിമാപ്രേമികൾക്കായി പുസ്തകം വിപണിയിൽ എത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ച് ഇത്തരമൊരു പുസ്തകം എഴുതാനുണ്ടായ കാരണത്തെക്കുറിച്ച് അരുൺകുമാർ സംസാരിക്കുന്നു.
എന്തുകൊണ്ടാണ് പുലിമുരുകനെക്കുറിച്ചൊരു പുസ്തകം?
ഹോളീവുഡിലൊക്കെ ഇത്തരം വിജയിക്കുന്ന സിനിമകളെക്കുറിച്ചുള്ള ശേഖരം തന്നെയുണ്ട്. അത് ഭാവിയിൽ സിനിമാ പഠന സഹായി കൂടിയാണ്. മലയാളത്തിൽ നമുക്ക് സിനിമാനിരുപണത്തെക്കുറിച്ചുള്ള പുസ്തകങ്ങളാണ് ഏറെയും. ഈ പുസ്തകം പുലിമുരുകൻ ടീമിനോടൊപ്പം നടത്തിയ ഒരു യാത്ര കൂടിയാണ്. സിനിമയുടെ ആദ്യം മുതൽ അവസാനം വരെയുള്ള ശ്രമങ്ങൾ, മാർക്കറ്റിങ് രീതികൾ എല്ലാം ഉൾപ്പെടുത്തിയാണ് പുസ്തകം എടുത്തിരിക്കുന്നത്.
പുസ്തകത്തിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?
സംവിധായകൻ വൈശാഖ്, നിർമാതാവ് ടോമിച്ചൻ മുളകുപാടം, മോഹൻലാൽ, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, ഗോപിസുന്ദർ, ഷാജികുമാർ, പീറ്റർഹെയിൻ, സനത്/മുരളി, പി.എം.സതീഷ് തുടങ്ങിയവരുടെ അഭിമുഖവും അവരോടൊപ്പം സഞ്ചരിച്ചപ്പോൾ ഞാൻ അറിഞ്ഞകാര്യങ്ങളുമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കാടിനെക്കൂടി അടുത്തറിഞ്ഞ് എഴുതിയ പുസ്തകമാണ്. ക്യാമറയ്ക്ക് പിന്നിലുള്ള സെറ്റിൽ നിന്നുള്ള കാഴ്ച്ചകളും ഉൾപ്പെടുത്തിയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
പുലിമുരുകനെക്കുറിച്ച് താങ്കൾ മനസിലാക്കിയ കാര്യങ്ങളെന്താണ്?
ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. സിനിമ ഒരു മാജിക്ക് ആണെന്ന് മനസിലാക്കി തന്ന ചിത്രമാണ് പുലിമുരുകൻ. കാടിന്റെ ശബ്ദം ഒപ്പിയെടുക്കുന്നതിൽ മുതൽ സെറ്റ് നിർമിക്കുന്നതിൽ വരെ മാജിക്കുണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ കാണിക്കുന്ന ഗുഹ കൊച്ചിയിൽ സെറ്റ് ഇട്ടതാണ്. സംവിധായകൻ പറയുന്നത് വരെ അത് ഒരു രഹസ്യമായിരുന്നു. സിനിമ എന്ന വിസ്മയം അതാണ്. ഇല്ലാത്തതിനെ ഉണ്ടെന്ന് വിശ്വസിപ്പിക്കുക. മേക്ക് ബിലീഫ് എന്ന പറച്ചിലിനെ യാഥാർഥ്യമാക്കുകയാണ് പുലിമുരുകൻ ചെയ്തത്.
മനുഷ്യനും മൃഗവും തമ്മിലുള്ള സംഘട്ടനം എക്കാലത്തും സിനിമയുടെ ഇഷ്ടവിഷയമാണ്. ഉദ്യേഗഭരിതമാക്കുന്ന ഒന്നാണ് ആ പോരാട്ടം. പുലിമുരുകനെ സംബന്ധിച്ച് അയാൾ ഒരു നായാടിയല്ല. പല ലെയറുകളുള്ള സാധാരണമനുഷ്യനാണ്. ആ കഥാപാത്രത്തെ മനശാസ്ത്രപരമായി നോക്കികാണുക കൂടിയാണ് ഇതിൽ.
പുലിമുരുകന്റെ മാർക്കറ്റിങ് മാജിക്കിനെക്കുറിച്ച് എന്താണ് അഭിപ്രായം?
സംവിധായകന്റെയും അഭിനേതാക്കളുടെയും മുകളിൽ അധികാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാത്ത ടോമിച്ചൻ മുളകുപാടം എന്ന നിർമാതാവ് തന്നെയാണ് മാർക്കറ്റിങ് എന്ന മാജിക്കിന് പിന്നിൽ. സിനിമ പരാജയമായാൽ അദ്ദേഹത്തിൻ വൻനഷ്ടം വരുമായിരുന്നു. എന്നാൽ പരാജയം എന്നൊരു ഘടകത്തെക്കുറിച്ചു പോലും ചിന്തിയ്ക്കാതെയാണ് പുലിമുരുകനു വേണ്ടി ടോമിച്ചൻ മുളകുപാടം ഇറങ്ങിത്തിരിച്ചത്. നമ്മൾ ഒരു വമ്പൻ സിനിമയെടുക്കുന്നു, അത് പത്തുപേര് അറിഞ്ഞു ചെയ്താൽ മാത്രമേ വിജയിക്കൂ എന്ന വ്യക്തമായ ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പുലിമുരുകനെക്കാൾ കഥാമൂല്യമുള്ള ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവയൊന്നും കൃത്യമായ മാർക്കറ്റിങ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. സിനിമ ഇറങ്ങുന്നതിനു മുമ്പും അതിനുശേഷവും ഇതൊരു സംഭവമാണ് എന്ന ചിന്ത പ്രേക്ഷകനിൽ എത്തിക്കാൻ മാർക്കറ്റിങ്ങിലൂടെ കൃത്യമായി സാധിച്ചതു തന്നെയാണ് പുലിമുരുകനെ നൂറുകോടി ക്ലബിൽ എത്തിച്ചത്.
മോഹൻലാൽ യഥാർഥത്തിൽ വരയൻപുലിയുമായി യുദ്ധം ചെയ്തിട്ടുണ്ടോ?
ഈ ചോദ്യം ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. പുലിയെ തൊട്ടിട്ടേയില്ല എന്നൊരു ആരോപണം ഉയർന്നിരുന്നല്ലോ എന്ന്? അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്; "ഞാൻ എന്തു പറഞ്ഞാലും അതൊരു ഡിബേറ്റാകും. നമ്മൾ എന്ത് വിശ്വസിക്കുന്നുവോ അതാണ് സിനിമ. ചിലർ പറയും മോഹൻലാൽ പുലിയെ തൊട്ടിട്ടില്ല, ഫൈറ്റ് ചെയ്തിട്ടില്ല എന്നൊക്കെ. ആയിക്കോട്ടെ. ആ വിശ്വാസത്തിനെ തകർക്കാൻ ഞാൻ ഇല്ല. സിനിമ ഒരു മാജിക്കാണ്. ആ മാജിക്കിനകത്ത് ഇത്തരം ഒരുപാട് രഹസ്യമുണ്ടാകും. ദൃശ്യത്തിലെ ജോർജ് കുട്ടി പറയും പോലെ ആ രഹസ്യം എന്നിൽ തന്നെ അവസാനിക്കട്ടെ. മറ്റൊരാൾ പുലിയെ വച്ച് മറ്റൊരു സിനിമ എടുക്കട്ടെ."