എല്ലാത്തിനും ഒരു തുടക്കമുണ്ട് ! കേരളത്തിന്റെ തുടക്കം കാസർകോട് നിന്നാണല്ലോ... കുമ്പള സ്വദേശി നിത്യാനന്ദ ഷേണായിയുടെ കളി തുടങ്ങുന്നതും കാസർകോട്ടുനിന്നു തന്നെ.
2016 നവംബര്‍ എട്ട് ഇന്ത്യക്കാർ അങ്ങനെ മറക്കാനിടയില്ല. പ്രധാനമന്ത്രി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധിച്ച് ഇന്ത്യയൊട്ടാകെയുള്ള ആളുകൾ നോട്ടിനായി ‘നോട്ടോട്ടം’ ഓടുന്ന സമയം. അങ്ങനെയിരിക്കുമ്പോഴാണ് കോഴിക്കോട്ടുനിന്ന് ഒരുകെട്ട് ‘നോട്ട്പണി’ സാമിയെന്നു വിളിപ്പേരുള്ള ഷേണായിക്കു നേരെ വരുന്നത്. ചതിക്കു ചതിയാണ് മറുപണിയെങ്കിൽ ഷേണായിക്ക് അത് ചാവ് ആണ്. നല്ല കാസർകോടൻ ഭാഷയിൽ പറഞ്ഞാൽ ‘മേങ്ങാതെ മോങ്ങിട്ട് മടങ്ങാൻ ഷേണായി ബേറെ ജനിക്കണം’.
അങ്ങനെ ഗോവയിൽ ബിസിനസ്സ് ചെയ്യുന്ന ഷേണായി കോഴിക്കോട്ടെത്തുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് പുത്തൻപണം പറയുന്നത്. കാലികപ്രസ്കതിയുള്ള വിഷയത്തെ രസകരമായ കഥാതന്തുവിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്.
കോമഡിയും ആക്ഷനും നിറഞ്ഞ ഒരു ത്രില്ലറാണ് പുത്തൻപണം. നിയമവ്യവസ്ഥകളുടെ നൂലാമാലകളും അതിലെ പഴുതുകളും കൃത്യമായി ചിത്രത്തിലൂടെ പറഞ്ഞുപോകുന്നുണ്ട്. ഇന്ത്യൻ റുപ്പിയിൽ ഭൂമാഫിയയും കള്ളപ്പണവുമാണ് പ്രധാന കഥാപശ്ചാത്തലമെങ്കിൽ പുത്തൻപണത്തിൽ നോട്ടുനിരോധനവും അതു ബാധിച്ച കള്ളപ്പണക്കാരുടെ നെട്ടോട്ടവുമാണ് പശ്ചാത്തലം. അവിടെ തന്റെ കുതന്ത്രങ്ങളുമായി കളം നിറയുന്ന ഷേണായിയുടെ കഥയാണ് രഞ്ജിത് പറയുന്നത്.