മികച്ച ചലച്ചിത്ര നടനുള്ള സംസ്ഥാന അവാർഡു നേടിയ വിനായകനു മികച്ച സഹനടനുള്ള ദേശീയ അവാർഡു നഷ്ടമായതു രണ്ടു വോട്ടിന്റെ വ്യത്യാസത്തിൽ. അവാർഡു നിർണയത്തിൽ മറാഠി നടൻ മനോജ് ജോഷിയുമായി അവസാനഘട്ടം വരെ വിനായകൻ ഒപ്പത്തിനൊപ്പം നിന്നതിനാൽ തീരുമാനമെടുക്കാൻ വോട്ടെടുപ്പു വേണ്ടി വന്നതായി ജൂറി ചെയർമാൻ പ്രിയദർശൻ വെളിപ്പെടുത്തി. പ്രിയദർശന്റെ മറ്റു വിലയിരുത്തലുകൾ:
∙ സുരഭി
മികച്ച നടിയായി തിരഞ്ഞെടുത്തതിൽ ജൂറിയിൽ ഏകാഭിപ്രായം. മിന്നാമിനുങ്ങ് എന്ന സിനിമയെ ആദ്യാവസാനം തനിച്ചു തോളിലേറ്റി മുന്നോട്ടു കൊണ്ടു പോയതു നായികയാണ്. പരിചയസമ്പന്നരായ നടിമാരെ നിഷ്പ്രഭരാക്കിയ പ്രകടനം.
∙ മോഹൻലാൽ
മികച്ച നടനെ നിർണയിക്കാനുള്ള അവസാനഘട്ടത്തിൽ പരിഗണിക്കപ്പെട്ട നാലു പേരിൽ മോഹൻലാലും. മലയാളത്തിനൊപ്പം (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ) തെലുങ്കിലും (ജനതാ ഗാരിജ്) മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവച്ചതു ജൂറി കണക്കിലെടുത്തു.
∙ പുലിമുരുകൻ
പ്രാദേശിക ജൂറി ശുപാർശ ചെയ്യാതിരുന്നിട്ടും കേന്ദ്ര ജൂറിയുടെ പ്രത്യേക അധികാരം വിനിയോഗിച്ചാണ് പുലിമുരുകൻ അവാർഡു നിർണയത്തിനായി വരുത്തിയത്. ദംഗൽ, ജനതാ ഗാരിജ് തുടങ്ങി നാലു സിനിമകൾ കൂടി കേന്ദ്ര ജൂറി തിരിച്ചുവിളിച്ചു പരിഗണിച്ചു.
∙ ബാലതാരങ്ങൾ
പന്ത്രണ്ടു ബാലതാരങ്ങളെങ്കിലും ശ്രദ്ധേയമായ പ്രകടനം നടത്തി. ആദിഷ് പ്രവീൺ ഉൾപ്പെടെ നാലു പേർക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് നൽകിയതു കടുത്ത മൽസരത്തിന്റെ പ്രതിഫലനം.