മലയാള സിനിമ പ്രദർശനം അവസാനിപ്പിക്കാതിരിക്കാൻ ബംഗാളികളുടെ സഹായം. ഇവരെ കൊണ്ടുവന്ന സംഘം തിയറ്റർ ഉടമയെ ഭീഷണിപ്പെടുത്തിയെന്നും പരാതി. തൃശൂര്‍ ഗിരിജ തിയറ്റർ ഉടമയാണ് സിനിമയുടെ നിർമാതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗിരിജ തിയറ്ററിൽ പ്രദർശിപ്പിക്കുന്ന അങ്കമാലി ഡയറീസ് എന്ന സിനിമ ഹോൾഡോവർ ആകാതിരിക്കാൻ ബംഗാളികളെ കൂട്ടത്തോടെ ഇറക്കിയെന്നും ഇവർ തിയറ്ററിൽ ബഹളമുണ്ടാക്കിയെന്നും ഉടമ ഡോ: ഗിരിജ പൊലീസ് കമ്മീഷണർക്കു പരാതി നൽകി.
കലക‌്ഷൻ പ്രത്യേക പരിധിയിൽ താഴ്ന്നാൽ ഉടമയ്ക്കു പ്രദർശനം നിർത്താൻ അവകാശമുണ്ട്. ഈ പരിധിയാണ് ഹോൾഡോവർ. ഇത് എത്തുന്നതിനു തൊട്ടു മുൻപു ആളുകളെ കയറ്റി കലക്‌ഷൻ ഉയർത്തി നിർത്തുന്നതു പതിവാണ്.
അങ്കമാലി ഡയറീസ് ഹോൾഡോവർ ആകാതിരിക്കാൻ ബംഗാളികളെ കൂട്ടത്തോടെ അങ്കമാലിയിൽനിന്നിറക്കി എന്നാണ് ഗിരിജ ചൂണ്ടിക്കാണിച്ചത്. ബസിലാണ് ബംഗാളികൾ എത്തിയത്. ഇവർ എത്തുന്നതിന്റെയും അങ്കമാലിയിലെ പ്ളൈവുഡ് ഫാക്റ്ററിയിൽ ജോലി ചെയ്യുകയാണെന്നു പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്.