തമിഴ് അനുകൂല സംഘടനകളുടെ എതിർപ്പിനെ തുടർന്നു ചലച്ചിത്ര താരം രജനീകാന്ത് ശ്രീലങ്കൻ സന്ദർശനം ഉപേക്ഷിച്ചു. ചലച്ചിത്ര നിർമാണമുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളുള്ള ലൈക്ക ഗ്രൂപ്പ്, വടക്കൻ ജാഫ്നയിൽ തമിഴ് വംശജർക്കായി നിർമിച്ച വീടുകളുടെ സമർപ്പണ ചടങ്ങിലാണ് അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്നത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനത്തിൽ നിന്നു പിൻമാറുകയാണെന്നറിയിച്ച രജനീകാന്ത് താൻ രാഷ്ട്രീയക്കാരനല്ല, മറിച്ച് കലാകാരനാണെന്നു പറഞ്ഞു. ഭാവിയിൽ ലങ്ക സന്ദർശിക്കാൻ എപ്പോഴെങ്കിലും അവസരം ലഭിക്കുകയാണെങ്കിൽ അതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ആവശ്യപ്പെട്ടു. പരിപാടിയിൽ നിന്നു വിട്ടുനിൽക്കണമെന്ന് എംഡിഎംകെ നേതാവ് വൈകോ ഫോണിലൂടെ ആവശ്യപ്പെട്ടതായി രജനി പറഞ്ഞു.
എൽടിടിഇക്കെതിരെ യുദ്ധം നടത്തിയ ലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുമായി ലൈക്ക ഗ്രൂപ്പ് ഉടമ സുഭാഷ്കരൻ അല്ലിരാജയ്ക്ക് ബിസിനസ് ബന്ധങ്ങളുണ്ടെന്നാരോപിച്ചാണ് എംഡിഎംകെ, തമിഴക വാഴ്‌വുറുമൈ കക്ഷി, വിസികെ തുടങ്ങിയ പാർട്ടികളും തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നത്. പുതിയ രജനി ചിത്രം ‘യന്തിരൻ 2.0’യുടെ നിർമാതാക്കളാണു ൈലക്ക പ്രൊഡക്‌ഷൻസ്. സുഭാഷ്കരന്റെ അമ്മ ജ്ഞാനാംബികയുടെ സ്മരണാർഥം നിർമിക്കുന്ന 150 വീടുകളുടെ വിതരണമാണ് ഏപ്രിൽ 9,10 തീയതികളിൽ വടക്കൻ ജാഫ്നയിലെ വാവുനിയയിൽ നടക്കുന്നത്.
ബ്രിട്ടിഷ് എംപി ജെയിംസ് ബെറിക്കും വടക്കൻ പ്രവിശ്യാ മുഖ്യമന്ത്രി സി.വി.വിഘ്നേശ്വരനുമൊപ്പമാണു രജനീകാന്തും പങ്കെടുക്കാനിരുന്നത്.
ജാഫ്ന സർവകലാശാലയുടെ ഗവേഷണ മന്ദിര നിർമാണത്തിനുള്ള ഫണ്ട് വിതരണവും ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്നു. അടുത്തദിവസം വാവുനിയയിൽ രജനി മരത്തൈ നടുന്ന പരിപാടിയുമുണ്ടായിരുന്നു.