ആരാണ് ഒരു പാട്ടിന്റെ യഥാർഥ അവകാശി ? ഗായകനോ സംഗീത സംവിധായകനോ അതോ എഴുത്തുകാരനോ ? തന്റെ പാട്ടുകൾ പൊതുവേദികളിൽ പാടരുതെന്നു പറഞ്ഞ് ഇളയരാജ എസ്.പി. ബാലസുബ്രഹ്മണ്യത്തിനു വക്കീൽ നോട്ടിസ് അയച്ചതോടെ ഇൗ ചോദ്യങ്ങൾക്കെല്ലാം വീണ്ടും ഉത്തരം തേടുകയാണ് എല്ലാവരും.
താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ തന്റെ അനുമതിയില്ലാതെ പൊതുഇടങ്ങളിൽ പാടരുതെന്നാണ് ഇളയരാജയുടെ വാദം. അതിനുള്ള അവകാശം നിയമപരമായി അദ്ദേഹം നേടിയെടുത്തിട്ടുമുണ്ട്. സംഗീതജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ച് ലോകമൊട്ടുക്കു സംഗീത പരിപാടികൾ നടത്തിവരികയായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഇതു വലിയ തിരിച്ചടിയായി. പരിപാടികളിൽ ആലപിക്കാനായി റിഹേഴ്സൽ ചെയ്തു വച്ച പാട്ടുകളെല്ലാം മാറ്റേണ്ടി വന്നു. ഇനി തന്റെ സംഗീത പരിപാടികളിൽ ഇളയരാജയുടെ ഗാനങ്ങൾ ഉണ്ടാകില്ലെന്ന് അറിയിച്ച് എസ്പിബി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. എസ്പിബിയെ പാടാൻ സമ്മതിക്കാത്ത അഹങ്കാരിയാണ് ഇളയരാജ എന്ന മട്ടിലാണ് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങൾ. താൻ ഈണമിട്ട പാട്ടിന്റെ അവകാശം തനിക്കു മാത്രമാണെന്നും അത് എസ്പിബി എന്നല്ല ആര് എവിടെ എന്തിനുവേണ്ടി പാടിയാലും അതിനുള്ള പ്രതിഫലത്തിന്റെ പങ്ക് തനിക്കും വേണമെന്നും ഇളയരാജ വാശി പിടിക്കുന്നത് എന്തിനാണെന്നാണ് പ്രധാന ചോദ്യം.