എന്തായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത കടുത്ത നടപടി എന്നു മന്ത്രിസഭയിലെ അംഗങ്ങൾക്കോ ബിജെപി നേതാക്കൾക്കോ പോലും പിടിയില്ല. നോട്ട് അസാധുവാക്കാനുള്ള തീരുമാനം മോദി അധികം ആരോടും കൂടിയാലോചിക്കാതെ നടപ്പാക്കിയതുപോലെ ഇനിയുള്ള നടപടികളും തികച്ചും അപ്രതീക്ഷിതമായി വരും എന്നുതന്നെയാണു കരുതുന്നത്. എന്നാൽ, ഏറ്റവും ഒടുവിൽ മൻ കി ബാത് പ്രഭാഷണത്തിൽ മോദി നൽകിയ സൂചന അടുത്ത നീക്കം ബെനാമി വസ്തു കൈമാറ്റങ്ങൾ പിടികൂടാനായിരിക്കും എന്നാണ്. രാജ്യത്ത് 1988 മുതൽ തന്നെ ബെനാമി വസ്തു ഇടപാട് നിരോധിക്കുന്ന നിയമമുണ്ട്. എന്നാൽ ഇതിന്റെ ചട്ടങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ഈ വർഷം ബെനാമി വസ്തു ഭേദഗതി നിയമം പാർലമെന്റ് പാസാക്കി എന്നു മാത്രമല്ല പ്രൊഹിബിഷൻ ഓഫ് ബെനാമി പ്രോപ്പർട്ടി ട്രാൻസാക്‌ഷൻസ് എന്ന ചട്ടങ്ങളും വിജ്ഞാപനം ചെയ്തു.
മറ്റൊരു നീക്കം പണം ഇടപാടിനു പരിധി നിശ്ചയിക്കുക എന്നതാണ്. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്ക് വഴി മാത്രമേ പാടുള്ളൂ എന്നു നിയമം വന്നേക്കാം. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആദായനികുതി നിയമത്തിൽ വരുത്തിയ ഭേദഗതി സ്വർണം കൈവശം വയ്ക്കുന്നതിനു പരിധി നിർണയിക്കാനാണ് എന്ന അഭ്യൂഹം പരന്നിരുന്നു. വെളിപ്പെടുത്താത്ത സ്വത്തിനു പരമാവധി 85 ശതമാനം നികുതി ചുമത്താനുള്ള ഭേദഗതിയാണു കൊണ്ടുവന്നത്. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമും അവിവാഹിതയ്ക്ക് 250 ഗ്രാമും പുരുഷന്മാർക്ക് 100 ഗ്രാമും പരമാവധി കൈവശം വയ്ക്കാം എന്നൊരു വ്യവസ്ഥ നേരത്തേതന്നെയുണ്ട്. ഇതിൽക്കൂടുതൽ സ്വർണം കൈവശം വയ്ക്കുകയാണെങ്കിൽ അതിന്റെ ഉറവിടം വെളിപ്പെടുത്തിയാൽ നികുതി ചുമത്തില്ല എന്നും നേരത്തേ ചട്ടമുണ്ട്. പുതിയ നിയമഭേദഗതി വെളിപ്പെടുത്താത്ത കള്ളപ്പണത്തെ ഉദ്ദേശിച്ചാണെന്നും സ്വർണത്തെയല്ല ലക്ഷ്യമിടുന്നതെന്നുമാണു ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ, ഈ നിയമം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും നടപടി എടുക്കാമെന്ന ഭീഷണി നിലനിൽക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 500, ആയിരം നോട്ടുകൾ അസാധുവാക്കാനുള്ള ആശയം നൽകിയ അനിൽ ബോകിൽ (അർഥ ക്രാന്തി സംസ്ഥാൻ) മുന്നോട്ടുവച്ചിരിക്കുന്ന മറ്റൊരു നിർദേശം ആദായനികുതി എടുത്തുകളയുക എന്നതാണ്. ആദായനികുതിക്കു പകരം ബാങ്കിങ് ട്രാൻസാക്‌ഷൻ നികുതി മതി എന്നാണു നിർദേശം. എല്ലാ വലിയ ഇടപാടുകളും ബാങ്കിലൂടെ മാത്രമാവുമ്പോൾ ബാങ്കിങ് ട്രാൻസാക്‌ഷൻ ടാക്സ് മതിയാകും. ഈ നികുതി കൊണ്ടുവന്നാലുള്ള മറ്റൊരു ഗുണം ചരക്കുസേവന നികുതി നിലവിൽ വരുന്നതോടെ രാജ്യത്ത് രണ്ടുതരം നികുതി മതി എന്നതാണ് – പ്രത്യക്ഷ നികുതിക്കു ബിടിഎസും പരോക്ഷ നികുതിക്കു ജിഎസ്ടിയും. ഈ നികുതി പരിഷ്കാരം നടപ്പാക്കാൻ മോദി തയാറായാൽ അതു സാമ്പത്തിക മേഖലയിൽ വൻ മാറ്റത്തിനു വഴിയൊരുക്കും. നോട്ട് അസാധുവാക്കൽ വന്നതോടെ ജൻ ധൻ അക്കൗണ്ടുകളിൽ നിക്ഷേപിച്ച വൻ തുകകൾ ബെനാമി ആണെന്നു വ്യക്തമാണ്. ഈ തുക തിരിച്ചുകൊടുക്കരുത് എന്നാണു പ്രധാനമന്ത്രി പറഞ്ഞത്. ഇതു സംഘർഷങ്ങൾക്ക് ഇടയാക്കുമെന്നു സംശയമുണ്ട്.
വരുമോ ഈ നടപടികള്‍, മാറ്റങ്ങള്‍?
∙ ബെനാമി വസ്തു കൈമാറ്റങ്ങള്‍ പിടികൂടുക.
∙ പണം ഇടപാടിനു പരിധി നിശ്ചയിക്കുക.
∙ സ്വർണം കൈവശം വയ്ക്കുന്നതിലെ പരിധി കര്‍ശനമായി നടപ്പാക്കുക.
∙ ആദായനികുതി എടുത്തുകളയുക, പകരം ബാങ്കിങ് ട്രാൻസാക്‌ഷൻ നികുതി.
∙ ജൻ ധൻ അക്കൗണ്ടുകളിൽ നിക്ഷേപിച്ച ബെനാമി തുകകള്‍ തിരിച്ചുകൊടുക്കാതിരിക്കുക.
∙ തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം തടയാന്‍ സ്റ്റേറ്റ് ഫണ്ടിങ്.
ബെനാമി ഇടപാട് എന്ത് ?
∙ ഭൂമി ഒരാളുടെ കൈവശവും അതിനു പണം മുടക്കിയ വ്യക്തി മറ്റൊരാളും.
∙ പ്രതിഫലം നൽകിയ ഒരാൾക്കു വേണ്ടി ഭൂമി കൈവശം വയ്ക്കുക.
∙ യഥാർഥമല്ലാത്ത പേരിൽ നടത്തുന്ന ഇടപാട്.
∙ വസ്തുവിന്റെ ഉടമ തന്റെ ഉടമസ്ഥാവകാശം നിഷേധിക്കുന്നതും പ്രതിഫലം നൽകിയ വ്യക്തിയെ കണ്ടെത്താൻ കഴിയാതെ വരുന്നതും.
ബെനാമി നിയമ പരിധിയിൽ നിന്ന് ഒഴിവാക്കിയവ
∙ മതസ്ഥാപനങ്ങൾ
∙ ഭാര്യ, ഭർത്താവ്, മക്കൾ എന്നിവരുടെ പേരിൽ നടത്തുന്ന ഇടപാടുകൾ
∙ രേഖയിൽ സംയുക്ത ഉടമസ്ഥാവകാശം കാണിച്ചാൽ സഹോദരി, സഹോദരൻ, ചെറുമക്കൾ എന്നിവരുടെ പേരിൽ നടത്തുന്ന ഇടപാടുകൾ.