സൂപ്പർകാറുകളെ എവിടെ കണ്ടാലും ആളുകൾ കൂടും. പടമെടുക്കാനും പുറകെ പോകാനും ധാരാളം ആളുകളുണ്ടാകും. എന്നാൽ ഇലക്ഷൻ പ്രചരണ റാലിക്ക് സൂപ്പർ കാറുകൾ ഉപയോഗിച്ചാലോ? എന്താവും കാറുകളുടെ അവസ്ഥ. യുപി തിരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികളുടെ റാലിക്കിടയിൽ പെട്ട ലംബോർഗിനിക്കും ഫെരാരിക്കും നാട്ടുകാരുടെ കൈയ്യിൽ നിന്ന് കിട്ടിയ കരിങ്കൽ പ്രയോഗമാണിപ്പോൾ യൂട്യൂബിൽ വൈറൽ.
നിരവധി സെലിബ്രിറ്റികൾ സന്നിഹിതരായിരുന്ന റാലിയിൽ ഈ സൂപ്പർ കാറുകൾ എന്തിനു വന്നുവെന്നോ ജനങ്ങൾ ഈ കാറുകളെ എന്തിന് ആക്രമിച്ചെന്നോ വ്യക്തമല്ല. എന്തൊക്കെയായാലും ഏകദേശം 5 കോടി രൂപയിൽ കുടുതൽ വില വരുന്ന ലംബോർഗിനി അവന്റഡോറിന് കല്ലേറു കിട്ടുന്നത് വിഡിയോയിൽ വ്യക്തമാണ്. ലംബോഗിനിയുടെ കൂടെയുണ്ടായിരുന്ന ഏകദേശം 4.5 കോടി രൂപ വിലവരുന്ന ഫെരാരി 458 സ്പൈഡറിനു നേരെയും ആക്രമണമുണ്ടായി.
സൂപ്പർകാറുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണം രാജ്യത്ത് ആദ്യമായിട്ടാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലൂരുവിൽ ലംബോഗിനി അവന്റഡോറിനെ പിന്തുടർന്ന് ബൈക്കുകാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ച് സൂപ്പർകാർ കളക്ഷൻ കാണിച്ച ബിസിനസുകാരന്റെ വിഡിയോയും യൂട്യൂബില്‍ വൈറലായിരുന്നു. ബൈക്ക് യാത്രികർക്ക് ചിത്രങ്ങളെടുക്കാനും ഇന്ത്യയിൽ ഒരെണ്ണം മാത്രമുള്ള തന്റെ സൂപ്പർകാറിൽ കയറാനും ഉടമ അവസരം നൽകിയിരുന്നു.