കള്ളപ്പണം തുടച്ചു നീക്കുന്നതിനുള്ള ശക്തമായ നടപടികൾ തുടരുമെന്നുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. നോട്ട് അസാധുവാക്കൽ തീരുമാനത്തിനു ശേഷം സമാനമായ ശക്തമായ നടപടികൾ തുടരാൻ തന്നെയാണു കേന്ദ്ര തീരുമാനം. കള്ളപ്പണ വിരുദ്ധ പോരാട്ടം തുടരാൻ ബെനാമി സമ്പാദ്യങ്ങൾക്കെതിരെ ശക്തമായ നിയമം നടപ്പാക്കുമെന്നു മോദി പ്രഖ്യാപിച്ചു. മൻ കി ബാത് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
റിയൽ എസ്റ്റേറ്റ് സമ്പാദ്യങ്ങൾ പരിശോധിക്കാൻ ആദായ നികുതി വകുപ്പിൽ പ്രത്യേക സംവിധാനം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായാണു റിപ്പോർട്ട്. സംശയകരമായ ഇടപാടുകൾ സംബന്ധിച്ചു വലിയ പട്ടിക തയാറാക്കും. ആദായ നികുതി സംബന്ധിച്ചു ജൂലായിൽ സമർപ്പിച്ചിട്ടുള്ള റിട്ടേണുകളും ഈയിടെ നടത്തിയ റെയുഡുകളിലും പരിശോധനകളിലും ലഭിച്ച വിവരങ്ങളും ഇതിന് ഉപയോഗിക്കും. റിയൽ എസ്റ്റേറ്റ് രംഗം ശുദ്ധീകരിക്കുകയാണ് അടുത്ത വർഷത്തെ പ്രധാന ലക്ഷ്യമെന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ബെനാമി വസ്തു നിയമം 1988ലാണു രാജ്യത്തു നിലവിൽവന്നതെങ്കിലും ഇതിന്റെ നിയമങ്ങൾ ചിട്ടപ്പെടുത്തുകയോ വിജ്ഞാപനം ഇറക്കുകയോ ചെയ്തിരുന്നില്ലെന്നു മോദി മൻ കി ബാത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വർഷങ്ങളായി ഇതു നിദ്രാവസ്ഥയിലാണ്. അതു വീണ്ടെടുത്തു മൂർച്ചയുള്ള നിയമമാക്കി. വരും ദിവസങ്ങളിൽ ഇതു പ്രാബല്യത്തിൽ വരും - അദ്ദേഹം പറയുന്നു.
നിയമങ്ങൾ കർശനമായി നടപ്പാക്കിയാൽ റിയൽ എസ്റ്റേറ്റ് വ്യവസായ രംഗത്തു വലിയ മാറ്റങ്ങളുണ്ടാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.