മനോരമ ന്യൂസ് ടോപ് റിപ്പോർട്ടർ അന്വേഷണ പരമ്പര 'ഒറ്റനികുതി ഒറ്റുനികുതി'യിൽ സംസ്ഥാന സർക്കാരിന്റെ നടപടി. നികുതി വെട്ടിപ്പ് പിടികൂടാൻ ധനമന്ത്രി ചരക്കുസേവനനികുതി വകുപ്പിന് നിർദേശം നൽകി. അതിർത്തി കടന്നുവരുന്ന മാർബിൾ, ഗ്രാനൈറ്റ് ലോറികൾ പരിശോധിക്കാനാണ് നിർദേശം. മനോരമ ന്യൂസ് ടോപ്പ് റിപ്പോർട്ടർ ഇംപാക്ട്.
നികുതിചോർച്ചയ്ക്ക് പരിഹാരമായി കരുതപ്പെട്ട ജി.എസ്.ടി വന്നിട്ടും വൻനികുതി വെട്ടിപ്പ് നടക്കുന്നെന്ന് തെളിവുസഹിതം മനോരമ ന്യൂസ് പുറത്തുവിട്ടതിനെ തുടർന്നാണ് ധനവകുപ്പിന്റെ നടപടി. കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നികുതിവെട്ടിച്ച് മാർബിളും തുണിയും കടത്തുന്നെന്ന കാര്യം ധനമന്ത്രി സ്ഥിരീകരിച്ചു.
മാർബിൾ, ഗ്രാനൈറ്റ് എന്നിവ നികുതിവെട്ടിച്ച് കൊണ്ടുവരുന്നത് തടയാൻ ലോറികൾ പരിശോധിക്കാൻ നികുതിവകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. പുതിയ നികുതിസമ്പ്രദായമായതിനാൽ തുടക്കത്തിലേ തന്നെ ഉദ്യോഗസ്ഥരെ കയറൂരിവിട്ട് പരിശോധന നടത്തേണ്ട എന്നാണ് കരുതിയിരുന്നതെന്നും ധനമന്ത്രി പറഞ്ഞു. രണ്ടുമാസത്തിനകം സർക്കാർ നിലപാട് കടുപ്പിക്കും. അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇ വേ ബിൽ പരിഗണിക്കുന്നുണ്ട്. ഇ വേ ബിൽ നിലവിൽ വരുന്നതോടെ ഈ വെട്ടിപ്പ് തടയാനാകുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.