ഭീകരനാണവൻ, കൊടും ഭീകരൻ.. പറഞ്ഞു വരുന്നതു ജില്ലയിലെത്തുന്ന പുതുപുത്തൻ ബൈക്കുകളെക്കുറിച്ചാണ്. ലക്ഷങ്ങളും കോടികളും വിലയുള്ള ബൈക്കുകൾ ടാറിടാത്ത ഇടവഴികളിലൂടെ ചീറിപ്പായുകയാണിപ്പോൾ. 10 മുതൽ 20 ന്യൂജെൻ ബൈക്കുകൾ ഓരോ മാസവും നിരത്തിലിറങ്ങുന്നു.
പരീക്ഷ ജയിച്ചാൽബൈക്ക്
പണ്ടു പരീക്ഷ ജയിച്ചാൽ സമ്മാനമായി പുതിയൊരു വസ്ത്രമോ അങ്ങേയറ്റം ഒരു സൈക്കിളോ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ രക്ഷിതാക്കൾ ഇരുചക്രവാഹനങ്ങൾ വാങ്ങി നൽകുന്നത്. പത്താം ക്ലാസ് ജയിച്ചാൽ സ്കൂട്ടർ, പ്ലസ് ടു കഴിഞ്ഞാൽ ബൈക്ക് എന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ മാറി. പുതിയ ബൈക്കിൽ അമിത വേഗത്തിൽ പായുന്നതു വിദ്യാർഥികൾക്കു ഹരമായിരിക്കുകയാണെന്നു മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പിടിവിടാതെ ബുള്ളറ്റ്
നൂറ്റാണ്ടു പിന്നിട്ട പാരമ്പര്യവുമായി ഇന്നും റോയൽ എൽഫീൽഡ് ബൈക്കുകൾ നിരത്തിലെ വാഴ്ച തുടരുകയാണ്. 1.10 ലക്ഷം മുതൽ മുകളിലേക്കാണു വില. ഹിമാലയൻ, തണ്ടർബേഡ് തുടങ്ങിയ മോഡലുകൾക്കും പ്രിയം തന്നെ.ഇത്രയും തുക മുടക്കി വാങ്ങുന്ന ബൈക്ക്, ലക്ഷം രൂപ കൂടി മുടക്കി പരിഷ്കരിക്കുന്നതും യുവാക്കൾക്കിടിലെ ട്രെൻഡാണ്.ബുള്ളറ്റിന്റെ കാലങ്ങളായുള്ള വാഴ്ചയെ വെല്ലുവിളിച്ചാണു 400 സിസി എൻജിനുള്ള ഡോമിനറുമായി ബജാജ് കഴിഞ്ഞ വർഷം രംഗപ്രവേശം ചെയ്തത്.
ഓസ്ട്രേലിയൻ കമ്പനിയായ കെടിഎമ്മിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന ബൈക്ക് നിരത്തിൽ ബുള്ളറ്റിനെ ട്രോളുന്ന പരസ്യം വൈറലായിരുന്നു. സ്പോർട്സ് ബൈക്കിന്റെ പെർഫോമൻസും ദീർഘദൂരയാത്രകൾക്കു സുഖവും നൽകുന്നതാണു ബൈക്കെന്നു കമ്പനി അവകാശപ്പെടുന്നു.
ഒരു ഗിയർ കൂടി, റൈഡിങ് ഗിയർ
റൈഡിങ് ഗിയറുകൾ ധരിച്ചു തന്നെയാണ് അധികവും പേർ അത്രയും പവറുള്ള ബൈക്കുകൾ ഓടിക്കുന്നത്.ഇതിനായി 5,000 മുതൽ മുകളിലോട്ട് 25,000 വരെയുള്ള ഹെൽമറ്റും നീ പാഡുകളും ജാക്കറ്റും എല്ലാ ഉപയോഗിക്കുന്നവരുമുണ്ട്.
ഫ്രീക്കൻമാർക്ക് നോ എൻട്രി
അമിതവേഗത്തിൽ പായുന്ന ഫ്രീക്കൻമാരെ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാൻ പ്രേരിപ്പിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് എഴുപതോളം അംഗങ്ങളുള്ള ചെങ്ങന്നൂർ മോട്ടോർ ക്ലബ് (സിഎംസി) പ്രസിഡന്റ് എം.ജി.ജയകൃഷ്ണൻ, സെക്രട്ടറി ജി. സുധേഷ് എന്നിവർ പറയുന്നു. ബൈക്കുടമകളെ സംഘടിപ്പിച്ചു വിവിധ സ്ഥലങ്ങളിലേക്കു റൈഡ് പോവുകയാണു ക്ലബ്ബിന്റെ പ്രധാന പരിപാടി. റോയൽ എൽഫീൽഡ്, ഹാർലി ഡേവിഡ്സൺ, ട്രയംഫ് ഉടമകളാകും മിക്കവാറും റൈഡിനുണ്ടാവുക.
മൈലേജല്ല, ‘ലുക്കാണ് ’ പ്രധാനം
എന്തൊക്കെ സൗകര്യങ്ങളുണ്ടായാലും ഏറ്റവുമൊടുവിൽ എന്തു മൈലേജ് കിട്ടും എന്ന പഞ്ച് ചോദ്യം ഉന്നയിക്കുന്ന സ്വഭാവം മറന്ന് എന്നു മുതലാണു മലയാളി പ്രീമിയം ബൈക്കുകളെ പ്രണയിച്ചു തുടങ്ങിയത്? ഉത്തരം കൃത്യമായി അറിയില്ല. സമൂഹമാധ്യമങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങിയതു മുതലാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സ്റ്റൈലൻ ബൈക്ക് ഓടിച്ചു വരുന്ന പടങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കി ലൈക്കുകളും കമന്റുകളും വാരിക്കൂട്ടുന്നുണ്ടെന്നു ഫ്രീക്കൻമാരും സമ്മതിക്കുന്നു.
ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിരുന്ന ഹാർലി ഡേവിഡ്സൺ ബൈക്കുകൾ ഇപ്പോൾ ചെങ്ങന്നൂരിൽ മാത്രം നാലെണ്ണമുണ്ട്. ഇവയിൽ എൻട്രി ലവൽ മോഡലുകളിലൊന്നായ സ്ട്രീറ്റ് (വില ആറു ലക്ഷം രൂപ) മുതൽ 1600 സിസി എൻജിനും 16 ലക്ഷം രൂപ വിലയുമുള്ള ഫാറ്റ്ബോയ് വരെയുണ്ട്.
ട്രയംഫ് ബോൺവില്ലെ (എട്ടു ലക്ഷം രൂപ), ഹ്യോസങ് അക്വെല (ഒൻപതു ലക്ഷം രൂപ) എന്നിവയും നിരത്തുകളിൽ പായുന്നു. ഇറ്റാലിയൻ കമ്പനിയായ ഡ്യുകാറ്റിയുടെ 18 ലക്ഷം രൂപ വിലയുള്ള മോഡലാണു ചെങ്ങന്നൂരിൽ ഇറങ്ങിയ ബൈക്കുകളിൽ ഏറ്റവും വിലപിടിച്ചത്. നികുതിയും ഇൻഷുറൻസ് പ്രീമിയവും ഉൾപ്പെടെ 22 ലക്ഷത്തിലേറെ വിലവരുന്ന ബൈക്ക് റജിസ്റ്റർ ചെയ്യാനുള്ള ഭാഗ്യം പക്ഷേ, ചെങ്ങന്നൂർ സബ് ആർടി ഓഫിസിലെ റജിസ്റ്റർ ബുക്കിനുണ്ടായില്ല.
അന്നു കേരളത്തിൽ ഡ്യുകാറ്റി ഷോറൂം ഇല്ലാതിരുന്നതിനാൽ മുംബൈയിൽ നിന്നാണു ചെങ്ങന്നൂർ സ്വദേശി ബൈക്ക് എത്തിച്ചത്. നിയമപരമായ തടസ്സങ്ങൾ മൂലം റജിസ്ട്രേഷൻ നടത്താൻ കഴിഞ്ഞില്ല. മറ്റു ചില സാങ്കേതിക കാരണങ്ങൾ മൂലവും ബൈക്ക് കമ്പനിക്കു തിരികെ നൽകി പണം മടക്കി വാങ്ങി ഉടമ.
ഓസ്ട്രേലിയൻ കമ്പനിയായ കെടിഎം പുറത്തിറക്കുന്ന 1.44 ലക്ഷം രൂപ മുതൽ ഒൻപതു ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകൾ ചെറുപ്പക്കാരുടെ ഹരമാണ്. ചെങ്ങന്നൂർ ആർടി ഓഫിസ് പരിധിയിൽ മാത്രം ഇരുപതോളം കെടിഎം ഡ്യൂക്ക് ബൈക്കുകൾ ഉണ്ട്. ആലപ്പുഴ ആർടി ഓഫിസിൽ മാത്രം റജിസ്റ്റർ ചെയ്ത മുന്തിയ ബൈക്കുകൾ ആയിരത്തിലധികം വരും. ഒന്നര ലക്ഷം മുതൽ 40 ലക്ഷത്തിനടുത്തു വിലയുള്ള ബൈക്കുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
യുവാക്കളിൽ നല്ലൊരു ശതമാനവും ദൂരയാത്രകൾ ലക്ഷ്യം വച്ചു ക്രൂസർ ബൈക്കുകളാണു വാങ്ങുന്നത്. നഗരത്തിലെ തിരക്കിൽ സൂപ്പർ ബൈക്കുകളിലും അനായാസമായി ക്രൂസർ ബൈക്കുകൾ കൈകാര്യം ചെയ്യാമെന്നതും ഇതു വാങ്ങാനുള്ള മറ്റൊരു പ്രധാന കാരണം കൂടിയാണ്.
ഇതു കൂടാതെ ബജാജ് അവഞ്ചറും, സൂപ്പർ ബൈക്കും ക്രൂസറും ചേരുന്ന പുത്തൻ ബജാജ് ഡോമിനറും, കേരളത്തിലെ വിപണിയിൽ അടുത്തകാലത്തു മാത്രം ലഭ്യമായി തുടങ്ങിയ റെനിഗേഡ് കമാൻഡോ വരെ ജില്ലയിൽ ചീറിപ്പായുന്ന കാഴ്ച ആലപ്പുഴയുടെ ബൈക്ക് പ്രേമമാണു തെളിയിക്കുന്നത്.
സ്പോർട്സ് ബൈക്കുകളിലെ പായും പുലിയായ കവാസാക്കി നിൻജ എച്ച് ടുവും (37 ലക്ഷം രൂപ) നഗരത്തിലൂടെ ചീറിപ്പായുന്നുണ്ട്. സ്പീഡിനോടുള്ള ഭ്രമത്തിലാണു സ്പോർട്സ് ബൈക്കുകൾ അധികവും വാങ്ങുന്നത്. ഈ മാസം 15 വരെ ചെങ്ങന്നൂർ സബ് ആർടി ഓഫിസിൽ രണ്ടു ലക്ഷം രൂപയും അതിനു മുകളിലും വിലവരുന്ന 14 പ്രീമിയം ബൈക്കുകൾ റജിസ്റ്റർ ചെയ്തു.ചേർത്തല ജോ. ആർടിഒ ഓഫിസിൽ ഒരുവർഷം മുൻപ് അരൂർ സ്വദേശി 18.90 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു എസ് 1000ആർ ബൈക്ക് റജിസ്റ്റർ ചെയ്തിരുന്നു.
മാവേലിക്കര ജോയിന്റ് ആർടി ഓഫിസിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്ത ആഡംബര ഇരുചക്ര വാഹനങ്ങൾ 11 എണ്ണം. ഇതിൽ അഞ്ചെണ്ണം കെടിഎം 390 ഡ്യൂക് മോഡലുകളാണ്. ഏകദേശം 2.32 ലക്ഷം രൂപ വില വരും.വാഹനം വാങ്ങുമ്പോൾ ഡിസ്ക് ബ്രേക്കിനു പുറമെ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) വരെ ഉണ്ടെന്നു ചെറുപ്പക്കാർ ഉറപ്പുവരുത്തുന്നുണ്ട്.
∙ സ്റ്റൈലിനായി കരുത്തിനുമായി ലക്ഷങ്ങൾ മുടക്കി യുവത്വം;
സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഇരുചക്രവാഹന മേഖലയിൽ വർധിക്കുന്നു; അമിത വേഗത്തോടുള്ള അപകടകരമായ ഭ്രമവും യുവാക്കളിൽ