വില കുറച്ചതുകൊണ്ട് ലോകത്തൊരു ബിസിനസും പൊളിഞ്ഞു പോയിട്ടില്ലെന്ന് തൈറോകെയർ ടെക്നോളജീസ് എംഡി ആരോഗ്യസാമി വേലുമണി. വോള്യം ബിസിനസിൽ (വൻ തോതിൽ വിൽപനയിൽ) ശ്രദ്ധ വയ്ക്കൂ എന്നാണ് യുവ സംരംഭകരോട് തൈറോ കെയറിനെ 4000 കോടിയുടെ കമ്പനിയാക്കി മാറ്റിയ വേലുമണിയുടെ ഉപദേശം.
തൈറോയ്ഡ് പരിശോധനയ്ക്ക് ലാബുകൾ 500 രൂപ ഈടാക്കിയിരുന്ന കാലത്ത് ആദ്യം 100 രൂപയായും പിന്നീട് 60 രൂപയായും കുറച്ച കഥ വേലുമണി പറഞ്ഞു. ഉപഭോക്താവിനെയല്ല പിഴിയേണ്ടത്, സേവനത്തിനുള്ള വസ്തുക്കൾ നൽകുന്ന സ്രോതസുകളെയാണ്. ദിവസം ആയിരം പരിശോധനകളുടെ കിറ്റിന് ഈടാക്കുന്നതിനേക്കാൾ വളരെ കുറച്ചു മാത്രമേ പതിനായിരം കിറ്റുകൾക്ക് ഈടാക്കൂ. തന്റെ ലാബുകളിൽ ദിവസം 60,000 പരിശോധനകളാണ് നടക്കുന്നത്.
അങ്ങനെ കിട്ടുന്ന നിരക്കു കുറവ് ഉപഭോക്താക്കളിലേക്കു കൈമാറുന്നു. അമേരിക്കൻ റീട്ടെയിൽ കമ്പനിയായ വോൾമാർട്ടിന്റെ തത്വവും ഇതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവ സംരംഭകനായി വളരണമെങ്കിൽ ബന്ധുക്കളിൽ നിന്നും അയൽക്കാരിൽ നിന്നും അകന്നു നിൽക്കണമെന്ന് വേലുമണി ഹാസ്യാത്മകമായി പറഞ്ഞു. ബിസിനസിലെ ശ്രദ്ധ പാളിപ്പോകുന്നതിനു പ്രധാന കാരണക്കാർ പലപ്പോഴും ഇവരാണ്. വായ്പയെടുത്ത് മാസം തോറും ഇഎംഐ വരുത്തിവയ്ക്കരുത്. ആശയം നന്നെങ്കിൽ ഫണ്ടുമായി നിക്ഷേപകർ ക്യൂ നിൽക്കുന്ന കാലമാണിത്. ബിസിനസ് തുടങ്ങുന്നവർ വീടുവയ്ക്കാനോ വാങ്ങാനോ പണം മുടക്കരുത്. വലിയ കാറും മറ്റും വാങ്ങി ആഡംബര ജീവിതത്തിലേക്കു കടക്കരുത്. കയ്യിലുള്ള പണം ഉപയോഗിച്ച് ബിസിനസ് വിപുലമാക്കാനാണു ശ്രദ്ധിക്കേണ്ടത്.
തൈറോ കെയറിന് 2000 ഫ്രാഞ്ചൈസികളുണ്ട്. മറ്റു കമ്പനികൾ ഫ്രാഞ്ചൈസികൾക്ക് വരുമാനത്തിന്റെ 10% മാത്രം നൽകുമ്പോൾ താൻ 60% നൽകുന്നു. ഓഹരി വിപണിയിൽ തൈറോ കെയർ ലിസ്റ്റ് ചെയ്യപ്പെട്ടതോടെ ആസ്തി മൂല്യം 4000 കോടിയായി.
തനിക്ക് എംബിഎ ഇല്ല. പക്ഷേ, തന്റെ നാടായ കോയമ്പത്തൂരിനും ബിസിനസ് കെട്ടിപ്പടുത്ത മുംബൈയ്ക്കും എംബിഎ (സ്പെല്ലിങ്ങിൽ) ഉണ്ട്. നല്ലൊരു പങ്കാളി ബിസിനസ് വിജയത്തിന് ആവശ്യമാണ്. അതു ഭാര്യയോ ഭർത്താവോ തന്നെ ആകണമെന്നുമില്ല. ഭാര്യയായിരുന്നു ബിസിനസ് വളർച്ചയിലെ വലിയ ശക്തി. പക്ഷേ കമ്പനി ഐപിഒയ്ക്കു തൊട്ടുമുമ്പ് കാൻസർ ബാധിച്ച് ഭാര്യ മരിക്കുകയായിരുന്നുവെന്ന് വേലുമണി പറഞ്ഞു.