ഈയിടെ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകുറച്ചു. പിന്നാലെ എസ്ബിഐയുടെ സേവിങ്സ് അക്കൗണ്ടിലെ പലിശനിരക്ക് 4%ൽനിന്ന് മൂന്നര ശതമാനം ആക്കിയപ്പോൾ ആക്സിസ് ബാങ്കും ആ വഴിക്കുതന്നെ നീങ്ങി. പൊതുവെ നോക്കിയാൽ ഇപ്പോൾ ബാങ്ക് എഫ്ഡികൾ 6–7% വരെയാണു പലിശ നൽകുന്നത്.
പിപിഎഫ്, എൻഎസ്‌സി തുടങ്ങിയ പൊതു നിക്ഷേപപദ്ധതികൾ ബാങ്കിനെക്കാൾ 1% കൂടുതൽ ഓഫർ നൽകുന്നുണ്ട്. രണ്ടു വർഷം മുൻപുണ്ടായിരുന്നതിനേക്കാൾ 25% വരെ വീഴ്ച പലിശ നിരക്കുകളിൽ നിഴലിക്കുന്നതായി കാണാം. നിക്ഷേപങ്ങളിലെ പലിശനിരക്ക് കുറയ്ക്കാൻ കാണിക്കുന്ന ആവേശം ബാങ്കുകൾ വ്യക്തിഗത വായ്പകളിലേക്ക് കാണിക്കുന്നുമില്ല.
സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിക്കുമ്പോൾ നിക്ഷേപകർ കൂടുതൽ സാധ്യതകൾ തേടേണ്ടതായി വരുന്നു. ലിക്വിഡ് ഫണ്ടുകളും അൾട്രാ ലിക്വിഡ് ഫണ്ടുകളും ഷോർട്ട് ടേം ഫണ്ടുകളും മ്യൂച്വൽ ഫണ്ടുകൾ നൽകുന്നുണ്ട്. സ്മാർട് ഫോൺ ഉപയോഗിച്ച് ഇത്തരം പദ്ധതികൾ നടത്തിയെടുക്കുമ്പോൾ ചില്ലറ സമയ വ്യത്യാസത്തിൽ പരമ്പരാഗത നിക്ഷേപങ്ങളെക്കാൾ 1% വരെ അധിക ആദായ നിരക്കും നികുതി ലാഭവും ലഭ്യമാക്കാം.
ബാങ്ക് / പിഒ അക്കൗണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശ വരുമാനം 10000 രൂപയിൽ കൂടുതലുണ്ടെങ്കിൽ ആദായ നികുതി നൽകേണ്ടതുണ്ട്. പാൻ നമ്പർ നൽകിയിട്ടില്ലെങ്കിൽ 20% നികുതി സ്രോതസ്സിൽത്തന്നെ പിടിക്കുന്നതുമാണ്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടിയുടെ ചെലവിന് നൽകാൻ എഫ്ഡി ഇട്ടവരും വിവാഹത്തിന് പെൺകുട്ടിക്കു സമ്മാനമായി എഫ്ഡി നൽകിയവരും മാസച്ചെലവിനു കിട്ടാൻ റിട്ടയർമെന്റ് തുക എഫ്ഡി ഇട്ടവരും ഒരുപോലെ വിഷമസന്ധിയിലാകുന്നു.
മ്യൂച്വൽ ഫണ്ടുകളിലെ ലിക്വിഡ് ഫണ്ടുകൾ എസ്ബി അക്കൗണ്ടുകൾക്കു പകരമായും അൾട്രാ ലിക്വിഡ് ഫണ്ടുകളും ഷോർട്ട് ടേം ഫണ്ടുകളും എഫ്ഡിക്കു പകരമായും ഉപയോഗിക്കാൻ സാധിക്കും.
മൂന്നു വർഷത്തെ ഹോൾഡിങ് പിരീഡ് കഴിഞ്ഞാൽ മ്യൂച്വൽ ഫണ്ടുകളിലെ ഈ കടപ്പത്ര പദ്ധതികൾ ദീർഘകാല മൂലധന മതിപ്പ് നികുതിയുടെ പ്രയോജനങ്ങൾക്ക് അർഹത നേടുമെന്നതിനാൽ നികുതിയിളവോടെ നടത്തിയെടുക്കാൻ സാധ്യമാണ്.