തക്കാളിക്കു പൊന്നിൻ വില. ഡൽഹിയിൽ മദർ ഡെയറിയുടെ സ്റ്റോറുകളിൽ കിലോയ്ക്കു 92 രൂപയ്ക്കാണു വിൽപന നടത്തിയത്. ഇവർക്കു 300 കേന്ദ്രങ്ങളാണു രാജ്യതലസ്ഥാന മേഖലയിലുള്ളത്. ഓൺലൈൻ സ്റ്റോറായ ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്സ് എന്നിവിടങ്ങളിൽ കിലോയ്ക്കു 100 രൂപയും. ചെറുകിട കച്ചവടക്കാർ 80– 100 രൂപ തോതിലാണു വിൽപന നടത്തുന്നത്.
അയൽ സംസ്ഥാനങ്ങളിൽ കടുത്ത വേനലിനു പിന്നാലെയെത്തിയ വൻമഴയിൽ വിളനാശം സംഭവിച്ചതിനാൽ തക്കാളിവരവ് കുറഞ്ഞതായി ആസാദ്പുർ ടുമാറ്റോ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അശോക് കൗശിക് പറഞ്ഞു. തക്കാളിയുടെ ദൗർലഭ്യവും വിലവർധനയും മൂലം ടുമാറ്റോ കെച്ചപ്പ് ഉൾപ്പെടെയുള്ളവയുടെ വിൽപന ഏതാനും ആഴ്ചകളായി 40 ശതമാനത്തോളം കൂടിയിട്ടുണ്ടെന്നു കച്ചവടക്കാരുടെ സംഘടന പറയുന്നു.