ജിഎസ്ടി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും അസത്യ പ്രചാരണം നടത്തുന്നതിനെതിരെ കേന്ദ്രസർക്കാർ. ജിഎസ്ടിയുടെ ശിൽപികളിലൊരാളായ റവന്യു സെക്രട്ടറി ഹസ്മുഖ് റൂഡിയ ഇത്തരം ഏഴു പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.
പ്രചാരണം 1: ഇതുവരെ ഈടാക്കിയിരുന്ന വിൽപന നികുതി / മൂല്യവർധിത നികുതി (വാറ്റ്) / സേവന നികുതി എന്നിവയുടെ നിരക്കിനെക്കാൾ ഉയർന്നതാണു ജിഎസ്ടി എന്നുപറഞ്ഞ്, ‘‘നികുതി കൂട്ടി’’ എന്നു പ്രചാരണം നടക്കുന്നുണ്ട്.
യാഥാർഥ്യം: ഇതുവരെ റീട്ടെയിൽ ബില്ലിൽ ഉപയോക്താവ് കാണാതിരുന്ന എക്സൈസ് തീരുവ അടക്കമുള്ള പരോക്ഷ നികുതികളും വിൽപന നികുതി അഥവാ വാറ്റും ചേർന്നതാണു ജിഎസ്ടി.
പ്രചാരണം 2: ജിഎസ്ടിയുടെ സ്ഥിരം തിരിച്ചറിയൽ നമ്പർ കിട്ടാതെ ബിസിനസ് നടത്താനാവില്ല. പ്രൊവിഷനൽ (താൽക്കാലിക) നമ്പറേ കിട്ടിയിട്ടുള്ളൂ.
യാഥാർഥ്യം: പ്രൊവിഷനൽ നമ്പർ തന്നെയായിരിക്കും അന്തിമ ജിഎസ്ടി തിരിച്ചറിയൽ നമ്പർ (ജിഎസ്ടിഐഎൻ). അതിനായി കാത്തിരിക്കാതെതന്നെ ബിസിനസ് നടത്താം.
പ്രചാരണം 3: വിൽപനയുടെ എല്ലാ ഇൻവോയ്സും കംപ്യൂട്ടറിൽ അഥവാ ഇന്റർനെറ്റിൽത്തന്നെ സൃഷ്ടിക്കണം.
യാഥാർഥ്യം: ഇന്റർനെറ്റും കംപ്യൂട്ടറും വേണ്ട; ഇൻവോയ്സ് കൈകൊണ്ട് എഴുതുന്ന രീതി തുടരാം.
പ്രചാരണം 4: ബിസിനസ് നടത്താൻ എപ്പോഴും ഇന്റർനെറ്റ് വേണം.
യാഥാർഥ്യം: പ്രതിമാസ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാൻ മാത്രമേ ഇന്റർനെറ്റ് ആവശ്യമുള്ളൂ.
പ്രചാരണം 5: നേരത്തേ നികുതി ഒഴിവാക്കിയിരുന്ന ബിസിനസുകൾ ഇപ്പോൾ ജിഎസ്ടി റജിസ്ട്രേഷൻ ഉണ്ടെങ്കിലേ തുടരാനാവൂ.
യാഥാർഥ്യം: ബിസിനസ് തുടരാം. 30 ദിവസത്തിനകം റജിസ്റ്റർ ചെയ്താൽ മതി.
പ്രചാരണം 6: ഓരോ മാസവും മൂന്ന് റിട്ടേണുകൾ ഫയൽ ചെയ്യണം.
യാഥാർഥ്യം: മൂന്നു ഭാഗങ്ങളുള്ള ഒരു റിട്ടേൺ ആണുള്ളത്. അതിൽ ഒരു ഭാഗം മാത്രം വ്യാപാരി ഫയൽ ചെയ്യണം; ബാക്കി രണ്ടും കംപ്യൂട്ടർ തനിയെ ചെയ്തോളും.
പ്രചാരണം 7: ചെറുകിട വ്യാപാരികൾ നൽകുന്ന റിട്ടേണിലും പൂർണ ഇൻവോയ്സ് വിവരങ്ങൾ വേണം.
യാഥാർഥ്യം: ചില്ലറ വിൽപനക്കാർ മൊത്തം വിൽപനക്കണക്കു മാത്രം ഫയൽ ചെയ്താൽ മതി.