കോട്ടയം∙ ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു വഴി ലഭിക്കേണ്ട വിലക്കുറവിനായി കാത്തിരിക്കുകയാണു ജില്ലയിലെ സാധാരണക്കാർ. ജിഎസ്ടിയിൽ ഒരു ശതമാനം പോലും നികുതി ചുമത്താത്ത ചിക്കന്റെ വില ഈയടുത്ത കാലത്തെ ഉയർന്ന നിലയിലാണ്. ഹോട്ടലുകളിലെ ഭക്ഷണം പോക്കറ്റിനെ പൊള്ളിക്കുമെന്നു പലർക്കും അനുഭവത്തിലൂടെ മനസിലായി. ‘ജിഎസ്ടി അനുഭവങ്ങൾ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഹോട്ടൽ ബില്ലുകൾ പ്രചരിപ്പിക്കുകയാണു പുതിയ ട്രെൻഡ്.
∙ ഹോട്ടായി ഹോട്ടലുകൾ
ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളിലും ഭക്ഷണത്തിന് അഞ്ചു മുതൽ 15 രൂപ വരെ കൂട്ടിക്കഴിഞ്ഞു. വില കൂട്ടാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണു ഹോട്ടൽ ഉടമകളുടെ വിശദീകരണം. എയർ കണ്ടീഷൻ ചെയ്ത ഹോട്ടലുകളിൽ 18 ശതമാനമാണു ജിഎസ്ടി നികുതി നിരക്ക്. ഹോട്ടലിൽ എവിടെയെങ്കിലും എസി ഉണ്ടെങ്കിൽ ഹോട്ടൽ എസി ഹോട്ടൽ വിഭാഗത്തിൽ വരും. 100 രൂപയുടെ ഭക്ഷണം കഴിക്കുന്ന ആൾ ഇനി മുതൽ ഇത്തരം ഹോട്ടലുകളിൽ 118 രൂപ നൽകേണ്ടി വരും.
ജിഎസ്ടി നിരക്ക് ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. പുതിയ നികുതിഘടനയെപ്പറ്റി വ്യക്തമായ നിർദേശങ്ങൾ ലഭിക്കാത്തതിനാൽ കടുത്ത ആശയക്കുഴപ്പമുണ്ടെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ഒരു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ചു വ്യക്തമായ ചിത്രം ലഭിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയിലാണിവർ. എസി ഇല്ലാത്ത ഹോട്ടലുകളുടെ പ്രതിവർഷ വിറ്റുവരവ് 20 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയിലാണെങ്കിലും ഇവിടെയും നികുതിഭാരം ഉപഭോക്താവിനു വരും. 20 ലക്ഷത്തിനു താഴെ വിറ്റുവരവുള്ള ചെറുകിട ഹോട്ടലുകളിൽ നികുതിയില്ല. പക്ഷേ, ചെറിയ തട്ടുകടകൾക്കു പോലും ഇതിലുമേറെ വിറ്റുവരവുണ്ട്.
∙ മധുരമില്ലാതെ ബേക്കറികൾ
ബേക്കറികൾ വഴി വിറ്റഴിക്കുന്ന റസ്ക് ഒഴികെ മറ്റെല്ലാ സാധനങ്ങൾക്കും 12 മുതൽ 28 ശതമാനം വരെയാണു നികുതി ചുമത്തിയിരിക്കുന്നത്. മുൻപ് ഇവയ്ക്കെല്ലാം അഞ്ചു ശതമാനം മാത്രമായിരുന്നു നികുതി. കൂടുതൽ ബേക്കറി വിഭവങ്ങൾക്കും ഇപ്പോൾ 18 ശതമാനമാണു നികുതി. മധുരപ്രിയരുടെ ഇഷ്ട വിഭവമായ ഐസ്ക്രീമുകൾക്കും വിലയേറി. 14.5 ശതമാനമായിരുന്ന നികുതി ഇപ്പോൾ 18 ശതമാനമായത് ജില്ലയിലെ ഐസ്ക്രീം മൊത്ത– ചില്ലറ വ്യാപാരികളിൽ ഉണ്ടാക്കിയ ആശങ്ക ചെറുതല്ല.
∙ ചിക്കനെന്തിന് തിളയ്ക്കുന്നു..?
നികുതി പരിധിയിൽ നിന്നൊഴിവാക്കിയ ചിക്കൻ വില ഉയരുന്നതാണു ജില്ലയിലെ മറ്റൊരു പ്രതിഭാസം. ഇന്നലെ 132 രൂപയ്ക്കാണു ചില്ലറ വ്യാപാരികൾ ചിക്കൻ വിറ്റത്. കോൾഡ് സ്റ്റോറേജുകളിൽ വൃത്തിയാക്കി ശീതീകരിച്ചു വച്ചിരിക്കുന്ന ഒരു കിലോ ചിക്കന് 200 രൂപയാണു വില. ജിഎസ്ടിയുടെ പേരിൽ തമിഴ്നാട്ടിലെ മൊത്ത വ്യാപാരികൾ സൃഷ്ടിക്കുന്ന അനാവശ്യ ആശങ്കയാണ് കോഴി വില ഉയരുന്നതിനു പിന്നിലെന്നു വ്യാപാരികൾ പറയുന്നു. വില കൂടിയതോടെ വിൽപനയിലും ഇടിവുണ്ടായിട്ടുണ്ട്. ബീഫിന് കിലോയ്ക്ക് 300 രൂപയ്ക്കാണു വ്യാപാരം നടന്നത്.
∙ വില കുറയ്ക്കാം... എങ്ങനെ..?
വില കൂടുന്നതു നിയന്ത്രിക്കാൻ ഇന്ധന വില ജിഎസ്ടിക്കു കീഴിലാക്കിയാൽ മാത്രം മതിയെന്നാണു ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം. ഇന്ധന വില കുറയുന്നതോടെ സാധനങ്ങളുടെ വിലയും കുറയും. അതു ചെയ്യാത്തിടത്തോളം കാലം സാധാരണക്കാരന്റെ മേൽ അമിത നികുതിഭാരം ഉണ്ടാകുമെന്നും ജനങ്ങൾ പറയുന്നു. വ്യാപാര സ്ഥാപനങ്ങളിൽ ഓഫറുകൾ ജിഎസ്ടി നിലവിൽ വന്നതോടെ സ്റ്റോക്കിരിക്കുന്ന സാധനങ്ങൾ വിറ്റഴിക്കാൻ ചില സൂപ്പർ മാർക്കറ്റുകൾ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പാൽ, തൈര്, ചപ്പാത്തി, ബ്രഡ് തുടങ്ങിയവ ഒഴിച്ചുള്ള സാധനങ്ങൾക്ക് അഞ്ചു ശതമാനവും പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് 15 ശതമാനവും വിലക്കിഴിവാണു നഗരത്തിലെ സൂപ്പർമാർക്കറ്റ് പ്രഖ്യാപിച്ചത്.
ഒന്നിനൊപ്പം മറ്റൊന്നു സൗജന്യം, വിലക്കിഴിവ്, സമ്മാനങ്ങൾ തുടങ്ങിയവയും ജിഎസ്ടിയുടെ ഭാഗമായി ചില കടകൾ നൽകുന്നു. ബ്രാൻഡഡ് വിലയേറി ചെറിയ ചാക്കുകളിൽ ലഭിക്കുന്ന ബ്രാൻഡഡ് അരികൾക്ക് ജിഎസ്ടിയുടെ വരവോടെ രണ്ടു മുതൽ മൂന്നു രൂപ വരെയാണു കൂടിയത്. എന്നാൽ ജിഎസ്ടിയുടെ പ്രഭാവം മാർക്കറ്റുകളെ കാര്യമായി ഇതു വരെ ബാധിച്ചിട്ടില്ല. ഇപ്പോഴത്തെ സ്റ്റോക്ക് തീർന്ന് പുതിയ സ്റ്റോക്ക് വന്നാൽ മാത്രമേ വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കൾക്കു ലഭിക്കുവെന്നു വ്യാപാരികൾ പറയുന്നു. പലയിടത്തും ബില്ലിങ് സോഫ്റ്റ്‌വെയറുകളുടെ അപ്ഡേഷൻ പൂർത്തിയായിട്ടില്ല. ഇതിനൊപ്പം ഗോഡൗണിൽ നിന്നു കടകളിലേക്കു സാധനങ്ങൾ എത്തിക്കാനായി കരുതേണ്ട ഡെലിവർ നോട്ട് രേഖയെക്കുറിച്ചും ആശയക്കുഴപ്പം തുടരുകയാണ്.