ചിക്കൻ ഇല്ലാതെ കുട്ടികൾക്കുപോലും ചോറ് ഇറങ്ങില്ല. മീനിനു വിലകയറുകയും ചിക്കന് വില ഇറങ്ങുകയും ചെയ്തതോടെ വീടുകളിൽ ചിക്കൻ സർവ വ്യാപിയായി. ജിഎസ്ടി വരുമ്പോൾ കോഴിയുടെ നികുതി പൂജ്യം ശതമാനമാവുകയാണ്. കേരളത്തിൽ 14.5% നികുതി ഉണ്ടായിരുന്നതാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നത്. ഒരു കിലോഗ്രാം കോഴിയിറച്ചിക്ക് ഏകദേശം 15 രൂപ വരെ കുറയാൻ ഇത് ഇടയാക്കേണ്ടതാണ്.
തമിഴ്നാട്ടിൽ നിന്നു കോഴിയുടെ കള്ളക്കടത്ത് വ്യാപകമാവുന്നത് 14.5% നികുതി ഏർപ്പെടുത്തിയതോടെയാണ്. ഈ നികുതി വെട്ടിക്കാനാണ് ഊടുവഴികളിൽക്കൂടി കോഴികളെ കടത്തിയിരുന്നത്. ഇന്ത്യയിൽ തന്നെ കോഴിയിറച്ചിക്ക് കേരളത്തിൽ മാത്രമുള്ള ഏർപ്പാടായിരുന്നു ഈ നികുതി.
കോഴി നികുതി കേരളത്തിൽ വൻ വിവാദമായ കാലമുണ്ട്. അക്കാലത്തു തമിഴ്നാട്ടിൽ നിന്നുള്ള കോഴിക്ക് പ്രവേശന നികുതി ഉണ്ടായിരുന്നു. എ.കെ.ആന്റണി മന്ത്രിസഭയിൽ കെ.ശങ്കരനാരായണൻ ധനമന്ത്രി ആയിരിക്കെ, പിറ്റേന്നു നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഉന്നയിക്കുന്ന ചോദ്യം തലേന്നു രാത്രി എട്ടുമണിയോടെ ധനമന്ത്രിയുടെ ഓഫിസിലെത്തി. അപ്പോഴേക്കും പേഴ്സനൽ സ്റ്റാഫിലെ ഉത്തരവാദപ്പെട്ടവർ ഓഫിസ് വിട്ടിരുന്നു. വിൽപ്പനനികുതി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനെ പിറ്റേന്നു രാവിലെ എട്ടു മണിക്കുമുമ്പു വന്ന് വിശദീകരണം എഴുതി നൽകാൻ നിർദ്ദേശിച്ചു.
അന്ന് നികുതി വകുപ്പു കമ്മീഷണറായിരുന്ന വി.സോമസുന്ദരം അവധിയിലായിരുന്നു. പ്രവേശന നികുതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും എന്നാൽ പുറത്തുള്ള കോഴി കർഷകർ ആവശ്യപ്പെട്ടാൽ ഇളവു നൽകേണ്ടി വരുമെന്നും മന്ത്രി ശങ്കരനാരായണൻ നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിനു മറുപടി നൽകി. അതു ശരിയല്ലെന്നും പ്രവേശന നികുതി ഇളവു നൽകിയിട്ടുണ്ടെന്നും വിഎസ് പിന്നീടു വെളിപ്പെടുത്തി. അതോടെ ഭൂകമ്പമായി.
തമിഴ്നാട്ടിലെ കോഴിക്കച്ചവടക്കാരെ സഹായിക്കാൻ മനപ്പൂർവം പ്രവേശന നികുതി കുറച്ചതാണെന്നും വൻ കോഴ ഇടപാടു നടന്നുവെന്നും മറ്റും ആരോപണമായി. കേരളത്തിലെ കോഴി കർഷകരും ഇളകി. ചാനലുകളുടെ വാർത്താ വറചട്ടികളിൽ കോഴിക്കോഴ വിവാദം കിടന്നു പൊരിഞ്ഞു. അപ്പോഴേക്കും അവധി കഴിഞ്ഞു തിരിച്ചെത്തിയ നികുതി കമ്മീഷണർ സോമസുന്ദരം അന്വേഷണം നടത്തി ഉദ്യോഗസ്ഥൻ തെറ്റിദ്ധരിപ്പിച്ചതാണെന്നു കണ്ടെത്തി നടപടിയെടുത്തു. പ്രവേശന നികുതി കൂട്ടിക്കൊണ്ടാണ് മന്ത്രി ശങ്കരനാരായണൻ വിവാദത്തിനെതിരെ തിരിച്ചടിച്ചത്. ചെക്ക്പോസ്റ്റുകളിൽ കോഴിക്കു പ്രവേശനികുതി കർശനമാക്കി. കള്ളക്കടത്തു പിടിക്കാൻ സ്ക്വാഡുകളെ ഏർപ്പെടുത്തി. പ്രവേശന നികുതി വരുമാനം കാര്യമായി വർധിക്കുകയും ചെയ്തു.
കോഴിയിറച്ചിക്ക് വൻ നികുതി വന്നിട്ടും വിൽപ്പന കുറഞ്ഞ ചരിത്രം കേട്ടിട്ടില്ല, കൂടിയ ചരിത്രമേയുള്ളു. ഇന്ന് കേരളത്തിൽ വർഷം ഏകദേശം 4000 കോടിയുടെ കോഴിയിറച്ചി വിൽപ്പന നടക്കുന്നുണ്ടെന്നു കേട്ടാൽ വിശ്വസിക്കാൻ മടിക്കേണ്ട. കോഴി ഫാമുകൾ മൂന്നു ലക്ഷത്തോളം, ആഴ്ചയിൽ 60 ലക്ഷം കിലോ ചിക്കൻ നമ്മൾ ശാപ്പിടുന്നു.
ഒടുവിലാൻ∙ മദ്യത്തിനു നികുതി കൂട്ടിയതും മന്ത്രി ശങ്കരനാരായണനാണ്. അക്കാലത്ത് വിൽപ്പന നികുതി മദ്യത്തിന് വെറും 20%. ഒറ്റയടിക്ക് അതു 100% ആക്കി. പിന്നീടു വന്ന സർക്കാരുകളും മദ്യനികുതി കൂട്ടി. ഇന്ന് ഇന്ത്യയിൽ തന്നെ മദ്യത്തിന് ഏറ്റവും കൂടിയ വാറ്റ് നിരക്കുള്ള സംസ്ഥാനം കേരളമാണ്. എന്നിട്ടു വിൽപ്പന കുറഞ്ഞോ? ഇല്ലെന്നു മാത്രമല്ല വർഷം പതിനായിരം കോടി നികുതി വരുമാനം കിട്ടുന്ന സ്ഥിതിയിലെത്തുകയും ചെയ്തു.